22/08/2023
മലപ്പുറം തുവ്വൂരിലെ
നിഷ്ഠൂര കൊലപാതകം ഞെട്ടിപ്പിക്കുന്നതാണ്.
മലപ്പുറത്ത് തുവ്വൂരിൽ കാണാതായ 34 വയസുകാരി യുവതിയുടെ മൃതദേഹം യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണുവിന്റെ വീട്ടില് നിന്നും കുഴിച്ചിട്ട നിലയിൽ പോലീസ് കണ്ടെടുക്കുകയായിരുന്നു.
കാണാതായ യുവതി പ്രസ്തുത യൂത്ത് കോൺഗ്രസ് നേതാവിന്റെ സുഹൃത്ത് കൂടിയാണ്, വീട്ടിലെ കോഴിക്കൂടിന് താഴെ കുഴിച്ചിട്ട നിലയിലാണ് മൃത ദേഹം കണ്ടെത്തിയത്.
എന്നാൽ കൊലപാതകം നടത്തിയ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുടെ രാഷ്ട്രീയം മറച്ചു വെക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. തുവ്വൂർ മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹിയായി നിൽക്കുമ്പോഴും കൊലപാതകി യാതൊരു രാഷ്ട്രീയ ബന്ധവുമില്ലാത്ത വിഷ്ണു എന്ന് പേരുള്ള ഏതോ ഒരാളായാണ് അവതരിപ്പിക്കപ്പെടുന്നത്. ഇടതുപക്ഷ ബന്ധമുള്ള ആരെങ്കിലും ഒരു കുറ്റ കൃത്യത്തിൽ പങ്കാളിയായാൽ അവരുടെ ജാതകം മുഴുവൻ തപ്പി പോകുന്ന മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് ഇവിടെ എടുത്തു പറയേണ്ടതാണ്.
കാണാതായ യുവതിയുടെ തിരോധനത്തിൽ സംസ്ഥാന സർക്കാരിന്റെയും പോലീസിന്റെയും അനാസ്ഥ ആരോപിച്ച് തുവ്വൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി നാളെ പോലീസ് സ്റ്റേഷൻ മാർച്ച് നടത്താൻ ഇരിക്കയാണ് മാർച്ചിൽ പങ്കെടുക്കേണ്ട കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്ന് തന്നെ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. കൊലപാതകം നടത്തിയ കോൺഗ്രസ് നേതാവ് വിഷ്ണുവും യാതൊരു സങ്കോചവും കൂടാതെ കാണാതായ യുവതിയെ കുറിച്ചുള്ള വാർത്ത സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്ത് പ്രതിയെ കണ്ടെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്ത് മാത്രം ക്രിമിനൽ മനസുള്ള മനുഷ്യനാണ് ആ കൊലപാതകി എന്നതാണ് അത് തെളിയിക്കുന്നത്.
യൂത്ത് കോൺഗ്രസ് - കോൺഗ്രസ് നേതൃ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പല തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളും നടത്തുന്ന വാർത്തകൾ കഴിഞ്ഞ ആഴ്ചകളിൽ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. വിവാഹം കഴിഞ്ഞ പെൺ കുട്ടിയെ വീട് കയറി ഭർത്താവിനേയും ബന്ധുക്കളെയും ആക്രമിച്ച് തട്ടി കൊണ്ട് പോയ യൂത്ത് കോൺഗ്രസ് നേതാവിന്റെ വാർത്ത അൽപ്പ ദിവസം മുന്നേയാണ് നമ്മൾ കേട്ടത്. ക്രിമിനലുകളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും താവളമായി യൂത്ത് കോൺഗ്രസ് മാറി കഴിഞ്ഞു. ഇടുക്കി എഞ്ചിനിയറിങ്ങ് കോളേജിലെ സഖാവ് ധീരജിന്റെ കൊലപാതകികളെ സംസ്ഥാന നേതൃ സ്ഥാനം നൽകി ആദരിച്ച സംഘടനയിൽ നിന്ന് ഇത്തരം ക്രിമിനലുകൾ പുറത്ത് വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഈ യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘത്തോട് മാദ്ധ്യമങ്ങൾ പുലർത്തുന്ന പക്ഷാപാതപരമായ സമീപനം അവസാനിപ്പിക്കണം. ജനങ്ങളുടെ ജീവിതത്തിനും നാടിന്റെ സമാധാനത്തിനും ഈ ക്രിമിനൽ കൂട്ടങ്ങൾ തുറന്ന് കാട്ടപ്പെടണം.