14/06/2026
ചരിത്രത്തിലെ ഏറ്റവും വലിയൊരു വഞ്ചനയുടെ മുഖമൂടി വലിച്ചുകീറുന്ന ഒരു അന്വേഷണത്തിലേക്കാണ് ഇനി നാം കടക്കുന്നത്. ഒരു നുണ സത്യമാണെന്ന് നൂറുവട്ടം പറഞ്ഞാല്‍, ജനങ്ങള്‍ അത് സത്യമാണെന്ന് കരുതും എന്നുള്ളത് ഗീബൽസിയൻ തന്ത്രമാണ്. കേരളത്തിലെ ഇസ്ലാമിക ദാവാ പ്രവർത്തകർ ക്രൈസ്തവരോട് നിരന്തരം ഉന്നയിക്കുന്ന, ഇന്ന് പലരും സത്യമാണെന്ന് വിശ്വസിച്ചുപോരുന്ന വലിയൊരു നുണയാണ് ‘യേശുക്രിസ്തുവിനെയും മാതാവായ ഏറ്റവും കൂടുതൽ ആദരിക്കുന്നത് മുസ്ലീങ്ങളാണ്’ എന്നത്.
ഈ അവകാശവാദം ഒറ്റനോട്ടത്തിൽ വളരെ ആകർഷകമായി തോന്നിയേക്കാം. കൊറാനിൽ 'മർയം' എന്ന പേരിൽ ഒരു അദ്ധ്യായം തന്നെയുണ്ടെന്നത് മുസ്ലീങ്ങള്‍ ഇതിനൊരു വലിയ തെളിവായി ഉയർത്തിക്കാട്ടാറുമുണ്ട്. എന്നാൽ, ആഴത്തിലുള്ള ദൈവശാസ്ത്ര-ചരിത്ര വിശകലനത്തിൽ ഈ വാദം വെറുമൊരു മരുപ്പച്ച മാത്രമാണെന്ന് തെളിയും. യഥാർത്ഥ ആദരവ് എന്നത് കേവലം ഒരു പുസ്തകത്തിലെ അദ്ധ്യായത്തിന് പേര് നൽകുന്നതിലല്ല; മറിച്ച്, ലോകചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു ഗർഭധാരണത്തിലൂടെ കടന്നുപോയ ഒരു കന്യകയുടെ വിശുദ്ധിയും അഭിമാനവും, സംശയത്തിന്‍റെ കല്ലെറിയാൻ നിൽക്കുന്ന ഒരു സമൂഹത്തിന് മുൻപിൽ എങ്ങനെ സംരക്ഷിക്കപ്പെട്ടു എന്നതിലാണ് കുടികൊള്ളുന്നത്.
കന്യകാജനനം എന്ന മഹാത്ഭുതം സംഭവിക്കുമ്പോൾ, ബൈബിളിലെ ദൈവം മറിയത്തിന് ചുറ്റും സാക്ഷികളുടെ ഒരു മഹാകോട്ട തന്നെ പണിയുന്നു. ഒരു സ്ത്രീയുടെ മാനത്തിന് നേരെ ഉയരാൻ സാധ്യതയുള്ള സകല ആരോപണങ്ങളെയും മുൻകൂട്ടി കണ്ട്, സ്വർഗ്ഗവും ഭൂമിയും ഒന്നുചേർന്ന് അവൾക്ക് കാവലൊരുക്കുന്ന ഉജ്ജ്വലമായ ചരിത്രമാണ് പുതിയനിയമം തുറന്നുകാട്ടുന്നത്. എന്നാൽ കൊറാൻ അവതരിപ്പിക്കുന്ന അല്ലാഹു അവളെ ഒരു പനച്ചുവട്ടിൽ ഏകാകിനിയായി ഉപേക്ഷിക്കുകയും ലോകത്തിന്‍റെ പരിഹാസങ്ങൾക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നു. ആദരവെന്ന പേരിൽ കൊറാൻ നടത്തിയ ആ ചരിത്രപരമായ ക്രൂരതയെയും, ബൈബിൾ നൽകിയ അത്യുന്നതമായ ദൈവിക സംരക്ഷണത്തെയും കുറിച്ചുള്ള വ്യക്തമായ തുറന്നുകാട്ടലാണ് ഈ അദ്ധ്യായം.
