13/07/2021
ഹരിപ്പാട്ടുകാരനായി 22 വർഷങ്ങൾ😍
1999 ജൂലൈ 13ന് ആറര വയസ്സിൽ ആറടി രണ്ടിഞ്ചുകാരനായി ശ്രീധരൻ പിള്ള ചേട്ടന്റെയും ഗോപൻ ചേട്ടന്റെയും കൈയ്യും പിടിച്ച് ഹരിപ്പാട്ടെ ഗോപുരവാതിൽ കടന്ന് ഒരു പറ്റം ഹരിപ്പാട്ടുകാരുടെ കാണിക്കയായി വേലായുധ സ്വാമിക്ക് നടക്കിരുത്തപ്പെട്ട ആനകുട്ടി, ഇന്ന് 2021 ജൂലൈ 13-ാ൦ തീയതി 22 വർഷങ്ങൾക്ക് ശേഷം തന്റെ വളർച്ചയോടൊപ്പം ജനങ്ങളുടെ മനസിലെ സ്ഥാനവും വളർത്തി ഹരിപ്പാട്ടുകാരുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു😎.
നിരവധി അനവധി ആനകളെ കേരളകരയിലേക്ക് എത്തിച്ച പാപ്പാല പറമ്പിൽ അച്ചായന്റെ കൈയിലൂടെ കേരളത്തിലെത്തി അവിടെ നിന്ന് മനിശ്ശേരി കുടുംബത്തിലെ ഹരിയുടെ കൂടെ ചേർന്ന് ഹരിപ്രസാദായി അവൻ വിലസി നടന്ന സമയത്താണ്, ഒരാനയെ വേണമെന്ന ആഗ്രഹത്താൽ ഇറങ്ങി തിരിച്ച ഹരിപ്പാട്ടുകാരുടെ കണ്ണിൽ പെട്ട് ഹരിപ്പാട്ടേക്ക് എത്തുന്നത്.😅
അന്ന് 1999 ജൂലൈ മാസം 13ആം തീയതി, ക്ഷേത്രത്തിലെ സ്‌കാന്ദ മഹാപുരാണ അഷ്ടാവിംശാഹ മഹായജ്ഞത്തിന്റെ സമാപന ദിവസമായിരുന്നു അത്. വേലായുധസ്വാമിക്ക് വിശേഷാല്‍ #കളഭവും , #കളഭത്തിനേ നടയിരുത്തലും. നാട്ടുകാരുടെ കാണിക്കയായത് കൊണ്ട് തന്നെ നാട്ടുകാർ നറുക്കിട്ടെടുത്ത് ഹരിപ്രസാദിനെ സ്കന്ദൻ എന്ന പേര് വിളിച്ചു.... ഹരിപ്പാട് സ്കന്ദൻ😍
അന്ന് ക്ഷേത്രാങ്കണം മൈതാനമാക്കി അവൻ ഓടി കളിച്ചു വളർന്ന കഥ ഒരു 30 വയസ്സിന് മുകളിൽ ഉള്ളവരോട് ചോദിച്ചാൽ ഇന്നും അത് പറയാൻ അവർക്ക് നൂറു നാവായിരിക്കും എന്നതിൽ സംശയം വേണ്ട.
ചെറുപ്പത്തിന്റെ ആവേശത്തിൽ അത്യാവശ്യം തല്ലുകൊള്ളിത്തരം കാട്ടിയിട്ടുണ്ടെങ്കിലും പിന്നീട് അങ്ങോട്ട് തന്റെ ഉത്തരവാദിത്തങ്ങൾ മനസിലാക്കി ഓണാട്ടുകരയിലെ ഗജവീരന്മാർക്കൊപ്പം മുൻ നിരയിൽ തന്റേടത്തോടെ തിടമ്പാനയായി വിലസി ഒരു കാലത്ത് തള്ളി പറഞ്ഞവരെ കൊണ്ട് തന്നെ കൈയ്യടിപ്പിച്ചു. ശബരിമലയിൽ ഇരുമുടി ഏന്തി മല ചവിട്ടിയ ആദ്യ ആനയായി ശബരിമല ശാസ്താവിനെയും എഴുന്നള്ളിക്കാൻ അവന് ഭാഗ്യം ലഭിച്ചു. ശാസ്താവിനെയും , തന്റെ തമ്പുരാനായ വേലായുധസ്വാമിയേയും ശിരസിലേറ്റിയ പുണ്യവുമായി അവൻ ചെങ്ങന്നൂർ , അമ്പലപ്പുഴ , തിരുനക്കര , ആറന്മുള , വൈക്കം എന്നിങ്ങനെ തിരുവിതാംകൂറിലെ പുകഴ്പെറ്റ പല ക്ഷേത്രങ്ങളിലേയും എഴുന്നള്ളിപ്പുകളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത യുവരാജാവായി മാറുകയായിരുന്നു.
