25/04/2024
ഫാഷിസത്തെ മാറ്റി നിർത്താൻ കേരളത്തിൽ ആർക്ക് വോട്ട് ചെയ്യണം?
ഫാഷിസം അക്കൗണ്ട് തുറക്കാൻ സാധ്യതയുണ്ടോ?പഴുത് എവിടെയാണ്?
കേരളത്തിലെ മുൻ പാർലമെന്റ് തിരഞ്ഞെടുപ്പുകളിലെ കണക്കുകൾ പരിശോധിച്ചാൽ ബി.ജെ.പി വീണ്ടും
പ്യു ജെപി ആകാൻ തന്നെയാണ് സാധ്യത.🤪
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പ് കാലത്തും അഴിമതി മുക്തർ,വികസനത്തിന്റെ ആളുകൾ എന്നൊക്കെയുള്ള ഇമേജ് അവർക്കുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ അതെല്ലാം പൊളിഞ്ഞു.അതിനാൽ ആ നിലക്ക് അവർ വരാൻ സാധ്യത തീരെയില്ല.
പക്ഷെ തിരുവനന്തപുരം,തൃശൂർ തുടങ്ങിയ സ്ഥലങ്ങളിൽ മറ്റു ചില പഴുതുകൾ ഉണ്ട്.
എന്താണ് ആ പഴുതുകൾ?
പോൾ ചെയ്യപ്പെടുന്ന വോട്ടുകൾ ഇടത് വലത് സ്ഥാനാർത്ഥികൾക്ക് വിഭജിക്കപ്പെട്ട് പോവുകയും ചില സമുദായ വിഭാഗങ്ങളുടെ വോട്ട് അവർക്ക് ലഭിക്കുകയൂം ചെയ്താൽ കാര്യങ്ങൾ അപകടത്തിലാകും.ഒരു വോട്ടിന് ജയിച്ചാലും ജയം ജയം തന്നെയാണ്.അതിനാൽ വോട്ടുകൾ ബോധപൂർവ്വം ഇടതിനോ വലതിനോ
എന്നതിന് പകരം ഏതെങ്കിലും ഒന്നിന്
ഒന്നിച്ച് നൽകലാണ് ബുദ്ധി
*എങ്കിൽ യുഡിഎഫിനോ എൽഡി എഫിനോ ആർക്കാണ് നൽകേണ്ടത്?*
ഇത് വളരെ ചിന്തിച്ച് എടുക്കേണ്ട തീരുമാനമാണ്.
ഇത്രയും കാലം ആർക്ക് കുത്തി എന്നതോ,വ്യക്തിപരമായോ,പ്രവർത്തിക്കുന്ന മത-സാംസകാരിക സംഘടനക്ക് ഉണ്ടായ തിക്താനുഭവമോ, മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ ഒരു പ്രസ്താവന
പിഴവോ ഒന്നും
ഈ തീരുമാനത്തെ ബാധിക്കരുത്.
രാജ്യത്തിന്റെ നിലനിൽപ്പാണ് ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി.
പ്രതിസന്ധി എങ്ങിനെ മറികടക്കാം?
ഗവണ്മെന്റ് രൂപീകരിക്കാൻ
കഴിയുന്നവരെ പിന്തുണക്കുക.
ഗവണ്മെന്റ് ഉണ്ടാക്കാൻ സാധിക്കുക
ഏറ്റവും കൂടുതൽ എം.പിമാർ
ഉള്ള ഒറ്റക്ഷിക്കാണ്.രാജ്യത്തെ മൊത്തം
543 പാർലമെന്റ് സീറ്റിൽ സിപിഎം കേവലം
42 സീറ്റിലാണ് മത്സരിക്കുന്നത്.
അത് കൊണ്ട് തന്നെ ഗവണ്മെന്റ് ഉണ്ടാക്കാൻ രാഷ്ട്രപതി ക്ഷണിക്കുന്ന
ഒറ്റക്കക്ഷിയാകാൻ ഒരു സാഹചര്യത്തിലും സാധിക്കില്ല .എന്നാൽ ദൗർബല്യങ്ങൾ എന്തെല്ലാം ഉണ്ടെങ്കിലും രാജ്യത്തെ മുഴുവൻ വാർഡിലും അസ്തിത്വമുള്ളതും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നതുമായ
കക്ഷി കോൺഗ്രസ് തന്നെയാണല്ലോ.