അഴിഞ്ഞുവീഴുന്ന ആദരവിന്‍റെ മുഖംമൂടികൾ
ഒരു ചരിത്രപുരുഷനെയോ വിശ്വാസപ്രതീകത്തെയോ മറ്റൊരു സമൂഹം ഏറ്റെടുക്കുമ്പോൾ, പലപ്പോഴും അതിന്‍റെ യഥാർത്ഥ സത്ത പൂർണ്ണമായും ചോർന്നുപോകാറുണ്ട്. ഇസ്ലാമിക ദാവാ പ്രവർത്തകർ ക്രൈസ്തവരോട് നിരന്തരം ഉന്നയിക്കുന്ന ഒരു അവകാശവാദമുണ്ട്: ‘യേശുക്രിസ്തുവിനെയും മാതാവായ മറിയത്തെയും ക്രൈസ്തവരായ നിങ്ങളേക്കാൾ കൂടുതൽ ആദരിക്കുന്നത് മുസ്ലീങ്ങളായ ഞങ്ങളാണ്.’. ഈ വാദത്തിന് തെളിവായി അവർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് കൊറാനിലെ പത്തൊമ്പതാമത്തെ അദ്ധ്യായത്തെയാണ്. കൊറാനിൽ പേരെടുത്തു പരാമർശിച്ചിട്ടുള്ള ഏക സ്ത്രീ യേശുവിന്‍റെ മാതാവായ മറിയമാണെന്നും, അവരുടെ പേരിൽ (സൂറാ മർയം) ഒരു അദ്ധ്യായം തന്നെയുണ്ടെന്നും അവർ ക്രിസ്ത്യാനികളുടെ മുന്‍പില്‍ അഭിമാനപൂർവ്വം അവതരിപ്പിക്കുന്നു.
ഇസ്ലാമിക ദൈവശാസ്ത്രത്തിന്‍റെയോ കൊറാന്‍റെ ചരിത്ര പശ്ചാത്തലത്തിന്‍റെയോ യഥാർത്ഥ മുഖമറിയാത്ത സാധാരണക്കാരായ ക്രൈസ്തവർ ഈ മധുരവാക്കുകളിൽ മയങ്ങിപ്പോകാൻ സാധ്യതയുണ്ട്. എന്നാൽ എന്താണ് ഇതിന്‍റെ വാസ്തവം? ദാവാക്കാർ അവകാശപ്പെടുന്ന ഈ 'ആദരവിന്‍റെ' യഥാർത്ഥ മുഖം നാം വലിച്ചുകീറി പരിശോധിക്കേണ്ടതുണ്ട്. അങ്ങനെ പരിശോധിക്കുമ്പോള്‍, മറിയയോടുള്ള ഇസ്ലാമിക 'ആദരവിന്‍റെ' കപടമുഖം അവിടെ തകർന്നടിയുന്നത് നിങ്ങൾക്ക് കാണാം.
പേരുകളിലെ ബാഹ്യമായ ശബ്ദസാമ്യങ്ങൾക്കപ്പുറം, ബൈബിളിലെ യേശുക്രിസ്തുവും കൊറാനിലെ ഈസാനബിയും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നതാണ് പച്ചയായ യാഥാർത്ഥ്യം. എന്ന് മാത്രമല്ല, യേശുക്രിസ്തുവിന്‍റെ മാതാവായ വിശുദ്ധ മറിയയല്ല കൊറാനിലെ മർയം. യഥാർത്ഥ മറിയയെ അപമാനിക്കാനും അവഹേളിക്കാനും വേണ്ടി മാത്രം അല്ലാഹുവും കൊറാനും സൃഷ്ടിച്ചെടുത്ത ഒരു സാങ്കൽപ്പിക കഥാപാത്രം മാത്രമാണ് മർയം.
