21/06/2026
സുഹൃത്തേ,
കേരളം ആർജിച്ച നേട്ടങ്ങൾ തകർക്കുന്നതും സ്വകാര്യവൽക്കരണ നയങ്ങൾക്ക് ആക്കം കൂട്ടുന്നതുമാണ് യുഡിഎഫ് സർക്കാരിൻ്റെ പ്രഥമ ബജറ്റ്. സംസ്‌ഥാനത്തിന്റെ വികസനവും ഭാവിയും സംബന്ധിച്ച് തീർത്തും പ്രതിലോമകരമായ നിർദ്ദേശങ്ങൾ ആണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്. ഇത് കഴിഞ്ഞ 10 വർഷമായി ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ സമാനതകളില്ലാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നു. ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി 'ഒളിപ്പിച്ചുവെച്ച വിസ്‌മയവും' ഇല്ല; പ്രതീക്ഷയുമില്ല. നിലവിലുള്ള ആനുകൂല്യങ്ങൾ പോലും കവർന്നെടുക്കുമെന്ന ആശങ്ക മാത്രം ബാക്കി. സർവീസ് മേഖലയെ പൂർണമായും അവഗണിച്ച ബജറ്റ് നയപ്രഖ്യാപനത്തിൻ്റെയും ധവളപത്രത്തിന്റെയും തുടർച്ച തന്നെയാണ്.
യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ധവള പത്രത്തിൽ പത്തുവർഷം കൂടുമ്പോൾ മാത്രമേ ശമ്പള പരിഷ്കരണം നൽകേണ്ടതുള്ളൂ എന്ന നിലപാട് സ്വീകരിക്കുകയുണ്ടായി. എന്നാൽ ബജറ്റിലാവട്ടെ 12-ാം ശമ്പള പരിഷ്കരണം തന്നെ അട്ടിമറിക്കുന്ന സ്ഥിതിയാണുള്ളത്. ശമ്പളം, ക്ഷാമബത്ത, ലീവ് സറണ്ടർ, അഷേർഡ് പെൻഷൻ എന്നിവയെല്ലാം നിഷേധിക്കപ്പെടുകയാണ്. "1.7.2024 മുതൽ ശമ്പളവും പെൻഷനും പരിഷ്കരിക്കുകയും ലീവ് സറണ്ടർ ആനുകൂല്യം പുനസ്‌ഥാപിക്കുകയും ചെയ്‌താൽ ഇതിലും കൂടുതൽ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടി വരും', 'മുടക്കമില്ലാതെ ക്ഷാമബത്തയും ക്ഷാമാശ്വാസവും നൽകും. എൻ പി എസ് പരിഷ്കരിക്കും. ലീവ് സറണ്ടർ സംബന്ധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും' തുടങ്ങിയ പരാമർശങ്ങളാണ് സർവീസ് മേഖലയെ സംബന്ധിച്ച് ബജറ്റിലുള്ളത്. അതായത് വഞ്ചനയുടെയും വാഗ്ദാന ലംഘനങ്ങളുടെയും 'വിസ്‌മയ'ങ്ങളാണ് ബജറ്റിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്ന് വ്യക്തമായിരിക്കുന്നു. അഞ്ചുവർഷ തത്വം അംഗീകരിച്ച് 1.7.2024 മുതൽ പ്രാബല്യം നൽകി ശമ്പളക്കമ്മീഷനെ നിയമിക്കുകയും കമ്മീഷന്റെ പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ടുപോവുകയും ചെയ്‌ത സന്ദർഭത്തിലാണ് എൽഡിഎഫ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത്. അഞ്ചുവർഷ ശമ്പള പരിഷ്‌കരണതത്വം നിഷേധിക്കുകയെന്നതാണ് എല്ലാ കാലത്തും യുഡിഎഫ് സർക്കാരുകൾ സ്വീകരിച്ച നിലപാട്. പ്രക്ഷോഭങ്ങളുടെ ഭാഗമായി ശമ്പളം പരിഷ്‌കരിക്കാൻ നിർബന്ധിക്കപ്പെടുമ്പോഴാവട്ടെ കുടിശ്ശിക പൂർണമായും നിഷേധിക്കുകയാണ് യുഡിഎഫ് രീതി. 1983 ൽ 21 മാസവും 2002 ൽ 37 മാസവും കുടിശ്ശിക നിഷേധിച്ചത് ജീവനക്കാർ മറന്നിട്ടില്ല.