ഗവണ്മെന്റ് ഉണ്ടാക്കാവുന്ന ഒറ്റക്കക്ഷി വരാനുള്ള സാധ്യത നിരീക്ഷകർ തള്ളുകയാണല്ലോ?
ചർച്ചകൾ ആ വഴിക്ക് പോകുന്നത് പോലും നമുക്ക് ആശ്വാസമാണ്.കാരണം ബിജെപിക്കും ഒറ്റക്ക് ഭരിക്കാൻ സാധിക്കില്ല എന്നാണല്ലോ ഇതിന്റെ അർത്ഥം.ഒറ്റക്കക്ഷി ഇല്ലെങ്കിൽ പിന്നെ മുന്നണി ഭരണമാണ്.മുന്നണി എന്ന നിലക്ക് നോക്കുമ്പോഴും കേരളത്തിൽ കോൺഗ്രസിനാണ് വോട്ട് നൽകാൻ നല്ലത്
എന്ത് കൊണ്ട് കോൺഗ്രസ്? യു.ഡി.എഫ് ?
ദേശീയ തലത്തിൽ നോക്കിയാലും കോൺഗ്രസ് സിപിഎം തുലനത്തിൽ കോൺഗ്രസിനാണ് അർഹത.ലഭിക്കാൻ സാധ്യതയുള്ള
സീറ്റുകളുടെ എണ്ണം കൊണ്ട് മാത്രമല്ല;
ഇന്ത്യ മുന്നണി സാക്ഷാത്കരിക്കാനുള്ള ഇടപെടൽ കൊണ്ടും കോൺഗ്രസ് സിപിയെമ്മിനെക്കാൾ അതിന് അർഹരാണ്.
മാത്രമല്ല പഴയ 'വല്യേട്ടൻ'മനസ്ഥിതിയൊക്കെ വിട്ട് സ്വന്തം സീറ്റുകൾ ഇന്ത്യ സഖ്യത്തിലെ ഘടക കക്ഷികൾക്ക് വിട്ട് കൊടുത്ത് കൊണ്ട് ബിജെപി ഇതര ഭരണത്തിന് വേണ്ടി കോൺഗ്രസ് പദ്ധതി ഉണ്ടാക്കിയിട്ടുണ്ട്..
കേരളത്തിൽ നിന്ന് ചിന്തിക്കുമ്പോൾ
തങ്ങളുടെ അടിസ്ഥാന ശത്രുക്കളിൽ ഒരു വിഭാഗമായ സിപിഎമ്മിന് പോലും രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ സീറ്റ് നൽകിയും തെരഞ്ഞെടുപ്പിൽ പിന്തുണ നൽകിയും ചെയ്ത് കൊണ്ട് കോൺഗ്രസ് ഫാഷിസ്റ്റ്
നിർമ്മാർജ്ജനം ഏറ്റെടുത്തിട്ടുണ്ട്.
മാത്രമല്ല ഇന്ത്യ മുന്നണിയുടെ കോഡിനേഷൻ കമ്മിറ്റിയിൽ പോലും സിപിഎം ഇല്ല. അഥവ ഫാഷിസ്റ്റ് വിരുദ്ധ നീക്കത്തിന്റെ ചിന്തകളിലും കൗശലങ്ങളിലും കൂടെ നിൽക്കാതെ മറ്റൊരു 'ഹിസ്റ്റോറിക്കൽ ബ്ലണ്ടർ' കൂടി അവർ നിർവ്വഹിച്ചു.ഈ മാറി നിൽക്കൽ
സിപിഎം പോളിറ്റ് ബ്യുറോ തീരുമാനിച്ചതാണ്.