കൊറാനിലെ ഒരദ്ധ്യായത്തിന് മർയം എന്ന് പേരു നൽകിയതിലൂടെ അത്യുന്നതമായ ഒരു ആദരവാണോ മര്‍യത്തിന് നൽകപ്പെട്ടിട്ടുള്ളത്? കൊറാനിലെ മറ്റു ചില അദ്ധ്യായങ്ങളുടെ പേരുകൾ കൂടി പരിശോധിക്കുമ്പോഴാണ് ഈ വാദത്തിന്‍റെ പൊള്ളത്തരം വ്യക്തമാകുന്നത്.
കൊറാനിലെ രണ്ടാമത്തെ അദ്ധ്യായത്തിന്‍റെ പേര് 'ബഖറ' (പശു) എന്നാണ്. അഞ്ചാമത്തെ അദ്ധ്യായം 'മാഇദ' (ഭക്ഷണത്തളിക), ആറാം അദ്ധ്യായം 'അൻആം' (കന്നുകാലികൾ). ഇവ കൂടാതെ നഹ്ല്‍ (തേനീച്ച - 16), നംല് (ഉറുമ്പ് - 27), അൻകബൂത്ത് (ചിലന്തി - 29), ഫീൽ (ആന - 105) എന്നിങ്ങനെ മൃഗങ്ങളുടെയും ഷഡ്പദങ്ങളുടെയും ജീവികളുടെയും പേരുകളിലാണ് പല കൊറാൻ അദ്ധ്യായങ്ങളും അറിയപ്പെടുന്നത്. മുജാദില (തർക്കിക്കുന്നവൾ - 58), മുനാഫിഖൂൻ (കപടവിശ്വാസികൾ - 63) തുടങ്ങിയ പേരുകളുമുണ്ട്. കൊറാന്‍റെ നാമകരണ രീതി അനുസരിച്ച്, ആ അദ്ധ്യായത്തിൽ പരാമർശിക്കുന്ന ഏതെങ്കിലും ഒരു വാക്കോ വിഷയമോ അതിന്‍റെ തലക്കെട്ടായി മാറുന്നു എന്ന് മാത്രമേയുള്ളൂ. കന്നുകാലികളുടെയും ചിലന്തിയുടെയും പേരുകളുള്ള ഒരു പുസ്തകത്തിൽ മർയത്തിന്‍റെ പേരിൽ ഒരു അദ്ധ്യായം ഉള്ളത്, ക്രൈസ്തവർ നൽകുന്നതുപോലുള്ള ഒരു ദൈവിക ആദരവിന്‍റെ അടയാളമാണെന്ന് വ്യാഖ്യാനിക്കുന്നത് പരിഹാസ്യമാണ്.
കൊറാനില്‍ ഉള്ള ഏക സ്ത്രീ നാമമാണ് മറിയം എന്ന മുസ്ലീങ്ങളുടെ അവകാശവാദവും ക്രിസ്ത്യാനികളെ തെറ്റിധരിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു കാര്യമാണ്. മര്‍യത്തിന്‍റെ മാത്രമല്ല, അല്ലാഹുവിന്‍റെ മൂന്ന് പെണ്മക്കളുടെ പേരുകളും കൊറാനില്‍ ഉണ്ട്:
“ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും (സന്താനമായി) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ?” (സൂറാ.53:19-21)
ക്രൈസ്തവ വിശ്വാസപ്രകാരം സ്ത്രീകൾക്കിടയിൽ അനുഗ്രഹിക്കപ്പെട്ടവളും, ദൈവപുത്രന് ജന്മം നൽകാൻ തിരഞ്ഞെടുക്കപ്പെട്ടവളുമാണ് വിശുദ്ധ മറിയം. എന്നാൽ ഇസ്ലാമിക വീക്ഷണം ഇതിൽ നിന്നും തികച്ചും വ്യത്യസ്തവും ക്രൈസ്തവ വിശ്വാസത്തിന് കടകവിരുദ്ധവുമാണ്. ഇബ്ൻ കസീറിന്‍റെ ‘ഖിസാസ് അൽ അൻബിയ’ (പ്രവാചകന്മാരുടെ ചരിത്രങ്ങൾ) എന്ന ഗ്രന്ഥത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷയിൽ (പേജ് 381) പറയുന്ന ഒരു ഇസ്ലാമിക പാരമ്പര്യം നോക്കുക:
“അല്ലാഹുവിന്‍റെ ദൂതന്‍ പറഞ്ഞു: അല്ലാഹു പറുദീസയില്‍ എന്നെ ഇമ്രാന്‍റെ പുത്രിയായ മറിയയോടും ഫറവോന്‍റെ ഭാര്യയോടും മോശെയുടെ സഹോദരിയോടും വിവാഹം കഴിപ്പിച്ചു.”