പ്രായത്തിനൊത്ത വളർച്ചയുടെ പേരിലായാലും ചന്തത്തിലായാലും ഇന്നേ വരെ ഒരിടത്തും അവനെ മാറ്റി നിർത്തേണ്ടി വന്നിട്ടില്ല. 18 നഖം, ഉയർന്ന വായൂ കുംഭം, നിലത്തിഴയുന്ന തുമ്പി, നിലം മുട്ടാത്ത നിറച്ച് രോമങ്ങളുള്ള വാൽ എന്നിങ്ങനെ നീളും അവന്റെ ലക്ഷണ പെരുമകൾ.
ഒരു കൊമ്പിന് അൽപ്പം സ്ഥാന വ്യത്യാസം ഉണ്ടെങ്കിലും അത് ചട്ടകാരന്റെ പ്രീതിക്ക് കാരണമാകും എന്ന് പറയപ്പെടുന്നു.
നീരുകാലം കഴിഞ്ഞാൽ ഹരിപ്പാട്ടെ വീടുകളിൽ വഴിയടിച്ച് തീറ്റയെടുത്ത് വളർന്ന അവൻ ഇപ്പോൾ എഴുന്നള്ളിപ്പുകളിൽ നിന്ന് എഴുന്നള്ളിപ്പുകളിലേക്ക് പോകുന്നത്ര തിരക്കിലായിരിക്കുന്നു.🤠 (സീസണിൽ 90ൽ പരം എഴുന്നള്ളത്ത് )
ആ വളർച്ചക്ക് കാരണമായി എന്നും എടുത്ത് പറയേണ്ടത് അവന്റെ മനസാക്ഷി സൂക്ഷിപ്പുകാരായിരുന്ന നടേശൻ ചേട്ടന്റേയും നവീൻ ചേട്ടന്റേയും കഴിവും, തൊഴിലിനോടുള്ള കൂറം തന്നെയാണ്.😍
നാൾക്ക് നാൾ ഉയർന്നുകൊണ്ടിരിക്കുന്ന അവന്റെ യശസ്സിനോടൊപ്പം അവന് കിട്ടുന്ന പട്ടങ്ങളും കൂടി കൂടി വന്നു.
ഗജരാജകുമാരൻ , ഹരിഗീത ഗജപ്രജാപതി , ഷണ്മുഖപ്രിയൻ എന്നിങ്ങനെ ഒട്ടേറെ ബഹുമതികളും അവനെ തേടി വന്നു...
അതേ അവൻ ഹരിപ്പാട്ട് എത്തിയിട്ട് അങ്ങനെ 22 വർഷം കടന്നു പോയിരിക്കുന്നു. ആറാം വയസ് മുതൽ ഓടി കളിച്ച തന്റെ തട്ടകത്തിൽ അവന് ഇനിയും ധാരാളം ശോഭിക്കാനുണ്ട്. പഴയതിലും ഉശിരോടെ പൊന്ന് തമ്പുരാന്റെ ചിത്തിര എഴുന്നള്ളിക്കുന്നത് കാണാൻ ഓരോ ഹരിപ്പാടനും ഇന്നും കൊതിക്കുന്നു. ഇനി വരാൻ പോകുന്നത് അവന്റെ നാളുകളാണ്...😈
✍️ Adarsh Hpd