25/07/2025
#അടിമവ്യാപാരികൾ !!!
16 -ാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാർ കൊച്ചിയിലെത്തിച്ച ആഫിക്കൻ വംശജരായ അടിമകളോട് പറങ്കികൾ കാണിച്ച കൊടുംക്രൂരതകൾ മിത്തായും യാഥാർത്ഥ്യമായുമൊക്കെ നാമേറെ കേട്ടിട്ടുണ്ടല്ലോ. വെറും ഐതിഹ്യങ്ങളല്ലാ അവയൊക്കെ ചരിത്രസത്യമാണുതാനും.
മട്ടാഞ്ചേരിയ്ക്കടുത്ത് മങ്ങാട്ടുമുക്കിലും മുളംത്തുരുത്തിയിലും തൃപ്രയാറിനടുത്ത് എടമുട്ടത്തുമൊക്കെയുള്ള കാപ്പിരിത്തറകളിൽ പൂജിയ്ക്കപ്പെട്ട
"കാപ്പിരി മുത്തപ്പൻ "മാർക്ക് നമ്മളിൽ ചിലരെങ്കിലും വഴിപാടായി ബീഡിയും സിഗരറ്റും മദ്യവുമൊക്കെ നൽകിയിട്ടുമുണ്ടാകും.
ഫോർട്ടു കൊച്ചിയിലെ "കാപ്പിരിമതിലു"കളിൽ അടിമകളെ ജീവനോടെയും അല്ലാതെയും അടക്കം ചെയ്ത് കൊച്ചി വിട്ട പോർട്ടുഗീസുകാരോളം ക്രൂരത ഡച്ചുകാരോ കൊച്ചിക്കാരോ ഒരിക്കലും ചെയ്തിട്ടില്ല !
ആ ശാപം തന്റെ നാടിനും നാട്ടാർക്കും ഉണ്ടാകരുതേ എന്നു വിചാരിച്ചായിരിക്കുമോ ഡച്ചുകാർ കൊച്ചിയിൽ വരുത്തിയ ആഫ്രിക്കൻ അടിമകളുടെ കുഞ്ഞുങ്ങളായ കാപ്പിരിക്കുട്ടികളെ ശക്തൻതമ്പുരാൻ വാങ്ങിയത് ?
ചങ്ങരംകൊതകൈമൾ ( #സംഗ്രാമക്രോധക്കൈമൾ) വിലകൊടുത്ത് മൂന്ന് കാപ്പിരിക്കുട്ടികളെ "ഒന്നുക്കു നൂറ്റിഅയ്മ്പതു രൂപാ"വീതം നൽകി വാങ്ങിയത് !
"കാപ്പിരിഭ്രാന്ത് "മൂത്ത ശക്തൻതമ്പുരാൻ പിന്നെയും ഒട്ടേറെ കാപ്പിരിക്കുട്ടികളെ വാങ്ങി. അവരെയൊക്കെ ലാളിച്ചു വളർത്തുക മാത്രമല്ലാ, അവർ കൗമാരത്തിൽ എത്തിയപ്പോൾ കൊ.വ 970 ധനുമാസം
'മൻഗോമറി" എന്ന ഡച്ച് ഉദ്യോഗസ്ഥനിൽ നിന്നും നാലുകുതിരകളെ വാങ്ങി അവരെ കുതിരസവാരി അഭ്യസിപ്പിച്ചു . പറയാൻ പോലും ഒരു പേരില്ലാതിരുന്ന ആഫ്രിക്കൻ അടിമകൾക്ക് അറബികൾ നൽകിയ ''കാഫിർ " എന്ന വിശേഷണത്തിൽ നിന്നാണ് "കാപ്പിരി " എന്ന വാക്കുണ്ടായതെന്ന് പറയാറുണ്ടല്ലോ !
പക്ഷേ, തങ്ങളുടെ ചില അടിമകളോടു സ്നേഹം തോന്നുന്ന ഉടമകൾ അവർക്ക് നല്ല പേരും നൽകാറുണ്ട് .
കാതിരുമക്കാര് ( ഖാദിർ മക്കാർ) എന്ന മുസ്ലീം വ്യാപാരി കൊ.വ 976- തുലാം 25-ന് തന്റെ "നസിബ" എന്നുപേരുള്ള കാപ്പിരിക്കുട്ടിയെ ശക്തൻ തമ്പുരാന് തിരുമുൽക്കാഴ്ചവെച്ചതായി ഒരു പെരുമ്പടപ്പ് രേഖയുണ്ട് !
മുസ്ക്കത്ത മുഹമ്മതുമുനിഅലി (മുസ്താക്ക് മുഹമ്മദുമുനീർ അലി)എന്നൊരാളിൽ നിന്ന് " സാല " എന്ന കാപ്പിരിക്കുട്ടിയെ
പെരുമ്പടപ്പിൽ ഗംഗാധരരാമവർമ്മ തിരുക്കോവിൽ അധികാരികൾ വാങ്ങിയത് മറ്റൊരു രേഖ !
കൊ.വ 974 മകരത്തിൽ അബ്രാം ഏലിയ (എബ്രഹാം ഏലിയാസ് ) എന്ന ബസ്രാക്കാരനിൽ നിന്നും
" ജൂവാൻ" ,
"പ്രസിസ്ക്ക ",
"നൂബി ",
"ഇമ്പാറഖൻ ",
"മത്തുവാൻ ",
"നസീഫ്",
"സങ്കൂരി ",
"വാറുംസ",... എന്നീ പേരുകളുള്ള 8 കാപ്പിരിക്കുട്ടികളെ കൊച്ചി സർക്കാർ വിലയ്ക്കു വാങ്ങി.
കൊ.വ 971 തുലാത്തിൽ
ശാലം ശാദിയ ലെവി എന്നൊരു വ്യാപാരി "ശുബാലി " എന്നൊരു കാപ്പിരിയേയും , ഫിലിപ്പ് എന്ന വ്യാപാരി "സ്ക്രീപ്പ് " എന്നൊരു കാപ്പിരിയേയും പെരുമ്പടപ്പു സ്വരൂപത്തിലേക്ക് "പണ്ടാരവകയ്ക്കു പെറും അർത്ഥവും പറ്റി" വിറ്റതായും പറയുന്നു.
ഇവർക്കൊക്കെ പിന്നീടെന്ത് സംഭവിച്ചുവെന്നുമാത്രം ചരിത്രത്തിൽനിന്ന് ഉത്തരം കിട്ടുന്നില്ല.
ക്രഡിറ്റ് : FB