കൊറാനിലെ ഈസാനബിയുടെ മാതാവായ മർയത്തെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. മുസ്ലീങ്ങള്‍ പറയുന്നത് ഇത് ബൈബിളിലെ മറിയ തന്നെയാണ് എന്നാണ്. ക്രൈസ്തവർ അത്യധികം പവിത്രതയോടെ കാണുന്ന യേശുക്രിസ്തുവിന്‍റെ അമ്മയായ മറിയയെ, ഭൗതികമായ സുഖലോലുപതകൾ നിറഞ്ഞ ഇസ്ലാമിക സ്വർഗ്ഗത്തിൽ മുഹമ്മദിന്‍റെ ഭാര്യമാരിൽ ഒരാളായി ചിത്രീകരിക്കുന്നത് ക്രൈസ്തവ വിശ്വാസത്തോടുള്ള കടുത്ത അനാദരവാണ്.
ഇബ്ൻ കസീറിന്‍റെ ഗ്രന്ഥത്തിൽ മാത്രമല്ല ഇത്തരം പരാമർശങ്ങളുള്ളത്. നമ്മുടെ കേരളത്തിലെ പ്രമുഖ ഇസ്ലാമിക പ്രസിദ്ധീകരണങ്ങളും വ്യാഖ്യാതാക്കളും യാതൊരു മറയുമില്ലാതെ ഇക്കാര്യങ്ങൾ അവരുടെ ഗ്രന്ഥങ്ങളിൽ ആവർത്തിച്ചുറപ്പിക്കുന്നുണ്ട്. തൃശ്ശൂർ ആമിനാ ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിച്ച “സമ്പൂർണ്ണ ഇസ്ലാം ചരിത്രം” എന്ന ഗ്രന്ഥത്തിൽ മുഹമ്മദ് നബിയുടെ ആദ്യഭാര്യയായ ഖദീജയുടെ മരണസമയത്തെ ഒരു രംഗം വിവരിക്കുന്നത് നോക്കുക:
"ഖദീജയുടെ അന്ത്യഘട്ടം തിരുമേനിയെ വ്യാകുലചിത്തനാക്കിത്തീർത്തു. അവരെ സന്തോഷിപ്പിക്കുവാനായി തിരുമേനി നർമ്മവാക്യങ്ങൾ മൊഴിഞ്ഞു. സ്വർഗ്ഗത്തിൽ വെച്ചു നിങ്ങളോടൊപ്പം ഇംറാന്‍റെ മകളായ മർയമിനെയും, മൂസാ നബിയുടെ സഹോദരിയായ കൽസമിനെയും, ഫിർഔന്‍റെ ഭാര്യയെന്നു ഗണിക്കപ്പെട്ട ആസിയായേയും എനിക്കു ഇണയാക്കിത്തരുമെന്നു അല്ലാഹു കൽപ്പിച്ചിരിക്കുന്നുവെന്നു തിരുമേനി ഖദീജയോടു പറഞ്ഞപ്പോൾ പുഞ്ചിരി തൂകിക്കൊണ്ടു ഐക്യവും പുത്രലാഭവുമുണ്ടാവട്ടെ എന്നു ആ മഹതി ആശംസിച്ചു" (സമ്പൂർണ്ണ ഇസ്ലാം ചരിത്രം, പുറം 190, ആമിനാ ബുക്ക്സ്റ്റാൾ, തൃശ്ശൂർ).