അതിൽ രാജ്യ താൽപര്യം ഒട്ടുമേ ഇല്ല.കേരളം ഉൾപ്പെടെയുള്ള ഇടങ്ങളിലെ
പാർട്ടി താൽപര്യം മാത്രമാണ് അതിൽ മുഴച്ച് നിൽക്കുന്നത്.ഇന്ത്യ മുന്നണിക്ക് പുറത്ത് നിന്നുള്ള പിന്തുണ വാഗ്ദാനം
മാത്രമാണ് ഉള്ളത്.
കൂടാതെ ഇന്ത്യയിൽ ആകെ കരുത്തനായ
ഏക ഭരണാധികാരി എന്ന ലേബൽ 2019 വരേയും നിലനിർത്തിയ മോഡിയുടെ പ്രതിച്ഛായക്ക് മങ്ങൽ ഏൽക്കുന്നതും വിവിധ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്ന
മോഡി ഭീഷണിയിൽ തലകുനിച്ച
വിവിധ പാർട്ടി നേതാക്കൾക്ക് ശബ്ദം പകർന്നതും ഭരണകൂട വിരുദ്ധതക്ക് വേദി ഒരുക്കിയതും രാഹുലിന്റെ ഭാരത് ജോഡോ യാത്രയാണ്.പ്രസ്തുത യാത്രയെ അപഹസിക്കുന്ന പരാമർശങ്ങളാണ്
സിപിഎം നടത്തിയത്.
മോഡി വിരുദ്ധത രൂപീകരിക്കുന്നതിൽ രാഹുലിന്റെ മണിപ്പൂർ യാത്രക്കും,
ഫാഷിസ്റ്റ് മൃഗങ്ങൾ ബലാത്‌സംഗം ചെയ്ത
ദളിത് ബാലികയുടെ മാതാപിതാക്കളെ
കാണാൻ പോലീസ് വിലക്ക് ലംഘിച്ച് നടത്തിയ അദ്ദേഹത്തിന്റെ ഇറങ്ങി നടത്തവും കരണമായിട്ടുണ്ട്.
ഇതൊക്കെ അവഗണിച്ച് ബീഫ് ഫെസ്റ്റ്,
പന്തം കത്തിച്ച് നടക്കൽ തുടങ്ങിയ
ന്യുനപക്ഷ കേന്ദ്രങ്ങളിലെ കേവല അഭ്യാസങ്ങൾ മാത്രം ഓർക്കണ്ട ഘട്ടമല്ല ഇത്.
*ഫാഷിസ്റ്റ് വിരുദ്ധതയേക്കാൾ സംഘടന നിലനിൽപ്പാണ് സിപിഎം പരിഗണിക്കുന്നത് എന്നാണോ?*
ഇതിനുള്ള ഉത്തരം അതെ എന്ന്
പറയേണ്ടി വരും .കാരണം
ദേശിയ പാർട്ടി എന്ന ലേബലും പാർട്ടി ചിഹ്നവും ലക്ഷ്യമാകുമ്പോൾ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ രാഷ്ട്രീയ കാലാവസ്ഥയും
ദേശിയ രാഷ്ട്രീയവും നോക്കാതെ കേരളത്തിലെ സിപിഎം പ്രവർത്തിക്കുന്നതാണ് അവസാന മണിക്കൂറുകളിൽ നാം കാണുന്നത്.
എന്താണ് തെളിവ്?
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാത്ഥി മികച്ചയാളാണെന്ന ഇ പി ജയരാജന്റെ പ്രസ്താവന ഉദാഹരണം മാത്രം. സംഘ് പരിവാര ഫേക് ക്യമ്പയ്‌നിൽ മനസ്സ് ഇളകിയവർക്ക് BJP ക്ക് വോട്ട് ചെയ്യുന്നതിനുള്ള പരോക്ഷ പ്രേരണയും അവരുടെ സൈബർ പോരാളികൾക്ക് ഗ്ലൂക്കോസ് കൊടുക്കലുമായിരുന്നു ആ പ്രസ്താവന.
കോൺഗ്രസിന് 100 സീറ്റ് ലഭിക്കില്ല, ഗുജറാത്ത് ബിജെപി തൂത്ത് വാരും തുടങ്ങിയ സിപിഎം പ്രസ്താവനകൾ ബിജെപിക്ക് ഓക്സിജനാണ്.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ രാഹുലിനെ അമുൽ ബേബി എന്ന് വിളിച്ചത് രാജ്യമാകെ ബിജെപി ആഘോഷിച്ചു.ഇപ്പോൾ പപ്പു വിളിയുടെ സൂചന നൽകി മുഖ്യമന്ത്രി തന്നെ ബിജെപിക്ക് വേണ്ടി ചെണ്ട കൊട്ടുന്നുണ്ട്.
രാഹുൽ വിമർശനത്തിന് അതീതനാണോ?
അല്ല,പക്ഷെ ബിജെ
പി തുടങ്ങി വച്ച പപ്പു വിളി 2014,2019 കാ
ലത്തെ ഇലക്ഷനുകളിൽ അവർ ശരിക്ക് ഉപയോഗിച്ചു.ഒന്നിനും കൊള്ളാത്തവൻ എന്ന ഇമേജിനിടയിലൂടെ,ബില്യൺ വ്യൂസ് കടന്ന ട്രോൾ വീഡിയോകൾക്ക് മധ്യത്തിലൂടെ രാഹുൽ നടന്നു..ജന ലക്ഷങ്ങളുടെ ആശീർവാദങ്ങൾ ഏറ്റ് വാങ്ങി ഇന്ത്യ മുറിച്ച് കടന്നത്തോടെ ബിജെപി പപ്പു വിളിയും ആ പരിഹാസവും ഉപേക്ഷിച്ചു.എന്നാൽ മുഖ്യമന്ത്രി അത് വീണ്ടും ചർച്ചയാക്കി കൊണ്ട് വരാൻ ശ്രമിച്ചു.
മോഡിക്കെതിരിൽ ദേശീയ തലത്തിൽ
ഉയർത്തി കാണിക്കാവുന്ന ഏക ജനകീയ പ്രതിപക്ഷ മുഖത്തെ ബിജെപിയുടെ കൂടെ നിന്ന് നശിപ്പിക്കുമ്പോൾ ഇരിക്കുന്ന കൊമ്പ് മുറിക്കലാണ് അതെന്ന തോന്നലാണ്
ഫാഷിസ്റ്റ് വിരുദ്ധ മനസ്സിൽ തെളിയുന്നത്.
കേവല സംഘടന മനസ്സ് മാത്രമാണ് സിപിഎംമ്മിന്റേതെന്നും ദേശീയ വീക്ഷണം ഒട്ടുമില്ലെന്നും പറയേണ്ടി വരുന്നതും ഇത് കൊണ്ടാണ്.
രാഹുൽ മുഖ്യമന്ത്രിയെ വിമർശിച്ചതോ?
ഇഡി,അറസ്റ്റ് വിഷയങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന് തന്നെയാണ് അഭിപ്രായം എന്നാൽ എന്തിന് തന്നെ മുഖ്യമന്ത്രി ആക്രമിക്കുന്നു
എന്നത് ചോദിച്ചതിൽ അത്ഭുതമില്ല.
*ദേശീയ വീക്ഷണം ഒട്ടും ഇല്ലത്ത സിപിഎം എങ്ങിനെ വോട്ടിന് അർഹരാകും?*
ദേശീയ വീക്ഷണം ഇല്ല എന്നതിന്
ഉദാഹരണം പറയാം..
മുസ്ലിം ലീഗിന്റെ കൊടി രാഹുലിന്റെ റോഡ് ഷോയിൽ നിന്ന് ഒഴിവാക്കിയത് ലീഗിന്റെ നേതാക്കൾ കൂടി അറിഞ്ഞും പറഞ്ഞുമാണ്.കഴിഞ്ഞ തവണ ഉത്തരേന്ത്യയിൽ പാകിസ്ഥാൻ പതാകയായി അതിനെ ചിത്രീകരിച്ച് വോട്ട് ചോർത്തിയ കെണി മറികടക്കാൻ എടുത്ത നിലപാട് ബിജെപി പേടിയായും മൃതു ഹിന്ദുത്വമായും ഉയർത്തി ബഹളമുണ്ടാക്കി ഉത്തരേന്ത്യയിൽ ഇന്ത്യാമുന്നണിക്ക് ക്ഷീണം ഉണ്ടാക്കിയ സംഭവം ഇതിന്റെ തെളിവാണ്.കഥ അറിയാത്ത ലീഗ് പ്രവർത്തകരെ പാർട്ടിക്കും യു.ഡി.എഫിനും എതിരാക്കുക എന്ന കുടില മനസ്സാണ് ഇവിടെ പ്രവർത്തിച്ചത്.
ഒരു യുദ്ധമുഖം എന്ന നിലക്ക് പാൻ ഇന്ത്യൻ പാർട്ടി എന്ന നിലക്ക് ഫേക് ക്യാമ്പയിൻ മറികടക്കാൻ അനിവാര്യമായി സ്വീൿരിക്കേണ്ട ചില നിലപടുകൾ ഉണ്ടാകും.അത് ഉയർത്തി കാട്ടി വോട്ട് പിടിക്കുമ്പോൾ ഫാസിസ്റ്റുകൾക്കാണ് അത് ഗുണം ചെയ്യുക എന്നത് ഓർക്കണം. സി.എ.എ വിഷയത്തിൽ കോൺഗ്രസ് നേരത്തെ നിലപാട് പറഞ്ഞതും പിന്നീട് ആ വാക്ക് പ്രയോഗിക്കാതെ പ്രതികരിച്ചതും ഈ നിലക്കാണ്.
ഇടത് പക്ഷം ന്യൂന പക്ഷങ്ങളുടെ പക്ഷം എന്ന ഒരു ഫീൽ ഇല്ലേ?
സി.എ.എ പിൻവലിക്കണമെന്ന ആവശ്യവുമായി പന്തം കത്തിച്ച റാലികൾ മലബാറിലും
മണിപ്പൂർ വിഷയത്തിൽ പ്രത്യേക നീക്കം തെക്കൻ കേരളത്തിലും നടത്തിയത്
ന്യുനപക്ഷത്തിന്റെ കണ്ണിൽ പൊടി
ഇടുന്ന തന്ത്രമായിരുന്നു.
യുഎപിഎ വകുപ്പ് മുസ്ലിങ്ങൾക്കു മാത്രമായി ചുരുക്കിയ ഇടത് ഭരണകൂടം
സച്ചാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്ലീങ്ങൾക്ക് അനുവദിച്ച സ്കോളർഷിപ്പ് വെട്ടിച്ചുരുക്കിയ ഇടത് ഭരണകൂടം
വകഫ് ബോർഡിൽ മുസ്ലിം നിയമനം നിർത്തലാക്കി വിവാദം തീർത്ത ഇടത് ഭരണകൂടം
സംവരണത്തിന്റെ പേരിൽ മുസ്ലിം സംവരണം വെട്ടിച്ചുരുക്കിയ ഇടത് ഭരണകൂടം
റിയാസ് മൗലവിവധം - പ്രതികൾ രക്ഷപ്പെടുന്ന തരത്തിൽ അലസമായി കൈകാര്യം ചെയ്ത ഇടത് ഭരണകൂടം
ഫൈസൽ കൊടിഞ്ഞി വധം അന്വേഷിക്കാൻ സമരത്തിലേക്ക് എത്തിച്ച ഇടത് ഭരണകൂടം
ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ 86% ഫണ്ട് ചെലവഴിക്കാതെ അട്ടിമറിച്ച ഇടത് ഭരണകൂടം
കെ എ എസ് സംവരണം അട്ടിമറിച്ച,
ന്യൂനപക്ഷ കോച്ചിംഗ് സെൻററുകൾ
12 എണ്ണം അടച്ചുപൂട്ടിയ ഇടത് ഭരണകൂടം
എങ്ങിനെ ന്യൂന പക്ഷങ്ങൾക്ക് അനുകൂലമാകും.?പ്രീണന തന്ത്രങ്ങൾ വികസിപ്പിക്കുന്ന ലാബ് നടത്തുകയാണ് അവർ.
*ആർക്ക് വോട്ട് ചെയ്താലും ഇന്ത്യ മുന്നണിക്കല്ലേ?*
അല്ല. സിപിഎം കോൺഗ്രസ് ഉൾപ്പെട്ട മുന്നണിയിൽ തുടരുമെന്ന് ഉറപ്പില്ല.
മാത്രമല്ല ഇനി കൂടെ നിന്നാലും
നിരന്തരം വേട്ടയാടാൻ സാധ്യത കൂടുതലാണ്.
മുമ്പ് ബിജെപിക്ക് ഭരണം ലഭിക്കും എന്ന് ഉറപ്പുണ്ടായ ഘട്ടത്തിൽ പോലും
ആണവ കരാറിന്റെ പേരിൽ യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച ചരിത്രമുണ്ട് ഇവർക്ക്.
രാജ്യത്തിന് എന്ത് സംഭവിക്കുന്നു എന്നതല്ല;പാർട്ടിയിൽ മൂക്കത്ത് ശുണ്ഠിയുള്ള ചിലരുണ്ട് അവരുടെ വാശിയാണ് ഇത്തരം തീരുമാനങ്ങൾക്ക് പിന്നിൽ.
മുൻപ് ബിജെപിയുടെ ആദ്യ രൂപമായ ജനസംഘത്തോടൊടൊപ്പം ചേർന്ന് ഗവണ്മെന്റ് ഉണ്ടാക്കിയ ചരിത്രവും ഇവർക്കുണ്ട്.
കോൺഗ്രസ് സാരഥികൾ ബിജെപിയിൽ ചേരുന്നതോ?
ആ ഭയമാണ് വോട്ട് ഇടതിന് നല്കാൻ പ്രേരണ എങ്കിൽ സിപി എമ്മിൽ നിന്ന് ആരും ബിജെപിയിൽ ചേർന്നില്ല എന്നാണോ?
ത്രിപുര,ബീഹാർ എന്നിവടങ്ങളിൽ ഏറ്റവും വലിയ ഒഴുക്ക് ഉണ്ടായിട്ടുണ്ട്.
സിപിഎമ്മിന് ഇന്ത്യയിൽ ആകെ സ്വാധീനം ഉണ്ടായിരുന്ന ഈ സംസ്ഥാനങ്ങളിൽ നേതാക്കളും അണികളും പാർട്ടി സംവിധാനങ്ങളും ഒന്നാകെ ബിജെപിയിലേക്ക് ഒലിച്ചു പോയത് അധികം ആർക്കും അറിയില്ല. എന്നാൽ പതിറ്റാണ്ടുകളായി കോൺഗ്രസിന് ഭരണമില്ലാത്ത സംസ്ഥാനങ്ങയിൽ ഇന്നും കോൺഗ്രസിന് 40% ലേറെ വോട്ട് വിഹിതം ഉള്ളപ്പോൾ ഇന്ത്യ മുഴുവൻ സിപിഎമ്മിന് ഉള്ളത് വെറും 1.07% വോട്ട് മാത്രമാണ്.
കേരളത്തിൽ സിപിഎമ്മിൽ നിന്ന് ഇത് പോലെ ഒഴുക്ക് ഉണ്ടാകാത്തത് അവർ ഭരണത്തിൽ ഇരിക്കുന്നത് കൊണ്ടാണ്.ഭരണമുള്ളിടത്താണ് നേതാക്കൾ ഉണ്ടാവുക. മുമ്പ് കോൺഗ്രസിന് ഭരണമുണ്ടായിരുന്നു. ഇന്ന് ബിജെപിക്ക് ഭരണം ഉള്ളതുകൊണ്ട് അവർക്കൊപ്പം നിൽക്കുന്നു എന്ന് മാത്രം.
അഹ്മദ് മഠത്തിൽ
പെരിന്തൽമണ്ണ