25/09/2025
റബീഉൽആഖിർ പിറന്നു, അഹ്‌ലുസുന്നയുടെ ലോകം ശൈഖ് ജീലാനി തങ്ങളുടെ (ഖ.സി) മദ്‌ഹും മദതും പാടിപറഞ്ഞു അവരുടെ മുരീദായി കൂടാൻ തയ്യാറെടുക്കുകയാണ്...
പുണ്യ പ്രവാചകർക്ക് (സ) ശേഷം വിശുദ്ധ ഇസ്ലാമിനെ ഏറ്റവും കൂടുതൽ പ്രചരിപ്പിച്ചത് അബ്ദുൽ ഖാദർ ജീലാനി (ഖ:സി) തങ്ങൾ ആണ്. കഠിന പ്രയത്നത്തിലൂടെ വിജ്ഞാത്തിന്റെ സകല ശാഖകളിലും മഹാനവർകൾ സഞ്ചരിച്ചു. ഇൽമ് നേടിയും തേടിയുമുള്ള ശൈഖ് അവർകളുടെ സഞ്ചാരം അവരെ അല്ലാഹുവിന്റെ അടുക്കൽ ഉന്നതിയിലെത്തിക്കുകയും ചെയ്തു. അത് വഴി ലഭിച്ച വിലായതിന്റെ പദവിയിലൂടെ ജനലക്ഷങ്ങൾക്ക് ദീൻ കൈമാറാനും അങ്ങനെ മൂഹിയിദ്ദീൻ എന്ന പേരിനും അദ്ദേഹം ഉടമയായി. ഔലിയാക്കന്മാരുടെ ലോകത്ത് എല്ലാവരേക്കാളും അവർ വലിയവരാവുകയും എല്ലാ ഔലിയാക്കളുടെയും സുൽത്താനായി ഉയരുകയും ചെയ്ത ചരിത്ര പുരുഷൻ ശൈഖ് മുഹയിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ:സി) മരിച്ചതും ഈ പുണ്യ മാസത്തിലാണ്.
അവരിലേക്കൊരു ഫാത്തിഹ ഓതുന്നത് പ്രതേകിച്ച് ഈ സമയത്ത് അവരുടെ സാമീപ്യം നമുക്ക് ലഭിക്കാനിടയുണ്ട്. അല്ലാഹു ഭാഗ്യം തരട്ടെ....
ചുരുക്കി പറഞ്ഞാൽ റബീ ഉൽ ആഖിർ മാസം വഫാത്തായ
മഹാമാനുഷികൾ ചില്ലറകാരല്ല എന്നുള്ളത് ഇരുത്തം വന്ന അലിമീങ്ങൾ ചൂണ്ടി പറഞ്ഞിട്ടുണ്ട്. എണ്ണിയാൽ വണ്ണമുള്ള
നമ്മുടെ പലേ മശാഇഖന്മാരും വഫാത്തായതും ഈ മാസമാണ്. അവരെല്ലാവരിലും മുഹയിദ്ധീൻ ശൈഖ് തങ്ങളുടെ ഒരു അംശം നമുക്ക് ദർശിക്കാൻ സാധിക്കും.
അവരൊക്കെ ദീൻ വളർത്തിയവരാണ്. അല്ലാഹുവിലേക്ക് ദീനികളെ നയിച്ചവരാണ്. അഹ്‌ലുസുന്നയുടെ അജയ്യമായ ആദർശം മുറുകെ പിടിച്ച് അവരുടെ കർമ്മ മണ്ഡലങ്ങളിൽ നക്ഷത്രങ്ങളെ പോലെ അവർ പ്രകാശിക്കുകയും ചെയ്തവരാണ്. എപ്രകാരം എന്നാൽ രാത്രിയാകുമ്പോൾ ഭൂമിയുടെ ഇരുട്ടിൽ ആകാശത്തിലേ നക്ഷത്രങ്ങൾ വെളിച്ചം പകരും പോലെ ദീനികൾക്ക് ഇൽമിന്റെ വെളിച്ചം പകർന്ന പലേ വലിയ അലിമീങ്ങളും ഈ പുണ്യ മാസത്തിൽ വിടപറഞ്ഞവരുടെ കൂട്ടത്തിൽ ഉണ്ട്. അവർ അഹ്‌ലുസുന്നയുടെ എല്ലാ പ്രസ്ഥാനങ്ങളിലും സംഘങ്ങളിലും ഉണ്ട്. അത്തരത്തിൽ നമുക്ക് ഏറ്റവും ബന്ധമുള്ള വിശേഷിച്ച് പറഞ്ഞാൽ ദക്ഷിണ കൈരളിക്ക് അടുത്തിടെ നഷ്ടമായ മഹാമാനുഷികളിൽ ഏറ്റവും വലിയ അലിമീങ്ങളിൽ ഒരാളായിരുന്നു
ശൈഖുനാ വടുതല മൂസ ഉസ്താദ് (ന.മ)
വടുതല യിൽ തുടങ്ങിയ ഇൽമ് തേടിയുള്ള ഉസ്താദിന്റെ യാത്ര അബ്ദുൽ റഹ്മാൻ അൽ അസ്ഹരി ഇമ്പിച്ചി കോയ തങ്ങൾ അവരുടെ കീഴിൽ തലക്കടത്തൂരിലും പിന്നീട് വെല്ലൂരിലെ ബാഖിയാത്തിൽ ആദം ഹസ്രത്തിന്റെയും
ശൈഖ് ഹസൻ ഹസ്രത്തിന്റെയുമൊക്ക കീഴിലും പഠിച്ചു.
