24/10/2025
കേരള യുക്തിവാദി സംഘം എന്ന സംഘടന എസ്സെൻസ് ഗ്ലോബൽ (നാസ്തിക് മോർച്ച) എന്ന സംഘപരിവാർ അനുകൂല സംഘടനയുടെ പ്രധാന സേനാനിയായ ഡോ ആരിഫ് ഹുസ്സേനിനു വേദി ഒരുക്കുന്നു.
തന്റെ മുസീം മതവെറി പരത്താൻ പറ്റിയ വിഷയമാണു അദ്ദേഹത്തിനു സംഘാടകർ കൊടുത്തത് എന്നും ഞാൻ മനസ്സിലാക്കുന്നു.
ഈ വാർത്തയുടെ പശ്ചാത്തലത്തിൽ എന്റെ അഭിപ്രായം ചോദിച്ച് ചിലർ സന്ദേശങ്ങൾ അയച്ചിരുന്നു.
അതാണു ഈ കുറിപ്പിന്റെ ആധാരം.
യുക്തിവാദി/നിരീശ്വരവാദി ഗ്രൂപ്പുകൾ ധാരാളമുണ്ട്. പഴയവ പിളർന്നുണ്ടായതാണു അധികവും.
2012 മുതലുള്ള പിളർപ്പുകളുടെ വിശദാംശങ്ങൾ എന്റെ അറിവ് പ്രകാരം താഴെ പറയുന്ന പോലെയാണു.
കേരളത്തിലെ യുക്തിവാദ/നിരീശ്വരവാദ കൂട്ടയ്മകളിൽ ആൾബലം കൊണ്ടും സംഘടന ശേഷി കൊണ്ടും ഏറ്റവും പ്രബലമായ വിഭാഗമാണു കേരള യുക്തിവാദി സംഘം ( കെ വൈ എസ് ). ആശയപരമായി സി പി എം നോട് ചേർന്ന് പ്രവർത്തിക്കുന്ന രിതിയാണു കെ വൈ എസ്സ് ന്റേത്.
2012 ൽ ജബ്ബാർ മാഷുടെ നേതൃത്വത്തിൽ കെ വൈ എസ് പിളർന്ന് യുക്തിവാദി സംഘം (വൈ എസ് ) ഉണ്ടായതിന്റെ പ്രധാന കാരണം മാർക്ക്സിസ്റ്റുകളുടെ വൈരുദ്ധ്യാത്മക ഭൗതീകവാദവും, ഹോമിയോ- പ്രകൃതിചികിൽസ മുതലായവയും ശാസ്ത്രീയമാണു എന്ന കെ വൈ എസ് നിലപാടാണു.
(ആ കാലത്താണു ഞാൻ ആദ്യമായി ഒരു യുക്തിവാദി സംഘടനയിൽ (വൈ എസ്സിൽ ) ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങുന്നത്.)
അന്നുണ്ടായ സ്വതന്ത്രലോകം കൂട്ടായ്മയിൽ യുക്തിവാദി സംഘത്തിനൊപ്പം ( വൈ എസ്) ഫ്രീ തിങ്കേഴ്സ് എഫ് ബി ഗ്രൂപ്പ്, കോഴിക്കോട്ടെ സയൻസ് ട്രസ്റ്റ്, കേരള ഫ്രീതിങ്കെഴ്സ് ഫോറം മുതലായവയും ഉണ്ടായിരുന്നു. ആ കൂട്ടായ്മയാണു 2012-2015 വർഷങ്ങളിൽ സ്വതന്ത്രലോകം വാർഷിക സെമിനാർ നടത്തിയത്. അന്ന് തന്റെ തനിനിറം അധികം പുറത്ത് കാണിക്കാതെ ശ്രീ രവിചദ്രനും കൂടെയുണ്ടായിരുന്നു.
2016 ൽ ശ്രീ സി രവിചന്ദ്രന്റെ "വെളിച്ചപാടിന്റെ ഭാര്യ" എന്ന പ്രഭാഷണത്തിന്റെ പേരിലാണു പ്രശ്നങ്ങൾ ഉണ്ടായത്. ആ പേരിൽ സ്ത്രീവിരുദ്ധത നിറഞ്ഞ് നിന്ന ഒരു പ്രഭാഷണം 2013ൽ അദ്ദേഹം നടത്തുകയും പലരിൽ നിന്നും വിമർശ്ശനങ്ങൾ നേരിടുകയും ചെയ്തിരുന്നു. 2016 ആദ്യം അതേ പ്രഭാഷണം അളവ് കുറച്ച് കുറഞ്ഞു എങ്കിലും പ്രധാന പ്രമേയത്തിലേ സ്ത്രീ വിരുദ്ധത നിലനിർത്തി അദ്ദേഹം വീണ്ടും അവതരിപ്പിച്ചു.
അതിനെ വിമർശ്ശിച്ചും,, സമൂഹത്തിലും സ്വതന്ത്രചിന്തകരുടെ ഇടയിലും നിലനിൽക്കുന്ന സത്രീ വിരുദ്ധ നിലപാടുകളെ തുറന്ന് കാട്ടിയുമുള്ള പ്രഭാഷണങ്ങൾ സംഘടിപ്പിക്കപ്പെടുകയും കേരള ഫ്രിതിങ്കേശ്സ് ഫോറം യൂറ്റ്യൂബ് ചാനലിൽ അവ വരുകയും ചെയ്തു.