ഈ വിവരണം ഒരു ക്രൈസ്തവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം എത്രത്തോളം വേദനാജനകവും അപമാനകരവുമാണെന്ന് ചിന്തിച്ചുനോക്കുക. ലോകരക്ഷകന്‍റെ മാതാവാകാൻ ദൈവം തിരഞ്ഞെടുത്ത, വിശുദ്ധ മറിയയെയാണ് ഒരു ഇസ്ലാമിക പ്രവാചകന് സ്വർഗ്ഗത്തിൽ ആസ്വദിക്കാൻ ദൈവം നൽകുന്ന 'ഇണകളിൽ' ഒരാളായി ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. മരണശയ്യയിൽ കിടക്കുന്ന സ്വന്തം ഭാര്യയെ ആശ്വസിപ്പിക്കാൻ, "സ്വർഗ്ഗത്തിൽ എനിക്ക് വേറെയും ഭാര്യമാരുണ്ടാകും, അതിൽ ഈസായുടെ ഉമ്മ മർയവും ഉണ്ടാകും" എന്ന് പറയുന്നതിനെ ആദരവായി കാണാൻ സാമാന്യബുദ്ധിയുള്ള ആർക്കെങ്കിലും സാധിക്കുമോ?
ഇതിനേക്കാൾ അപ്പുറമാണ് പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ശ്രീ.മുസ്തഫാ ഫൈസി തന്‍റെ ഖുർആൻ വ്യാഖ്യാനത്തിൽ നൽകുന്ന വിശദീകരണം. മുഹമ്മദിന്‍റെ സ്വർഗ്ഗത്തിലെ ഭാര്യയാകാൻ മർയം ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ പ്രാർത്ഥിച്ച് കാത്തിരിക്കുകയായിരുന്നു എന്നാണ് അദ്ദേഹം സമർത്ഥിക്കാൻ ശ്രമിക്കുന്നത്:
"മർയം പരലോകത്ത് പ്രവാചകന്‍റെ പത്നിമാരിലൊരാളാണ്. ഇതുപോലെത്തന്നെ ആസിയയും മൂസാ(അ)യുടെ സഹോദരി കലീമയും പ്രവാചകന്‍റെ സ്വർഗഭാര്യമാരാണ്. ഇതിനുവേണ്ടി ഇവരൊക്കെ നേരത്തെ പ്രാർത്ഥിച്ചെന്നുണ്ട്. എങ്കിൽ ആ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു.
മുആദുബ്നു ജബൽ(റ) പറയുന്നു: “ഖദീജഃ(റ) മരണശയ്യയിലായപ്പോൾ നബി(സ്വ) അവരോട് ഇങ്ങനെ പറഞ്ഞു: "ഇപ്പോഴത്തെ ശാരീരിക പ്രയാസം കണക്കിലെടുക്കേണ്ട; അതിൽ ഗുണമുണ്ടായിരിക്കും. നിങ്ങൾ നിങ്ങളുടെ ചക്കുളത്തിമാരെ കണ്ടുമുട്ടിയാൽ അവർക്ക് എന്‍റെ സലാം പറയണം. ഇംറാന്‍റെ പുത്രി മർയം, മുസാഹിമിന്‍റെ പുത്രി ആസിയ, മൂസായുടെ സഹോദരി കലീമ. അപ്പോൾ മഹതി നബി(സ്വ)ക്ക് സന്താനാശംസ നേർന്നു". (വിശുദ്ധ ഖുർആൻ വ്യാഖ്യാനം, വോള്യം 12, പുറം 831, മുസ്തഫാ ഫൈസി, ഒയാസീസ് ബുക്ക് ഹൗസ്, പുത്തനത്താണി)
ഈ വ്യാഖ്യാനത്തിലെ പദപ്രയോഗങ്ങൾ കൃത്യമായി വിശകലനം ചെയ്യേണ്ടതുണ്ട്. ക്രൈസ്തവ ലോകം അത്യന്തം ബഹുമാനത്തോടെയും ആദരവോടെയും കാണുന്ന മറിയയെ, ഖദീജയുടെ 'ചക്കുളത്തി' (സഹപത്നി / Rival wife) എന്നാണ് ഈ ഗ്രന്ഥത്തിൽ സംബോധന ചെയ്തിരിക്കുന്നത്. മാത്രമല്ല, മുഹമ്മദിന്‍റെ ഭാര്യയാകാൻ വേണ്ടി മർയം പ്രാർത്ഥിച്ചിരുന്നു എന്ന തികച്ചും അടിസ്ഥാനരഹിതവും അബദ്ധജടിലവുമായ ഒരു വാദം കൂടി ഇവർ ഉന്നയിക്കുന്നു. ബൈബിളോ ക്രൈസ്തവ ചരിത്രമോ അറിയുന്ന ഏതൊരാൾക്കും ഇതൊരു പരിഹാസ്യമായ വാദമാണെന്ന് എളുപ്പം മനസ്സിലാക്കാം.
