01/07/2026
യൂറോപ്പിലും വടക്കേ അമേരിക്കയിലും വ്യാപകമായി കണ്ടുവരുന്ന പ്രശസ്തമായ 'റെഡ് അഡ്മിറൽ' (Vanessa atalanta) ചിത്രശലഭത്തെ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തി. ഹിമാചൽ പ്രദേശിലെ ധരംശാലയ്ക്ക് സമീപമുള്ള വിനോദസഞ്ചാര മേഖലയായ താതർനയിൽ (Thatharna) നിന്നാണ് ഈ അപൂർവ ഇനം ശലഭത്തെ കണ്ടെത്തിയത്. ഹിമാചൽ പ്രദേശ് സർവകലാശാലയിലെ ഗവേഷകനായ ലോവിഷ് ഗർലാനി നടത്തിയ നിരീക്ഷണങ്ങളിലാണ് ഇന്ത്യയിലെ ഈ ആദ്യ സാന്നിധ്യം സ്ഥിരീകരിച്ചത്. ലെപിഡോപ്റ്ററോളജി സംബന്ധിച്ച അന്താരാഷ്ട്ര ശാസ്ത്ര ജേണലായ 'SHILAP Revista de lepidopterologia'-യുടെ ഏറ്റവും പുതിയ ലക്കത്തിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2025 ഏപ്രിൽ 22-ന് താതർന മേഖലയിൽ നടത്തിയ ഫീൽഡ് സർവേയ്ക്കിടയിലാണ് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2500 മീറ്റർ ഉയരത്തിലുള്ള പുൽമേട്ടിൽ വെച്ച് ഈ ചിത്രശലഭത്തെ കണ്ടെത്തുന്നത്. തുടർന്ന് 2025-ൽ തന്നെ ഈ പ്രദേശങ്ങളിൽ നിന്ന് കുറച്ചു തവണ കൂടി ഇവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ദീർഘദൂര ദേശാടനത്തിന് പേരുകേട്ട ഈ ചിത്രശലഭത്തെ യൂറേഷ്യൻ മേഖലയ്ക്ക് പുറത്ത്, ഇന്ത്യയിൽ കണ്ടെത്തുന്നത് ഇതാദ്യമായാണ്. ഇത് ഈ ജീവിവർഗ്ഗത്തിന്റെ ഭൂമിശാസ്ത്രപരമായ വ്യാപനത്തിൽ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. പുതിയ കണ്ടെത്തലോടെ ഹിമാചൽ പ്രദേശിൽ രേഖപ്പെടുത്തിയ ആകെ ചിത്രശലഭങ്ങളുടെ എണ്ണം 440 ആയി ഉയർന്നതായും ഗവേഷകർ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ സാധാരണയായി കാണപ്പെടുന്ന 'ഇന്ത്യൻ റെഡ് അഡ്മിറൽ' (Vanessa indica) ശലഭവുമായി ഇതിന് വലിയ സാദൃശ്യമുണ്ട്. എന്നാൽ ചിറകിന്റെ മുകൾഭാഗത്തുള്ള കടും ചുവപ്പ് (Crimson-red) വരമ്പുകൾ കൂടുതൽ ഇടുങ്ങിയതാണെന്നതും, ചിറകുകളുടെ അറ്റത്തുള്ള വെളുത്ത പാടുകളുടെ വലിപ്പക്കൂടുതലും വഴിയാണ് ഇവയെ തിരിച്ചറിഞ്ഞത്. കൂടാതെ ഇന്ത്യൻ റെഡ് അഡ്മിറലിൽ കാണാറുള്ള മൂന്ന് കറുത്ത പുള്ളികൾ ഇതിന്റെ ചുവപ്പ് വരകളിൽ കാണാറില്ലെന്നതും പ്രത്യേകതയാണ്.
പാകിസ്ഥാനിൽ 93 വർഷത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെ റെഡ് അഡ്മിറൽ ശലഭങ്ങളെ വീണ്ടും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലും ഇവയെ കണ്ടെത്താനായത് ഈ ഇനങ്ങളുടെ വിതരണ പരിധി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് വ്യാപിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്. വരും നാളുകളിൽ ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള പശ്ചിമ ഹിമാലയൻ അതിർത്തി മേഖലകളിൽ കൂടുതൽ സർവേകൾ നടത്തിയാൽ ഇവയെ കൂടുതൽ കണ്ടെത്താൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.