12/08/2025
ഏഴാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ Dr. K. N. ഹരിലാൽ ഉമ്മന്നൂർ കൊടുവന്നൂർക്കോണം കോളനിയിൽ വേടർ സമുദായ അംഗങ്ങളുടെ ജീവിത ദുരവസ്ഥയെ സംബന്ധിച്ച് മനസ്സിലാക്കുന്നതിനു വേണ്ടി നടത്തിയ ഉന്നതി സന്ദർശനം വാസ്തവത്തിൽ സമുദായത്തിന്റെ ഇന്നത്തെ അവസ്‌ഥയിൽ നിന്നും പുതിയ ഒരു കാലഘട്ടത്തിലേക്ക് പ്രവേശിക്കാൻ കാരണമാകുന്ന ചുവടുവെയ്പ്പ് ആയി മാറാൻ പോകുകയാണ്. ധനകാര്യ കമ്മിഷന്റെ സന്ദർശനത്തോട് അനുബന്ധിച്ച് പട്ടികജാതി വികസന വകുപ്പിന്റെ ചീഫ് പ്ലാനിങ് ഓഫീസർ, പട്ടിക ജാതി വകുപ്പ് ദക്ഷിണ മേഖല ഓഫീസർ, ജില്ലാ പട്ടിക ജാതി ഓഫീസർ മുതലായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് വന്ന് തെളിവുകൾ അടക്കം കാര്യങ്ങൾ വീക്ഷിച്ചും സമുദായ അംഗങ്ങളോട് നിജസ്ഥിതികൾ തിരക്കിയും പ്രശ്നങ്ങൾ ബോധ്യപ്പെട്ടു. വിവിധ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർമാർ, പ്ലാനിങ് ബോർഡ് ഉദ്യോഗസ്‌ഥർ മുതലായവർ സംഘത്തിൽ ഉണ്ടായിരുന്നു. ഉന്നതിയിൽ തന്നെയുള്ള പ്രശ്നങ്ങളുടെ കാതലായ വിഷയങ്ങൾ ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീബ ചെല്ലപ്പൻ, പഞ്ചായത്ത് സെക്രട്ടറി, വാർഡ് മെമ്പർ, ആശാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ ADS മുതലായവരിൽ നിന്നും തെളിവെടുപ്പ് നടത്തി. ഉന്നതി സന്ദർശനം ഉച്ചയ്ക്ക് ഒരു മണിക്ക് പൂർത്തിയാക്കി.
ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം സമുദായത്തിന്റെ പ്രശ്നങ്ങൾ, പരിഹാരമാർഗ്ഗങ്ങൾ എന്നിവയെ പറ്റി ചർച്ച ചെയ്യുന്നതിന് ഉമ്മന്നൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഹാൻഡിക്രാഫ്റ്റ് കോർപറേഷൻ ചെയർമാൻ ശ്രീ. P. രാമഭദ്രന്റെ അദ്ധ്യക്ഷതയിൽ യോഗ നടപടികൾ ആരംഭിച്ചു. ധനകാര്യ കമ്മിഷൻ ചെയർമാൻ സിറ്റിംഗ് നടക്കുന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ പറ്റി വ്യക്തമാക്കി. കേരളത്തിലെ വേടർ സമുദായം നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ഉൾക്കൊള്ളിച്ച സമഗ്രമായ റിപ്പോർട്ട് കേരളവേടർ സമാജം സംസ്ഥാന പ്രസിഡന്റ് ശ്രീ. പട്ടംതുരുത്ത് ബാബു സംസ്‌ഥാന ജന. സെക്രട്ടറി ശ്രീമതി. ജയമോൾ P എന്നിവർ ധനകാര്യ കമ്മീഷൻ മുന്നാകെ കൈമാറി. തുടർന്ന് സമുദായത്തിൽ നേരിടുന്ന അടിസ്ഥാന വിഷയങ്ങൾ പട്ടംതുരുത്ത് ബാബു, ജയമോൾ. P, രാജേഷ്. കെ. രാമൻ, രതു തങ്കപ്പൻ, രതീഷ് പെരുമൺ അവതരിപ്പിച്ചു. മറ്റു സാമൂഹ്യ വിഷയങ്ങൾ ശ്രീ. രവികുമാർ ( ദളിത് ആദിവാസി മഹാ സഖ്യം സംസ്ഥാന സെക്രട്ടറി ) ശ്രീ. ഐവർകാല ദിലീപ് ( KDF സംസ്ഥാന ജന. സെക്രട്ടറി ) എന്നിവർ അവതരിപ്പിച്ചു. നിർദ്ദേശങ്ങൾക്ക് ക്രിയാത്മകമായി വരുന്ന വർഷങ്ങളിൽ നടപ്പാക്കേണ്ട വിഷയങ്ങളിൽ കമ്മീഷൻ ചെയർമാൻ മറുപടി രേഖപ്പെടുത്തി.