ക്ഷാമബത്തയും ക്ഷാമാശ്വാസവും മുടക്കമില്ലാതെ നൽകും എന്ന ബജറ്റിലെ പരാമർശം സത്യത്തോട് മുഖം തിരിഞ്ഞു നിൽക്കുന്നതാണ്. യുഡിഎഫ് സർക്കാരിൻ്റെ കാലത്താണ് ക്ഷാമബത്ത കുടിശ്ശികയാക്കി നിഷേധിച്ചത്. 2002 ൽ ആവട്ടെ സർവീസിൽ പ്രവേശിച്ച് ആദ്യ രണ്ടുവർഷം ഡി എ നൽകിയിരുന്നില്ല. കേന്ദ്ര സർക്കാർ അർഹതപ്പെട്ട സാമ്പത്തിക അവകാശങ്ങൾ നിഷേധിച്ചിട്ടും കഴിഞ്ഞ LDF സർക്കാർ DA പൂർണമായും നൽകുകയും നൽകിയ ഡി എയുടെ കുടിശിക തുക 2026-27 വർഷം മുതൽ എട്ട് തവണകളായി നൽകുന്നതിന് തീരുമാനിച്ച് ഉത്തരവാകുകയും ചെയ്തു. ഭാവിയിൽ ശമ്പളവും പെൻഷനും അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുവാനുള്ള സൂചനകളാണ് ബജറ്റിൽ കാണാൻ കഴിയുന്നത്. എൽഡിഎഫ് സർക്കാർ കഴിഞ്ഞ ബജറ്റിൽ ശമ്പളം നൽകുന്നതിന് നീക്കിവെച്ചത് 57557.85 കോടി രൂപയാണ്. യുഡിഎഫ് ഈ ബജറ്റിൽ നീക്കിവെച്ചതാവട്ടെ 52567.05 കോടി രൂപമാത്രം. പെൻഷൻ നൽകുന്നതിനുവേണ്ടി എൽഡിഎഫ് നീക്കിവെച്ചത് 38669.12 കോടി രൂപയാണെങ്കിൽ യുഡിഎഫ് സർക്കാർ 35438.92 കോടി രൂപ മാത്രമാണ് മാറ്റിവെച്ചത്. അതായത് പെൻഷനും ശമ്പളവും നൽകാൻ എൽഡിഎഫ് സർക്കാർ നീക്കിവെച്ചതിൽ 8227 കോടി രൂപയാണ് ബജറ്റിൽ, യുഡിഎഫ് സർക്കാർ വെട്ടിക്കുറച്ചത്. ജീവനക്കാർക്ക് ശമ്പളം പോലും നിഷേധിക്കുന്ന അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
2013 ൽ തങ്ങൾ തന്നെ നടപ്പിലാക്കിയ എൻപിഎസ് പിൻവലിക്കുമെന്ന് വലിയ വായിൽ സംസാരിച്ചവർ അധികാരത്തിൽ വന്നപ്പോൾ NPS പിൻവലിക്കുന്നില്ല എന്ന് മാത്രമല്ല; എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ അഡ്വേർഡ് പെൻഷൻ പദ്ധതി നിഷേധിക്കുകയും ചെയ്തിരിക്കുന്നു. അവസാനം വാങ്ങിയ അടിസ്ഥാനശമ്പളത്തിന്റെ 50% തുക പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉറപ്പുവരുത്തിയ എപിഎസ് ജീവനക്കാർക്ക് ഏറെ ആശ്വാസകരമായിരുന്നു. ബജറ്റിൽ NPS പരിഷ്‌കരിക്കുമെന്ന നിലപാട് ജീവനക്കാരെ പൂർണമായും വഞ്ചിക്കുന്നതാണ്. ലീവ്‌സറണ്ടർ സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് പറയുന്ന ബജറ്റിൽ തന്നെയാണ്, 1.7.2024 മുതൽ ശമ്പളപരിഷ്കരണം അനുവദിക്കുന്നതും ലീവ് സറണ്ടർ നൽകുന്നതും വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തി വെക്കുക എന്നും പറയുന്നത്. അതായത് സറണ്ടർ നിഷേധിക്കുന്നതാണോ 'ഉചിതമായ തീരുമാനം' എന്നു വ്യക്തമാക്കേണ്ടതുണ്ട്. ശമ്പളവും പെൻഷനും നൽകുന്നത് ബാധ്യതയായി കണ്ട 2001 ലെ ആന്റണി സർക്കാരാണ് ഇത്യയിലാദ്യമായി സർവീസ് മേഖലയിൽ നവ ഉദാരവത്‌കരണ നയങ്ങൾ കൊണ്ടുവന്നത്. ആന്റണിയുടെ അനുഗ്രഹം വാങ്ങി അധികാരമേറ്റ വിഡി സതീശൻ സർക്കാറിൻ്റെ നയവും അതിൻ്റെ ചുവടുപിടിച്ചു തന്നെ എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
കേന്ദ്രസർക്കാറിൻ്റെ പകപോക്കൽ നടപടികളെയും സാമ്പത്തിക ഉപരോധങ്ങളെയും പ്രതിരോധിച്ച് ഇടതുപക്ഷ സർക്കാർ കഴിഞ്ഞ 10 വർഷമായി ബദൽ നയങ്ങളിലൂടെ നവ ഉദാരവൽക്കരണ-തീവ്ര ഹിന്ദുത്വ നയങ്ങളിൽ നിന്നും കേരളത്തെ സംരക്ഷിച്ചു പോന്നിരുന്നു. മോഡി സർക്കാറിന്റെ നയങ്ങളോട് വിധേയത്വം പുലർത്തുന്ന യുഡിഎഫ് സർക്കാറിൻ്റെ ഇതുവരെയുള്ള നടപടികളും പ്രഥമ ബജറ്റിലെ നിർദ്ദേശങ്ങളും ഈ സംരക്ഷണം തകർത്ത് സ്വകാര്യവൽക്കരണത്തിന്റെയും വർഗീയവൽക്കരണത്തിന്റെയും നാടായി കേരളത്തെ മാറ്റുകയാണ്.
20 ലക്ഷത്തോളം സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ നൽകിവരുന്ന എൽഡിഎഫ് സർക്കാരിന്റെ 'സ്ത്രീ സുരക്ഷാ പദ്ധതി 5 ലക്ഷം യുവതീയുവാക്കൾക്ക് പ്രതിമാസം ആയിരം രൂപ നൽകുന്ന കണക്ട് ടു വർക്ക് സ്കോളർഷിപ്പ് എന്നിവയെല്ലാം തകർക്കുകയാണ്. കേരളത്തിൻ്റെ വികസന രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച കിഫ്ബിയെ തകർക്കുന്ന നിലപാട് കേരളത്തിന്റെ ഭാവി വികസന സ്വപ്‌പ്നങ്ങളുടെ ചിറകരിയും. 90000 കോടിയുടെ വികസനമാണ് കിഫ്ബിയിലൂടെ നടപ്പിലാക്കിയത്. നടന്നുവരുന്ന 42000 കോടിയുടെ പ്രോജക്ടുകളുടെ ഭാവി എന്താകുമെന്ന് സംബന്ധിച്ച് ഒരു നിശ്ചയവുമില്ല. 6 ലക്ഷം വീടുകൾ നൽകിയ എൽഡിഎഫ് സർക്കാരിൻ്റെ ലൈഫ് പദ്ധതിയും അതിദാരിദ്ര്യമുക്ത കേരളത്തിൻ്റെ തുടർച്ചാ പദ്ധതിയും തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പും കുടുംബശ്രീയും അവതാളത്തിലായിരിക്കുന്നു.
