15/02/2026
മർകസ് 50-ാം വാർഷിക ദേശീയ പദ്ധതികളുടെയും സമസ്ത സെന്റിനറി ആഘോഷങ്ങളുടെയും ഭാഗമായി പഞ്ചാബിലെ സർഹിന്ദിൽ നിർമിച്ച മർകസ് ഇമാം റബ്ബാനി സെൻട്രൽ കാമ്പസ് ഇന്ന് രാജ്യത്തിന് സമർപ്പിക്കുകയാണ്. 2022 മാർച്ചിലാണ് സർഹിന്ദിൽ ഈ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. മദീനത്തുന്നൂർ പൂർവ വിദ്യാർഥി കൂട്ടായ്മയാണ് പ്രദേശത്തെ ന്യൂനപക്ഷ ജനതയുടെ പിന്നാക്കാവസ്ഥ മനസ്സിലാക്കുന്നതും സ്ഥലം കണ്ടെത്തൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും. ആധുനിക സൗകര്യങ്ങളോടെ പണിപൂർത്തിയായ വിശാലമായ കാമ്പസിൽ റെസിഡൻഷ്യൽ സൗകര്യത്തോടെയുള്ള വിദ്യാഭ്യാസ കേന്ദ്രവും ഗൈഡൻസ് സെന്ററും പബ്ലിക് ലൈബ്രറിയും യുവാക്കൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായുള്ള സീസണൽ ട്രെയിനിംഗ് പ്രോഗ്രാമുകളുമാണ് ആദ്യഘട്ടത്തിലുണ്ടാവുക.
മർകസിൻ്റെ നേതൃത്വത്തിൽ പഞ്ചാബിൽ പ്രവർത്തിക്കുന്ന ഐറിസ് ഫൗണ്ടേഷന് കീഴിൽ ഇരുപത്തി അഞ്ച് വില്ലേജുകളിലായി നടന്നു വരുന്ന അറുപതോളം സാംസ്കാരിക കേന്ദ്രങ്ങൾ, മൈക്രോ ലേണിംഗ് സെൻറുകൾ, ഹിഫ്ളുൽ ഖുർആൻ മദ്രസകൾ, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ എന്നിവയുടെ ആസ്ഥാനമായി മാറുന്ന കാമ്പസ് മർകസ് ദേശീയ വിദ്യാഭ്യാസ മുന്നേറ്റത്തിൻ്റെ പുതിയ കേന്ദ്രമാകും.
ഇന്ത്യാ വിഭജനത്തിന്റെ മുറിവുകൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടി വന്ന ജനതയാണ് പഞ്ചാബിലേത്. വിഭജനകാലത്ത് സമ്പന്നരായ മുസ്‌ലിംകളിൽ ഭൂരിഭാഗവും പാക്കിസ്ഥാനിലേക്ക് കുടിയേറിയപ്പോൾ, ഇന്ത്യൻ പഞ്ചാബിൽ ബാക്കിയായത് പശുക്കളെ മേച്ചും കൃഷിപ്പണി ചെയ്തും ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരാണ്. ദാരിദ്ര്യത്തോടും നിരക്ഷരതയോടും മല്ലിട്ടു ജീവിക്കുന്ന, വികസനത്തിന്റെ വെളിച്ചം കടന്നു ചെല്ലാത്ത മനുഷ്യരാണ് നമ്മുടെ മുഖ്യ പരിഗണന.
മർകസിന്റെ വടക്കേയിന്ത്യൻ സേവന പ്രവർത്തനങ്ങൾ ഡൽഹി കേന്ദ്രീകരിച്ച് ഏകോപിപ്പിച്ചതു മുതൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാഭ്യാസ കേന്ദ്രങ്ങളും സാമൂഹ്യക്ഷേമ പദ്ധതികളും ആരംഭിക്കാമോ എന്നാവശ്യപ്പെട്ട് ഗ്രാമ മുഖ്യന്മാരും മറ്റും ഓഫീസിലെത്തുന്നത് പതിവാണ്. ഭൂമിയും സൗകര്യങ്ങളും തരാൻ തയ്യാറാണ്, ഗ്രാമത്തിൽ മാറ്റം സാധ്യമാക്കാമോ എന്നായിരുന്നു ആവശ്യം. പശ്ചിമ ബംഗാളും ബീഹാറും ഉത്തർപ്രദേശും മധ്യപ്രദേശുമെല്ലാം കടന്ന് നമ്മുടെ സേവനഭൂപടത്തിൽ പഞ്ചാബ് ഇടം പിടിക്കുന്നത് അങ്ങനെയാണ്.
പഞ്ചാബിലെയും ഹിമാചൽ അടക്കമുള്ള സമീപ സംസ്ഥാനങ്ങളിലെയും പിന്നാക്ക ജനവിഭാഗങ്ങൾക്ക്, വിശിഷ്യാ ഗുജ്ജാർ സമുദായത്തിന്, അറിവിന്റെയും വികസനത്തിന്റെയും വെളിച്ചം പകരുന്ന പദ്ധതിയായി ഇമാം റബ്ബാനി കാമ്പസ് മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഇതിനകം തന്നെ ആരംഭിച്ച ചലനങ്ങൾ നൽകുന്ന ശുഭസൂചനയതാണ്. സിക്കുകാർ ഉൾപ്പെടെ പ്രദേശത്തെ മനുഷ്യരൊന്നാകെ ഈ മുന്നേറ്റത്തിന്റെ കൂടെയുണ്ടെന്നത് ഏറെ ആവേശം പകരുന്ന കാര്യമാണ്. ഇമാം റബ്ബാനി അഹ്‌മദ് സർഹിന്ദി(റ) അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ മർകസ് കാമ്പസ് സാമൂഹിക ഉന്നമനത്തിന്റെ വലിയ കേന്ദ്രമായി മാറട്ടെ, അല്ലാഹു അനുഗ്രഹിക്കട്ടെ,