ആക്കാലത്ത് ബാഖിയാത്തിൽ മൗലാനയുടെ
കൂടെ പഠിച്ചവരും നിസാരകാരായിരുന്നില്ല എന്നുള്ളത് നമ്മൾ കാണേണ്ടതുണ്ട്. ബഹുമാന്യരായിട്ടുള്ള സി എം മടവൂർ (ഖ.സി) യും, കാളമ്പാടി ഉസ്താദും,
നമ്മുടെ ശൈഖുനാ ചേലക്കുളം ഉസ്താദുമൊക്ക അവിടെ മൂസാ ഉസ്താദിനോപ്പം സഹപാഠികളായിട്ടുണ്ടായിരുന്നു.
ആരും തന്നെ നിസ്സാരകാരായിരുന്നില്ല എന്ന് വീണ്ടും ഓർമ്മിക്കപ്പെടുകയാണ്.
മക്കത്തുൽ മുകർരമയിലുൾപ്പടെയുള്ള പലേ വലിയ
ദാഇകളിലൂടെയും നമ്മുടെ കേരളക്കരയിലെ മുറബ്ബിയായ ഒരുപാട് മഹാരഥന്മാരിലൂടെയും ഉസ്താദ് നേടിയ ഇൽമിന്റെ ആഴം നാം തിരിച്ചറിഞ്ഞിരുന്നില്ല എന്നുള്ളത് നമുക്ക് നഷ്ടപ്പെട്ട അവസരത്തിന്റെ മൂല്യം നമ്മെ ചിന്തിപ്പിക്കണം എന്ന് കൂടി ആഗ്രഹിക്കുകയാണ്. മലബാറിൽ നിന്നും ഉസ്താദിനെ തേടി വന്ന പല അറിവാക്കന്മാരും അവരുടെ എഴുത്തിലും പറച്ചിലിലും വി എം ഉസ്താദിനെ പരിചയപ്പെടുത്തുമ്പോൾ മുമ്പിലുണ്ടായിട്ടും നമ്മൾ അറിയാൻ ഗൗനിച്ചില്ല എന്നുള്ളതും - അറിവുള്ളവർ ദക്ഷിണ കൈരളിക്ക് മൂസ ഉസ്താദിനെ വേണ്ട രീതിയിൽ പറഞ്ഞു കൊടുക്കാൻ ശ്രമിച്ചിട്ടില്ല എന്നുള്ളതും ഒരു പോരായ്മ തന്നെയാണ്.
തൊണ്ണൂർ വർഷത്തോളം മഹാനാവർകൾ ജീവിച്ചു.
ഇൽമിന്റെ പഠനത്തിലും പ്രചാരണത്തിലുമായി അവർ എഴുപത്തി അഞ്ച് വർഷത്തോളം വിശ്രമമില്ലാതെ അധ്വാനിച്ചു.അതിൽ അറുപത് വർഷത്തോളം മുദരിസ് ആയി ഉസ്താദ് സേവനം ചെയ്തു. നാൽപതിലേറെ തവണ ഹജ്ജ് നിർവഹിച്ചു. റഈസുൽ ഉലമയുടെ കൂടെയും പിന്നെ അവരുടെ വഫാത്തിന് ശേഷവും ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ എന്ന പണ്ഡിത പ്രസ്ഥാനത്തിന് 35 വർഷത്തോളം പ്രസിഡന്റായി നേതൃത്വം നൽകി.അത്രയും കാലവും ദക്ഷിണ കൈരളിയുടെ ഗ്രാൻഡ് മുഫ്തിയായി ശൈഖുനാ നമുക്ക് വെളിച്ചം കാട്ടി തന്നു. രാത്രിയിലെ ഇരുട്ടിൽ ആകാശത്തിലെ നക്ഷത്രം പ്രകാശിക്കും പോലെ അജ്ഞതയുടെ ഇരുട്ടിൽ അറിവാകുന്ന വെളിച്ചം പകർന്ന
നക്ഷത്രമായ ഉസ്താദ് ഒരു റബീഉൽ അഖിറിൽ വാർദ്ധക്യ സഹചമായ അവസ്ഥയിൽ അസ്മാഉൽ ബദ്ർ ചൊല്ലിക്കൊണ്ട് ഈ ലോകത്തോട് വിട പറഞ്ഞു....
അതെ റബീ ഉൽ ആഖിർ ഒരുപാട് മഹാരഥന്മാർ വിട പറഞ്ഞ മാസമാണ്. ശൈഖുനാ ശംസുൽ ഉലമ ഇ കെ ഉസ്താദും, കണ്ണിയത്ത് ഉസ്താദും തുടങ്ങി അത്തിപ്പറ്റ മുഹയിദ്ദീൻ കുട്ടി ഉസ്താദ് ഉൾപ്പെടെ നമുക്കും ചുറ്റും ദീനിനെ വളർത്തിയ മുഹയിദ്ദീൻമാർ വഫാത്തായ മാസം.
അല്ലാഹു എല്ലാവരുടെയും ദറജകളെ ഉയർത്തട്ടെ...
അവരുടെ ദുഅഃ യിൽ ഒരിടം നമുക്ക് കിട്ടാനും അവരുടെ ഗുരുത്വവും പൊരുത്തവും നേടി ഇഹലോക വിജയം നേടാനും റബ്ബ് സുബ്ഹാനഹു വ തആല പ്രാപ്തരാകട്ടെ...
അതിനായി,ഓതാം ഒരു ഫാത്തിഹ
ഇവിടെ തെളിച്ചും മറച്ചും പറഞ്ഞ മുഴുവൻ മാഷാഇഖന്മാരുടെയും ഹള്റത്തിലേക്ക്,
വിശിഷ്യാ നമ്മുടെ അഭിവന്ദ്യ ശൈഖുനാ വി എം മൂസാ ഉസ്താദിന്റെ ഹള്റത്തിലേക്കും...
അൽ ഫാത്തിഹ :