25/03/2024
നിങ്ങൾ എന്നെങ്കിലും ഒരു എസ്‌എഫ്ഐക്കാരൻ ആയിരുന്നിട്ടുണ്ടോ? സമരയൗവനത്തിലെ എണ്ണമറ്റ പ്രകടനങ്ങളിൽ ഒന്നിലെങ്കിലും മുഷ്ടിചുരുട്ടിയുയർത്തിയിട്ടുണ്ടോ? ക്ഷുഭിതമുദ്രാവാക്യത്തിന്റെ കടലിരമ്പത്തിലൂളിയിട്ട് തൊണ്ട കീറിയിട്ടുണ്ടോ?
അങ്ങനെയുള്ളൊരാൾക്ക് ഏതുറക്കത്തിൽ നിന്ന് വിളിച്ചെഴുന്നെൽപ്പിച്ച് സഖാവ് അഷ്‌റഫ് എന്നോ കൊച്ചനിയൻ എന്നോ സെയ്താലി എന്നോ വെറുതെ കേൾപ്പിച്ചാലും സ്മരണകൾ കാടിറങ്ങിവരും! മുഹമ്മദ് മുസ്തഫ, വേലായുധൻ, പികെ രാജൻ, സിവി ജോസ് എന്നിങ്ങനെ, പേരു കാണുന്ന മാത്രയിൽ രുധിരസ്മൃതികളുണരും! എം എസ് പ്രസാദെന്നും ശ്രീകുമാറെന്നും ഭുവനേശ്വരനെന്നും കണ്ടാൽ രോമകൂപങ്ങെളെഴുന്നുനിൽക്കും! റോഷൻ, സുധീഷ്, സജീവൻ, ദേവപാലൻ, ധീരജ്, അനീഷ് രാജൻ, ഫാസിൽ, രമേശൻ, രാജേഷ്, സജിൻഷാഹുൽ, അജയപ്രസാദ്, ജോബി ആൻഡ്രൂസ്, ബാലൻ, അഭിമന്യു, സൈമൺ ബ്രിട്ടോ... നീളുന്ന പേരുകൾ! ഓരോ നാമധേയങ്ങളും ഓരോ ഇതിഹാസചരിത്രമായി, എന്നെങ്കിലും എസ്‌എഫ്ഐ ആയിരുന്ന ഒരാളുടെ ഉള്ളിൽ പതിഞ്ഞുകിടക്കുന്നുണ്ടാകണം. രക്തകുടീരങ്ങളില്‍ ഉണര്‍ന്നിരിക്കുന്ന പോരാളികളെ കുറിച്ചുള്ള ഓർമകളിൽ അയാളുടെ ഹൃദയം ത്രസിക്കുന്നുണ്ടാകണം!
ആന്റോ ആന്റണി നാളിതുവരെ നടത്തിവന്നതും രാഷ്ട്രീയപ്രവർത്തനമാണെന്നാണ് വെപ്പ്. മൂന്ന് ദിവസമായി ആള് തപ്പിക്കൊണ്ടിരിക്കയാണ്. പേരുകളൊന്നും ഓർമ്മയിൽ ഇല്ലത്രെ! നൂറുകണക്കിന് തങ്ങളുടെ പിള്ളേരെ എസ്എഫ്ഐക്കാർ കൊന്നുതള്ളിയെന്ന സ്വന്തം വാദം തെളിയിക്കാൻ ഇനിയും സമയം വേണമെന്നാണ് എംപി പറയുന്നത്! പഠിക്കാനുണ്ടത്രേ!
'രക്തസാക്ഷി' എന്നത് വിശുദ്ധ പദാവലികളിൽപ്പെടുന്ന ദിവ്യമായ വാക്കോർമ്മയാണ്. പ്രത്യയശാസ്ത്രത്തിനും മുകളിലേക്ക് പന്തലിക്കുന്ന മരപ്പരപ്പ്! ചോരനാരുള്ള അനുഭവമാണത്! കൊടി പുതച്ചുകിടക്കുന്ന തുടിക്കുന്ന നേര്! അനുനിമിഷമണയാതെ പുളയുന്ന തീനാളം പോലൊന്ന്! പ്രഭാവലയമുള്ള പുണ്യാളന്റെ പരിവേഷമുള്ളത്! എമ്പാടും വെളിച്ചം വിതറുന്ന ആ സത്യത്തെ തേടിയിറങ്ങേണ്ടതില്ല. പഠിച്ചോ, ഓർത്തോ കൂടെത്തന്നെയുള്ളതിനെ തിരിച്ചെടുക്കേണ്ടതുമില്ല. ഉള്ളിലെരിയുന്നുണ്ടാകണം ഓരോ പേരും ഓരോ അഗ്നിപർവ്വതം കണക്കെ!
Sajeesh Narayan