അതോടു കൂടി കേരളത്തിലേ സ്വതന്ത്ര ചിന്തകരിൽ ഫെമിനിസ്റ്റ്കളും ഫെമിനിസ്റ്റ് വിരുദ്ധ രവിചന്ദ്ര പക്ഷവും തമ്മിൽ സോഷ്യൽ മീഡിയ യുദ്ധം പൊട്ടി പുറപ്പെട്ടു. സ്ത്രീവിരുദ്ധത ചുണ്ടികാട്ടിയ പ്രഭാഷണം റെക്കോർഡ് ചെയ്ത കാമറ ഫെമിനിസ്റ്റ് വിരുദ്ധർ തിരിച്ചു വാങ്ങി.
ഫെമിനിസ്റ്റു വിഭാഗത്തെ സെക്സ് റാക്കറ്റ് അംഗങ്ങളായും , ആ വിഭാഗത്തിലെ പുരുഷന്മാരെ ലൈംഗീക ഔദാര്യങ്ങൾക്ക് വേണ്ടി ഫെമിനിസ്റ്റ് വേഷം കെട്ടുന്നവരായും രവിചന്ദ്രപക്ഷം അധിക്ഷേപിച്ചു.
അവർ കിട്ടിയ അവസരങ്ങളിലെല്ലാം "വെളിച്ചപ്പാടിന്റെ ഭാര്യ" അവതരിപ്പിച്ചു.
ഈ പശ്ചാത്തലത്തിലാണു രവിചന്ദ്ര പക്ഷം എസ്സൻസ് ക്ലബ്ബ് എന്ന എത്തീയിസ്റ്റ് കൂട്ടായ്മ 2016 സെപ്റ്റംബറിൽ ആരംഭിക്കുന്നത്.
2018 ൽ എസ്സൻസ് ക്ലബ് യൂറ്റ്യൂബ് ചാനലിന്റെ നിയന്ത്രണം അത് വരെ അത് നോക്കി നടത്തിയവരിൽ നിന്ന് കള്ളം പറഞ്ഞ് രവിചന്ദ്രൻ വാങ്ങുകയും ചതിയിൽ മറ്റുള്ളവരെ എല്ലാവരെയും പുറത്താക്കുകയും ചെയ്തതോടു കൂടിയാണു എസ്സൻസ് പിളർന്ന് എസ്സൻസ് ഗ്ലോബൽ ഉണ്ടാകുന്നതും കോടതി കേസ്സ് വരുന്നതും.
പിന്നിട് എസ്സെൻസ് ഗ്ലോബലും അവരുടെ വാർഷിക പരിപാടിയായ ലിറ്റ്മസ്സും സംഘപരിവാർ പാളയത്തിലേക്ക് നാസ്തികരെ എത്തിക്കുന്ന ഒരു സുപ്രധാന സംഘടനയായി മാറി. ആർ എസ്സ് എസ്സ് ക്കാർ പോലും പറയാൻ മടിക്കുന്ന മുസ്ലീം വെറിയും ദളിത് വിരോധവും സംവരണ വിരുദ്ധതയും പറയാനും പ്രചരിപ്പിക്കാനും ആ സംഘടനയെ സംഘപരിവാർ ഉപയോഗിച്ചു.
സഹോദരൻ അയ്യപ്പനും എം സി ജോസഫും മറ്റും തുടക്കം കുറിച്ച കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ നവോത്ഥാന മൂല്യങ്ങളെ പുച്ഛിച്ചു തള്ളുന്നവരാണു എസ്സെൻസ് ഗ്ലോബൽ എന്ന നാസ്തിക മോർച്ച.
കേരള യുക്തിവാദി സംഘം നവോത്ഥാന മൂല്യങ്ങൾ ഉപേക്ഷിച്ച് കേവല നാസ്തികയിലേക്കും ശാസ്ത്ര വിരുദ്ധ വൈരുദ്ധ്യാത്മക ഭൗതീകവാദത്തിലേക്കും ഒതുങ്ങി കൂടിയിട്ട് ഏറെ വർഷങ്ങളായി.
അതു കൊണ്ട് തന്നെ എസ്സെൻസ് ഗ്ലോബലിന്റെ സവർക്കറേറ്റ് നാസ്തികതയോട് ഒത്തുപോകാൻ അവർക്ക് വിഷമമൊന്നുമില്ല എന്നാണു ഈ സംവാദത്തിനു തിരഞ്ഞെടുത്ത മുസ്ലീം മതവെറിയൻ വിഷയം സൂചിപ്പിക്കുന്നത്. ( “ഹിന്ദുക്കൾ എല്ലാം കൊലയാളികളോ ? “ എന്ന വിഷയം സംവദിക്കാൻ എസ്സെൻസ് ഗ്ലോബലിനോ കെ വൈ എസ്സിനോ ധൈര്യമുണ്ടാവില്ല എന്ന് നമുക്കറിയാം )
എന്നാൽ ഞങ്ങൾക്ക് ഈ രക്തത്തിൽ പങ്കില്ല.
ഡോ അരുൺ എൻ എം
പ്രസിഡന്റ്
യുക്തിവാദി സംഘം