12/12/2024
എറണാകുളം മാർക്കറ്റ് സമുച്ചയം ഉദ്ഘാടനത്തിലേക്ക്:
ഇന്ന് എറണാകുളം എം.എൽ.എ ടി.ജെ. വിനോദ്, മുൻ മേയർമാരായ ടോണി ചമ്മിണി, സൗമിനി ജെയിൻ, സഹ കൗൺസിലർമാർ എന്നിവരോടൊപ്പം ഉദ്ഘടനത്തിന് തയ്യാറായിരിക്കുന്ന എറണാകുളം മാർക്കറ്റ് സമുച്ചയം സന്ദർശിച്ചു.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പദ്ധതി നിർവ്വഹണ ചുമതല വഹിക്കുന്ന CSML
കമ്പനി 72 കോടി ചിലവിൽ നിർമ്മാണം പൂർത്തിയാക്കിയ എറണാകുളം മാർക്കറ്റിൻ്റെ ഉദ്ഘാടനം മറ്റെന്നാൾ കേരളത്തിൻ്റെ മുഖ്യമന്ത്രി നിർവ്വഹിക്കുമ്പോൾ അത്
കൊച്ചി നഗരവാസികൾക്ക് അഭിമാന നിമിഷമാണ്. ഒരു ആധുനിക നഗരത്തിന് യോജിക്കുന്ന മാർക്കറ്റ് കേന്ദ്രം ഞാൻ കൂടി അംഗമായ കോർപ്പറേഷൻ കൗൺസിലിൻ്റെ കാലയളവിൽ നടക്കുന്നതിൽ അഭിമാനവും സന്തോഷവുമുണ്ട്.
ചില സമൂഹ മാധ്യമങ്ങളിൽ മാർക്കറ്റ് പദ്ധതി ഈ കൗൺസിലിൻ്റെ മാത്രം ഭരണ നേട്ടമാണെന്ന രീതിയിലുള്ള അവകാശവാദങ്ങൾ കാണുമ്പോൾ അത് നീതികേടാണ് എന്ന അഭിപ്രായമാണ് എനിക്കുള്ളത്.
മുന്നണികൾ മാറി മാറി ഭരിക്കുന്ന കേരളത്തിൽ ഏത് വൻകിട പദ്ധതിക്കും മാറി മാറി വരുന്ന സർക്കാരുകളുടെ സംഭാവനകൾ ഉണ്ടാകുമെന്നത് സാമാന്യ ബുദ്ധിയുള്ളവർക്കെല്ലാമറിയുന്ന കാര്യമാണ്. തദ്ധേശസ്വയംഭരണ സ്ഥാപനമായ കൊച്ചി നഗരസഭയുടെ 2010 മുതൽ 2024 വരെയുള്ള 3 കൗൺസിലുകൾക്കും പ്രത്യക്ഷമായും പരോക്ഷമായും മാർക്കറ്റ് പദ്ധതി യാഥാർഥമാക്കുന്നതിൽ
പങ്കുണ്ട് എന്നതാണ് യാഥാർഥ്യം.
കേന്ദ്രസർക്കാർ പദ്ധതിയായ സ്മാർട്ട് സിറ്റി പ്രോജക്ടിൽ ഉൾപ്പെടുത്തേണ്ട 100 നഗരങ്ങളെ തെരഞ്ഞെടുക്കാനായി അന്താരാഷ്ട്ര ഏജൻസിയായ ബ്ലൂബേർഗ് ജൂറിയായ അഖിലേന്ത്യാ മൽസരത്തിൽ ടോണി ചമ്മിണി മേയറായിരുന്ന 2010 -15 കാലയളവിലെ UDF കൗൺസിലാണ് പദ്ധതി നിർദ്ധേശങ്ങളടക്കം സമർഥമായി അവതരിപ്പിച്ച് കൊച്ചിക്ക് അഞ്ചാം സ്ഥാനം നേടിയെടുത്തത്.
2000 കോടി രൂപയുടെ പദ്ധതികൾക്കാണ് അന്ന് അനുമതി ലഭിച്ചത്. പട്ടികയിൽ 1 മുതൽ 20 വരെ സ്ഥാനം പിടിച്ച നഗരങ്ങൾക്കാണ് ആദ്യഘട്ടത്തിൽ സ്മാർട്ട്സിറ്റി പദ്ധതി പ്രകാരമുള്ള ഫണ്ട് അനുവദിക്കപ്പെട്ടത് .
സൗമിനി ജെയിൻ മേയറായിരുന്ന 2015-20 ലെ UDF കൗൺസിൽ കാലയളവിലാണ് ആദ്യ പദ്ധതി വിഹിതമായ 200 കോടി നഗരത്തിന് ലഭിച്ചതും സ്മാർട്ട്സിറ്റിയുടെ സങ്കീർണ്ണമായ നിബന്ധനകൾക്ക് വിധേയമായി പദ്ധതി നടത്തിപ്പിന് ചുമതലയുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ CSML കമ്പനിയുടെ രൂപീകരണം നടത്തുന്നതും.
എറണാകുളം മാർക്കറ്റ് നവീകരണ പദ്ധതിക്ക് ഏറ്റവും വലിയ തടസ്സം അവിടെ കച്ചവടം നടത്തിയിരുന്നവരെ എങ്ങോട്ട് മാറ്റും എന്നതായിരുന്നു .
മാർക്കറ്റിലെ കച്ചവടക്കാരെ വിശ്വാസത്തിലെടുത്ത് മാർക്കറ്റിൻ്റെ പരിസരത്തുണ്ടായിരുന്ന മുസ്ലീം സ്കൂളിൻ്റെ ഭൂമിയിൽ വലിയ ഒരു ഷെഡ് നിർമ്മിച്ച് അവിടെ അവർക്ക് കച്ചവടം നടത്താൻ സാപാചര്യമെരുക്കിയാണ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്.
പഴയ മാർക്കറ്റ് സമുച്ചയം പൊളിച്ച് നിർമ്മാണത്തിൻ്റെ പ്രാരംഭ നടപടിക്കൾക്ക് തുടക്കം കുറിച്ചതും ആ കൗൺസിൽ കാലയളവിൽ തന്നെയായിരുന്നു.
വികസന തുടർച്ചയുടെ ഭാഗമായി മേയർ അനിൽ കുമാർ നേതൃത്വം നൽകുന്ന ഈ കൗൺസിൻ്റെ കാലയളവിൽ നല്ല ഏകോപനത്തോടെ പദ്ധതി പൂർത്തികരിച്ച് ഉദ്ഘാടനത്തിലേക്ക്
എത്തിയതിൻ്റെ സന്തോഷം ഒരിക്കൽ കൂടി പങ്ക് വയ്ക്കുന്നു.