മോഡി സർക്കാറിനെ മാതൃകയാക്കിയുള്ള ബ്ലൂ ഇക്കോണമി, കടലും തീരവും കോർപ്പറേറ്റുകൾക്ക് തീരെഴുതുന്നതിനാണ്. കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കുന്നതിൻ്റെ ഭാഗമാണ് 'സതേൺ കേരള ഇക്കണോമിക് ആൻഡ് റയർ എർത്ത് കോറിഡോർ'. ഇതോടുകൂടി പത്ത് വർഷമായി ഈ മേഖലയിൽ നിന്നും അകറ്റിനിർത്തപ്പെട്ട കോർപ്പറേറ്റുകൾക്ക് നല്ല ചാകരയാണ് ലഭിക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ്ണമായ സ്വകാര്യവൽക്കരണം ലക്ഷ്യമിടുന്ന നിരവധി നിർദ്ദേശങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയത്. ക്ഷേമവും വികസനവും കയ്യൊഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ ആദ്യബജറ്റ് സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിന് സാഹചര്യം ഒരുക്കുകയാണ്.
ഏറ്റവും അഴിമതി കുറഞ്ഞതും കാര്യക്ഷമവുമായ സിവിൽ സർവീസ് ആണ് കേരളത്തിലേത്. ജീവനക്കാരെ ചേർത്തുപിടിച്ചുള്ള എൽഡിഎഫ് സർക്കാറിൻ്റെ നയങ്ങളും ഭരണനടപടികളും ഇക്കാര്യത്തിൽ വലിയ സംഭാവന നൽകിയിട്ടുണ്ട്. ജീവനക്കാരുടെ സ്‌ഥലംമാറ്റത്തിന് എല്ലാ സംഘടനകളുടെയും അംഗീകാരത്തോടെ വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിച്ച് 2017 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനനുസരിച്ചാണ് എല്ലാവർഷവും പൊതുസ്‌ഥലം മാറ്റം നടത്തി വരുന്നത്. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ നിലവിലുള്ള മാനദണ്ഡങ്ങൾ ലംഘിച്ച് ജീവനക്കാരെ തലങ്ങും വിലങ്ങും സ്‌ഥലം മാറ്റുകയാണ്. പ്രത്യേക പരിഗണനയുള്ള വിഭാഗങ്ങളെയും വനിതാജീവനക്കാരെയുമെല്ലാം നിഷ്ക്കരുണം സ്‌ഥലംമാറ്റി പീഢിപ്പിക്കുന്നു. സ്ഥലംമാറ്റത്തിൽ ഡിആർബി വ്യവസ്ഥകൾ പോലും പാലിക്കുന്നില്ലായെന്നത് ഗൗരവതരമാണ്. സ്ഥലം മാറ്റം അഴിമതി നടത്തുന്നതിനുള്ള അവസരമായി മാറ്റുകയാണ്. ഇത് സിവിൽ സർവീസിൻ്റെ കാര്യക്ഷമതയെ ഏറെ ദോഷകരമായി ബാധിക്കും. ഇതിനെതിരെ ശക്തമായ തുടർ പ്രക്ഷോഭങ്ങൾ നടത്തേണ്ടതുണ്ട്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെയും സിവിൽ സർവ്വീസിനെയും ബാധിക്കുന്ന പ്രതിലോമകരമായ ബജറ്റ് നിർദ്ദേശങ്ങൾ തള്ളിക്കളയുക, മാനദണ്ഡവിരുദ്ധമായ സ്ഥലംമാറ്റങ്ങൾ റദ്ദു ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 2026 ജൂൺ 23 ന് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഏംപ്ലോയീസ് ആൻ്റ് ടീച്ചേഴ്‌സിൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിലും കലക്ടറേറ്റുകൾക്കു മുന്നിലും നടത്തുന്ന കുട്ടധർണ്ണ വിജയിപ്പിക്കുവാൻ എല്ലാം ജീവനക്കാരോടും അധ്യാപകരോടും അഭ്യർത്ഥിക്കുന്നു.