തുടർന്ന് ഉദ്യോഗസ്ഥർ, ജന പ്രതിനിധികൾ എന്നിവരടങ്ങുന്ന സംയുക്ത യോഗം വകുപ്പ് തലങ്ങളിൽ സമുദായത്തിന് അനുവദിക്കേണ്ടുന്നതും നിലവിൽ നടന്നു വരുന്നതുമായ പദ്ധതികൾ, പുതുതായി രൂപീകരിക്കേണ്ടുന്നവ, മോണിറ്ററിങ്ങ് സംവിധാനം, ജനപ്രതിനിധികളുടെ പങ്കാളിത്തം, വകുപ്പ് മേധാവികളുടെ പങ്കാളിത്തം, ത്രിതല പഞ്ചായത്തുകളുടെ പങ്കാളിത്തം, കാര്യക്ഷമത വർദ്ധിപ്പിക്കൽ,ഫണ്ടുകളുടെ വിതരണം, പശ്ചാത്തല സൗകര്യവികസനം എന്നിവയിൽ ചർച്ച നടന്നു. ചീഫ് പ്ലാനിങ് ഓഫീസർ ( SCDD ) നിലവിൽ വകുപ്പിന്റെ പരിപൂർണ്ണമായ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സമുദായ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. വകുപ്പുകളുടെ സംയോജിത പ്രവർത്തനങ്ങൾക്കുള്ള നിർദേശങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു.
തുടർന്ന് ധനകാര്യ കമ്മീഷൻ ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടുകൾ, നിർദ്ദേശങ്ങൾ എന്നിവയുടെ സമഗ്ര റിപ്പോർട്ട് ഉടൻ തന്നെ സംസ്ഥാന ഗവണ്മെന്റ്, സംസ്‌ഥാന ക്യാബിനെറ്റ് എന്നിവയ്ക്ക് സമർപ്പിക്കും എന്ന് വ്യക്തമാക്കി. കമ്മീഷന്റെ കണ്ടെത്തലുകൾക്ക് വിധേയമായി പുതുക്കിയ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ആയത് സർക്കാർ ഉത്തരവ് ആയി സംസ്‌ഥാന ചീഫ് സെക്രട്ടറി മുതൽ പ്രൊമോട്ടർ വരേ നീളുന്ന ഭരണ വ്യവസ്ഥയിൽ അനുവർത്തിക്കേണ്ടുന്ന മാനദണ്ഡങ്ങൾ, മാർഗ്ഗ നിർദ്ദേശങ്ങൾ എന്നിവ പുതുക്കുവാനും ചില വിഷയങ്ങളിൽ സർക്കാർ ഏജൻസികൾ മാത്രമല്ല, സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് കൂടി സ്വരൂപിച്ചു കൊണ്ട് സമഗ്രമായ ഒരു നയം വേടർ സമുദായത്തിന്റെ കാര്യത്തിൽ ഉണ്ടാകുമെന്ന് ഉറപ്പു നൽകി. അദ്ധ്യക്ഷന്റെ ഉപസംഹാര പ്രഭാഷണത്തോട് കൂടി യോഗം 04.30 pm ന് സമാപിച്ചു.