ഇസ്ലാമിക ദാവാ പ്രവർത്തകർ അവകാശപ്പെടുന്ന 'ആദരവിന്‍റെ' യഥാർത്ഥ മുഖം ഇതാണ്. ക്രൈസ്തവ വിശ്വാസത്തിലെ ഏറ്റവും പവിത്രമായ വ്യക്തിത്വങ്ങളെ എടുത്ത്, അതിൽ ഭൗതികവും ലൈംഗികവുമായ ഇസ്ലാമിക സ്വർഗ്ഗസങ്കൽപ്പങ്ങളെ കൂട്ടിക്കലർത്തി അവതരിപ്പിക്കുക, എന്നിട്ട് അതിനെ 'ആദരവ്' എന്ന് പേരിട്ട് വിളിക്കുക—ഇതൊരു വലിയ ബൗദ്ധിക തട്ടിപ്പാണ്. അതുകൊണ്ടുതന്നെ, "ഞങ്ങൾ നിങ്ങളുടെ മറിയത്തെ ആദരിക്കുന്നുണ്ട്" എന്നും പറഞ്ഞ് വരുന്ന ദാവാക്കാരോട് ഒറ്റ മറുപടിയേ പറയാനുള്ളൂ: "എന്‍റെ പൊന്നു സുഹൃത്തേ, ദയവുചെയ്ത് ഇങ്ങനെയുള്ള ഒരു ആദരവ് ഞങ്ങളുടെ യേശുക്രിസ്തുവിന്‍റെ മാതാവിന് ആവശ്യമില്ല."
ഈ തെളിവുകൾ നമ്മോട് വിളിച്ചുപറയുന്ന ഒരു വലിയ സത്യമുണ്ട്: പേരുകളിലെ ശബ്ദസാമ്യം മാറ്റിനിർത്തിയാൽ, കൊറാനിലെ മർയവും ബൈബിളിലെ വിശുദ്ധ മറിയവും തമ്മിൽ യാതൊരു ബന്ധവുമില്ല. സ്വർഗ്ഗത്തിൽ ഖദീജയുടെ 'ചക്കുളത്തി'യാകാൻ കാത്തിരിക്കുന്ന മർയമല്ല, പരിശുദ്ധനായ ദൈവപുത്രനെ ഉദരത്തില്‍ വഹിക്കാന്‍ ഭാഗ്യം ലഭിച്ച വിശുദ്ധ ബൈബിളിലെ മറിയ.
മാതാവിന്‍റെ കാര്യത്തിൽ ഇത്ര വലിയ വൈരുദ്ധ്യം നിലനിൽക്കുമ്പോൾ, പുത്രന്‍റെ കാര്യത്തിൽ അത് എത്രത്തോളമായിരിക്കും? ബൈബിളിലെ യേശുക്രിസ്തുവും കൊറാനിലെ ഈസാനബിയും ഒരാളല്ല എന്ന് സംശയാതീതമായി തെളിയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം അവരുടെ ജനന വിവരണങ്ങൾ തന്നെയാണ്. അതുകൊണ്ട്, യേശുക്രിസ്തുവിന്‍റെ ജനനവും ഈസാനബിയുടെ ജനനവും തമ്മിലുള്ള കാതലായ വ്യത്യാസങ്ങൾ നമുക്കിനി വിശദമായി പരിശോധിക്കാം.
(അനില്‍കുമാര്‍ അയ്യപ്പന്‍ രചിച്ച ‘കുരിശില്‍ മരിച്ച യേശുക്രിസ്തുവും ക്രൂശിക്കപ്പെടാത്ത ഈസാനബിയും: അനുകരണങ്ങളില്‍ വഞ്ചിതരാകരുത്’ എന്ന പുസ്തകത്തില്‍ നിന്നും.)