25/05/2026
പിണറായി വിജയന്റെ മകൻ ഗുരുവായൂർ അമ്പലത്തിൽ രണ്ടാഴ്ച്ച മുന്നേ ദർശനം നടത്തി. പ്രാർത്ഥിക്കാനാണോ വെറുതെ അമ്പലം കാണാനാണോ എന്നറിയില്ല. എന്തിനായാലും അത് വലിയ വാർത്ത തന്നെയായി. രാഷ്ട്രീയ എതിരാളികൾ മുതൽ രാഷ്ട്രീയ നിരീക്ഷകർ വരെ പുച്ഛം പരിഹാസം വിമർശനം എന്നിങ്ങനെ ലഭ്യമായ എല്ലാ വികാരങ്ങളും ചൊരിഞ്ഞു.
രാഷ്ട്രീയത്തിന്റെ ഏഴയലത്ത് പോലും വരാത്ത സ്വതന്ത്ര വ്യക്തിയായ പിണറായി വിജയന്റെ മകൻ ഒരു അമ്പലത്തിൽ വന്ന് പോകുന്നത് വാർത്താ പ്രാധാന്യമുണ്ടോ എന്ന് ചോദിച്ചാൽ, പിണറായി വിജയന്റെ വീട്ടിലെ പട്ടി പെറ്റാൽ പോലും പ്രൈം ടൈം ചർച്ച നടക്കുന്ന നാട്ടിൽ തീർച്ചയായും വാർത്താ പ്രാധാന്യമുണ്ട്.
റവന്യൂ മന്ത്രി കെ. പി അനിൽ കുമാറിന്റെ മകന്റെ വിവാഹം അതേ ഗുരുവായൂർ അമ്പലത്തിൽ വച്ച് നടന്നു. മന്ത്രിയുടെ ഏഴാം നമ്പർ സ്റ്റേറ്റ് കാറിൽ പ്രതിശ്രുത വരൻ മാതാപിതാക്കൾക്കൊപ്പം വന്നിറങ്ങുന്നു. കാർ നിർത്തുന്നത് ഒരു പറ്റം മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ, മന്ത്രി എല്ലാവർക്കും കൈകൊടുത്ത് കുശലം പറഞ്ഞ് അമ്പലത്തിലേക്ക് കയറുന്നു. സന്തോഷം, സമാധാനം.
മന്ത്രിക്ക് അനുവദിച്ച സ്റ്റേറ്റ് കാറിൽ ഡീസലടിക്കുന്നത് മുതൽ ടയറിൽ കാറ്റടിക്കുന്നത് വരെ പൊതുജനങ്ങളുടെ നികുതി പണം കൊണ്ടാണ്. അങ്ങനെയായിരുന്നു മെയ് നാലാം തീയ്യതി വരെ ഈ മാദ്ധ്യമങ്ങളൊക്കെ നമ്മളോട് പറഞ്ഞു കൊണ്ടിരുന്നത്. പക്ഷേ ഇപ്പോൾ അതേ മാദ്ധ്യമങ്ങളുടെ കണ്മുന്നിലൂടെ മന്ത്രി പുത്രന്റെ കല്യാണ വണ്ടിയായി സ്റ്റേറ്റ് കാർ ഓടുന്നത് കേരളത്തിൽ ഒരു സാധാരണ സംഭവമായി മാറി.
അഞ്ച് വർഷക്കാലം മുന്നിലുണ്ട്. മലയാള പൊതുബോധം അമർഷത്തോടെ പ്രാകിയിരുന്ന പല വിഷയങ്ങളും ഇതുപോലെ സാധാ സംഭവമായി മാറിക്കൊണ്ടിരിക്കും.
നവ ദമ്പതികൾക്ക് ആശംസകൾ..