08/06/2026
*പ്രസിദ്ധീകരണത്തിന്*
*മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സെനറ്റ് നാമനിർദ്ദേശം അക്കാദമിക സമൂഹത്തെ അപഹസിക്കുന്നത് - എ.കെ.ജി.സി.ടി*
സർവ്വകലാശാലാ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് എംജി സർവ്വകലാശാലയിൽ ചാൻസലർ നടത്തിയ സെനറ്റ് നാമനിർദ്ദേശങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വർഗ്ഗീയവത്ക്കരണത്തിന് ആക്കം കൂട്ടുന്നതാണെന്ന് എ കെ ജി സി ടി സംസ്ഥാന പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു. സംഘപരിവാരത്തിനോട് സന്ധി ചെയ്തു എന്ന് നിസ്സംശയം ബോധ്യപ്പെടുന്ന വിധത്തിൽ
യു.ഡി.എഫ് സർക്കാറും ഉന്നത വിദ്യാഭ്യാസ വകുപ്പും സ്വീകരിച്ചിരിക്കുന്ന വിധേയത്വ സമീപനം അപകടരമാണ്. വിദ്യാഭ്യാസ മേഖലയിലും ഉന്നതവിദ്യാഭ്യാസരംഗത്ത് സവിശേഷമായും ചാൻസലർ മുഖേന കടന്നു കയറാനുള്ള വർഗ്ഗീയശക്തികളുടെ ശ്രമങ്ങളെ ഭരണപരമായും, നിയമപരമായും പ്രതിരോധിച്ച പത്തു വർഷങ്ങൾക്കു ശേഷം യാതൊരെതിർപ്പും കൂടാതെ സ്വാധീനമുറപ്പിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ മതേതര കേരളം തുടർന്നും പ്രതിരോധിക്കേണ്ടതുണ്ട്.
സംസ്ഥാന സർക്കാർ നല്കുന്ന പട്ടികയിൽ നിന്നും തയ്യാറാക്കേണ്ടുന്ന സർവ്വകലാശാലാ സംബന്ധിയായ നിയമനങ്ങളും, നാമനിർദ്ദേശങ്ങളും മറികടന്ന് ഏകപക്ഷീയമായ തീരുമാനങ്ങൾ ചാൻസലറായ ഗവർണ്ണർ സ്വീകരിക്കുമ്പോൾ അതിനോട് സന്ധിചെയ്യുന്ന വലതു പക്ഷ സർക്കാർ നയം പ്രതിഷേധാർഹമാണ് .
മുതിർന്ന പ്രൊഫസ്സർമാരുടെ പട്ടിക സർക്കാർ നൽകുന്നതിനു മുമ്പു തന്നെ എംജി സർവ്വകലാശാലയുടെ താല്കാലിക വൈസ് ചാൻസലറായി സംഘപരിവാർ അനുകൂല അധ്യാപക സംഘടനാ നേതാവായ ഡോ .മാവൂത്തിനെ ചാൻസലർ തന്നിഷ്ട പ്രകാരം നിയമിച്ചിരിക്കുന്നു.
അക്കാദമിക - കലാ -കായിക -വാണിജ്യ- സംസ്കാരിക മണ്ഡലങ്ങളിൽ വൈദഗ്ധ്യം പുലർത്തുന്ന വ്യക്തികളെയാണ് സാധാരണയായി സെനറ്റിലേയ്ക്ക് നാമനിർദ്ദേശം ചെയ്യാറുള്ളത് എങ്കിലും നിലവിൽ
എം ജി സർവ്വകലാശാലയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി 30 അംഗ സെനറ്റിൽ ബിജെപി ദേശീയസമിതി അംഗം ഉൾപ്പെടെ 19 സംഘപരിവാർ പ്രതിനിധികളെയാണ് ചാൻസലർ ഏകപക്ഷീയമായി നിയമിച്ചിട്ടുള്ളത്. ഈ നടപടിയെ പക്ഷെ മുഖ്യമന്ത്രിയോ ഉന്നതവിദ്യാഭ്യാസ മന്ത്രിയോ യാതൊരു വിധത്തിലും പ്രതിരോധിക്കുകയോ ഇതിനെതിരെ പ്രതിഷേധിക്കുകയോ പോലും ചെയ്തിട്ടില്ല എന്നത് കേരളം ഗൗരവമായി പരിശോധിക്കേണ്ടതാണ്.
ഈ സാഹചര്യത്തിൽ, അക്കാദമിക മേഖലയെ അപഹസിക്കും വിധം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ
ചാൻസലർ നടത്തിയ സെനറ്റ് നാമനിർദ്ദേശത്തിനെതിരെ സമൂഹത്തിൻ്റെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന്
എ.കെ.ജി.സി.ടി സംസ്ഥാന പ്രസിഡൻ്റ് ഡോ എൻ.മനോജ്, ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് റഫീഖ് ടി എന്നിവർ ആവശ്യപ്പെട്ടു