14/04/2026
ഇകെ സുബൈർ പൊട്ടക്കിണറ്റിലെ പച്ചത്തവളയാകരുത്;
അധികാരവും അധ്യാപനവും സ്ത്രീവിരുദ്ധതയ്ക്കുള്ള ലൈസൻസല്ല!
സബാഹ് സ്ക്വയറിൽ നടന്ന ഗാനമേള ആസ്വദിച്ച ഒരു സ്ത്രീയെ “MDMA ലഹരിയുടെ ഇഫക്ട്” എന്ന് സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച ഇ.കെ. സുബൈറിന്റെ നടപടി ഇയാൾ ഇരിക്കുന്ന കസേരകളോട് കാണിക്കുന്ന വഞ്ചനയാണ്. ലോകം മാറുന്നത് അറിയാതെ, സ്വന്തം ഇടുങ്ങിയ ചിന്താഗതിയുടെ പൊട്ടക്കിണറ്റിൽ കിടന്ന് കരയുന്ന പച്ചത്തവളയുടെ നിലവാരത്തിലേക്ക് ഒരു അധ്യാപകനും ജനപ്രതിനിധിയും തരംതാഴുന്നത് ലജ്ജാകരമാണ്.
ഭാവി തലമുറയെ അറിവ് പഠിപ്പിക്കേണ്ട ഒരു വിദ്യാലയത്തിൻ്റെ പ്രിൻസിപ്പൽ, പൊതുവേദിയിൽ സന്തോഷം പ്രകടിപ്പിക്കുന്ന സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് എന്ത് സന്ദേശമാണ് നൽകുന്നത്? കലയെയും ആസ്വാദനത്തെയും ലഹരിയുമായി ബന്ധിപ്പിക്കുന്ന നിങ്ങളുടെ ഈ മനോവൈകൃതം വിദ്യാലയത്തിന്റെ പടിക്ക് പുറത്ത് വെക്കേണ്ടതാണ്. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് കൊണ്ട് ഒരു പൗരന്റെ അന്തസ്സിനെ പരസ്യമായി അവഹേളിക്കാൻ നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത്?
സ്ത്രീകൾ പൊതുവിടങ്ങളിൽ ആത്മവിശ്വാസത്തോടെ ഇടപെടുന്നത് കാണുമ്പോൾ അതിനെ അശ്iലീല കണ്ണുകളോടെയും ദുസ്സൂചനകളോടെയും നോക്കിക്കാണുന്ന ഇത്തരം പിന്തിരിപ്പൻ മനോഭാവങ്ങളെ ചങ്ങലക്കിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആധുനിക സമൂഹത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ, ഇനിയും ആ പഴയ കാലത്തെ ‘തവള’യായി തുടരാനാണ് ഭാവമെങ്കിൽ, ആ കസേരകളിൽ നിന്ന് ഇറങ്ങിപ്പോകാനുള്ള മാന്യതയെങ്കിലും നിങ്ങൾ കാണിക്കണം.