01/07/2025
ജനുവരി 7 - എസ്.എൻ.ഡി.പി യോഗമെന്ന മഹാ പ്രസ്ഥാനത്തിന് ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളാൽ ദീപം തെളിക്കപ്പെട്ട സുദിനം.
എന്തൊക്കെ യോഗ്യതകൾ ഉണ്ടായിട്ടും ജനിച്ച ജാതിയുടെ പേരിൽ മനുഷ്യനായി പോലും ജീവിക്കാൻ അനുവാദമില്ലാത്ത അവസ്ഥയിൽ ഡോക്ടർ പൽപ്പുവിന്റെ കണ്ണിൽ നിന്നും പൊടിഞ്ഞ ചുടു കണ്ണീരിൽ നീന്നും ഉയർത്തെഴുന്നേറ്റ സ്വത്വബോധം, ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങൾ ആത്മീയതയുമായി യോജിപ്പിച്ചു ജീവൻ കൊടുത്ത പ്രസ്ഥാനം.
നവോത്ഥാനം എന്നത് കേട്ടുകേൾവി പോലും ഇല്ലാതിരുന്ന മലയാളി സമൂഹത്തെ ദുരവസ്ഥയിൽ നിന്നും കരുണയിലൂടെ കരംപിടിച്ചു നയിച്ച സ്നേഹ ഗായകൻ മഹാകവി കുമാരനാശാന്റെ കർമ്മകുശലതയിലൂടെ വളർന്ന്, പിന്നീട് ടി കെ മാധവൻ എന്ന ത്യാഗിയിലൂടെ കേരളം മുഴുവൻ പടർന്നു പന്തലിച്ച ഇന്ത്യയിലെ തന്നെ ആദ്യ സംഘടന. സി. കേശവനും, ആർ ശങ്കറും തുടങ്ങി കേരള സമൂഹത്തിൽ സാമൂഹികവും രാഷ്ട്രീയവുമായ പരിവർത്തനങ്ങൾക്ക് കാരണഭൂതരായ നേതാക്കളിലൂടെ വളർന്ന് ഇന്ന് കാൽ നൂറ്റാണ്ടിലതികമായി സംഘടനയെ നയിക്കുവാൻ ഗുരുനിയോഗം ലഭിച്ച ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ വരെയുള്ള നേതാക്കന്മാരെ സൃഷ്ടിച്ച പ്രസ്ഥാനം.
കേരള സമൂഹം അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുണ്ട യുഗത്തിലൂടെ സഞ്ചരിക്കവേ ഗുരുദേവ വാണികളുടെ പ്രായോഗികതയിലൂടെ മലയാളി സമൂഹത്തിൽ വെളിച്ചം പരത്തുകയും മറ്റുള്ളവരെ അതേ വഴിയിലൂടെ സഞ്ചരിക്കാൻ വഴി കാണിക്കുകയും ചെയ്ത പ്രസ്ഥാനം.
പ്രായപൂർത്തി വോട്ടവകാശം, സർക്കാർ സർവീസിൽ എല്ലാവർക്കും നിയമനം, ക്ഷേത്ര പ്രവേശന വിളംബരം എന്നിങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കാൻ അധികാരി വർഗ്ഗത്തെ പ്രചോദിപ്പിച്ച് കേരളത്തെ പരിഷ്കൃത സമൂഹത്തിലേക്ക് നടത്തിച്ച പ്രസ്ഥാനം. അങ്ങനെ എടുത്തണിയാവുന്ന അലങ്കാരങ്ങൾ നിരവധിയാണ് ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്.
ജാതി വിവേചനവും അതിന്റെ പേരിലുള്ള അരക്ഷിതാവസ്ഥയും ഇന്നും നിലനിൽക്കുന്നു. സമൂഹത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ നമുക്കു ചെയ്യേണ്ടതായിട്ടുണ്ട്, അതിനുള്ള നമ്മുടെ ഊർജ്ജം ഗുരുദേവ തൃപ്പാദങ്ങളുടെ അമൃതവാണികൾ ആണ്.
സംഘടനകൊണ്ടു ശക്തരാകുവാൻ ഉപദേശം നൽകി അതിനു മാതൃകകാട്ടി കേരളത്തിൽ മറ്റു സംഘടനകൾക്ക് വഴികാട്ടിയായി മാറി ഇന്നും വളർച്ചയുടെ പാതയിലൂടെ ശ്രീനാരായണ സമൂഹത്തെ നയിക്കുന്ന ചാലകശക്തിയായി മാറിയ യോഗത്തിന് ജന്മദിന ആശംസകൾ നേരുന്നതിനൊപ്പം, യോഗത്തെ നയിച്ച് മണ്മറഞ്ഞു പോയ പൂർവ്വസൂരികളെയും നന്ദിയോടെ സ്മരിക്കുന്നു. ഒപ്പം ഈ കാല ഘട്ടത്തിലും ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്ന ഇപ്പോഴത്തെ യോഗം നേതാക്കന്മാർക്കും ആശംസകൾ നേരുന്നു.
ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ...