06/06/2026
ഡയലോഗ് അല്ല... പ്രവർത്തിയാണ് ദൈവം...
ഇത് റിയാസുദ്ദീൻ മൻസൂരി, മകൻ അർമാൻ.
കഴിഞ്ഞ ദിവസം വരെ ഡൽഹി നഗരത്തിന്റെ ഒരു മൂലയിൽ മെത്തക്കച്ചവടം ചെയ്തിരുന്ന, ഒറ്റ ദിവസം കൊണ്ട് രാജ്യത്തിന്റെ തന്നെ അഭിമാനമായി മാറിയ രണ്ടു മനുഷ്യർ.
നിരവധി മനുഷ്യർ വെന്തുമരിച്ച മഹാദുരന്തമായിരുന്നു കഴിഞ്ഞ ദിവസം ഡൽഹി മാളവ്യ നഗറിൽ നടന്ന തീപിടിത്തം. ഹോട്ടൽ കെട്ടിടത്തിൽ കുടുങ്ങി പുക ശ്വസിച്ചും പൊള്ളലേറ്റും നിസ്സഹായതയോടെ മരണത്തിലേക്ക് നടന്നു ചെന്ന നിരവധി മനുഷ്യർ.
മരണത്തെ മുഖാമുഖം കണ്ട ഭീകര നിമിഷങ്ങളിൽ ജീവൻ രക്ഷിക്കാൻ ഹോട്ടൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടി ജീവച്ഛവമാവേണ്ടി വന്ന മനുഷ്യർ.
ഈ ദുരന്തചിത്രത്തിലേക്കായിരുന്നു തൊട്ടടുത്ത് കിടക്ക കച്ചവടം നടത്തിയിരുന്ന റിയാസുദ്ദീൻ മൻസൂരിയുടെയും മകന്റെയും ദൃഷ്ടി പതിക്കുന്നത്. കെട്ടിടത്തിനു മുകളിൽ കുറേ മനുഷ്യർ ജീവനു വേണ്ടി യാചിക്കുന്നു. മനുഷ്യരാണ്, ജീവനുകളാണ്. നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ സാധിക്കാത്തതാണ്.
രണ്ടാമതൊന്നാലോചിക്കാൻ നേരമില്ലാത്ത നിമിഷങ്ങളായിരുന്നു അത്. ഞൊടിയിടയിൽ മൻസൂരിയും മകനും തങ്ങളുടെ കടക്കുള്ളിലേക്ക് പാഞ്ഞു. കെട്ടുപൊട്ടിക്കാത്ത പുതുപുത്തൻ കിടക്കകൾ ഓരോന്നായി വലിച്ചു പുറത്തിട്ടു. അവയെല്ലാം വാരിയെടുത്ത് പിന്നെയൊരു പാച്ചിലായിരുന്നു; വെന്തു പൊടിഞ്ഞു വീഴുന്ന ഹോട്ടൽ കെട്ടിടത്തിന്റെ ചുവട്ടിലേക്ക്.
ജീവനുവേണ്ടി യാചിച്ചുകൊണ്ടിരുന്ന നിസ്സഹായരായ മനുഷ്യർ, അട്ടിയിട്ട മെത്തകളിലേക്ക് എടുത്തുചാടി. ഒരു പോറലുമേൽക്കാതെ രക്ഷപ്പെട്ടു- ഒരുപറ്റം പുതിയ ജന്മങ്ങൾ!
പുതുപുത്തൻ കിടക്കകൾ തീയും ചാരവുമേറ്റ് ഉപയോഗശൂന്യമായെങ്കിലും, രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചെങ്കിലും അൻസാരി കുടുംബം സന്തുഷ്ടരാണ്. കാരണം, ഒരുപറ്റം മനുഷ്യർക്കാണ് അവർ പുതുജന്മമേകിയത്.
വേദനിക്കുന്നവന്റെ മതമോ വർണമോ ലിംഗമോ, പരിണിതിയായി ഏറ്റുവാങ്ങേണ്ടിവരുന്ന താത്കാലിക നഷ്ടങ്ങളോ മനുഷ്യത്വത്തിനു മുൻപിൽ അവർക്കൊരു പരിഗണനയേ അല്ലായിരുന്നു.
മനുഷ്യരെ മനുഷ്യരായി കാണാൻ പഠിച്ച രണ്ടു പച്ചമനുഷ്യരുടെ കഥ,
അത് വല്ലാത്തൊരു കഥ തന്നെയാണ്... 💐
മതമേതായാലും മനുഷ്യൻ നന്നായാൽ മതി...
ശ്രീനാരായണഗുരുദേവൻ