02/08/2026
~
ഉന്നതവിദ്യാഭ്യാസം കേന്ദ്രീകരണത്തിന്റെയും വിപണിവൽക്കരണത്തിന്റെയും പിടിയിൽ: ഡോ. കെ.എൻ. ഗണേഷ്
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം (NEP-2020), വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (VBSA) ബിൽ, കേരളത്തിലെ നാലുവർഷ ബിരുദപഠനം (FYUGP) എന്നിവയ്‌ക്കെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്തും അധ്യാപക-സാമൂഹ്യ സംഘടനകളും ചേർന്ന് സംസ്ഥാനവ്യാപക ജനകീയ വിദ്യാഭ്യാസ ക്യാമ്പയിന് തുടക്കമിട്ടു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല അക്കാദമിക ശില്പശാലയിൽ പരിഷത്ത് പ്രസിഡന്റ് ഡോ. സി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ വിഷയസമിതി ചെയർമാൻ ഡോ. സി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. കൺവീനർ പി. പി. ബാബു സ്വാഗതവും സംസ്ഥാന സെക്രട്ടറി അഡ്വ. വി. കെ. നന്ദനൻ നന്ദിയും രേഖപ്പെടുത്തി.
മുഖ്യപ്രഭാഷണം നടത്തിയ ചരിത്രകാരനും വിദ്യാഭ്യാസവിദഗ്ധനുമായ ഡോ. കെ.എൻ. ഗണേഷ്, ഉന്നതവിദ്യാഭ്യാസം കേന്ദ്രീകരണത്തിന്റെയും വിപണിവൽക്കരണത്തിന്റെയും പിടിയിലാണെന്നും, VBSA ബിൽ സർവകലാശാലാ സ്വയംഭരണത്തെയും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങളെയും ദുർബലപ്പെടുത്തുമെന്നും പറഞ്ഞു. വിദ്യാഭ്യാസം വിപണിക്കല്ല, സമൂഹത്തിനായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് ഡോ. ശ്രീജ എസ്. FYUGPയുടെ അനുഭവങ്ങളും വെല്ലുവിളികളും അവതരിപ്പിച്ചു. പരിഷത്ത് പ്രസിദ്ധീകരിച്ച "ഉന്നതവിദ്യാഭ്യാസം: പരിഷ്കാരങ്ങളും പ്രതിരോധങ്ങളും" എന്ന പുസ്തകം ഡോ. കെ.എൻ. ഗണേഷ് പ്രകാശനം ചെയ്തു. AKGCRT ജനറൽ സെക്രട്ടറി ടി. കെ. ജി. നായർ പുസ്തകം ഏറ്റുവാങ്ങി.
ചർച്ചയിൽ ഡോ. ഒ.ജി. ഒലീന, ഡോ. കെ. ബിജുകുമാർ, പ്രമോദ് കിരൺ, ടി. ഡി. കുര്യാച്ചൻ, ഡോ. വി. രാജേന്ദ്രൻ നായർ, ഗോപകുമാർ, ഡോ. എൻ. ഷാജി, സൂര്യ, ഡോ. വിജി ഭാസ്കരൻ, കെ. കെ. കൃഷ്ണകുമാർ, അനിൽ നാരായണൻ എന്നിവർ പങ്കെടുത്തു.
ഓഗസ്റ്റ് 15-ന് കോഴിക്കോട് സംസ്ഥാനതല ശില്പശാലയും തുടർന്ന് 14 ജില്ലകളിൽ ജില്ലാതല ശില്പശാലകളും സെപ്റ്റംബറിൽ സംസ്ഥാനത്താകെ 150 ജനകീയ സംവാദ സദസ്സുകളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഫോട്ടോ : കേരള ശാസത്രസാഹിത്യ പരിഷത്ത് വിവിധ സംഘടനകളുടെ സഹകരണത്താൽ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ ശില്പശാലയിൽ ചരിത്രകാരൻ ഡോ : കെ.എൻ ഗണേഷ് മുഖ്യപ്രഭാഷണം നടത്തുന്നു