10/04/2026
ആറുപേർക്കു ജീവൻ നൽകി ജയി ജയകുമാർ യാത്രയായി – മനുഷ്യസ്‌നേഹത്തിന്റെ ഉജ്ജ്വല മാതൃക
ടെക്‌നോപാർക്കിലെ ഗൈഡ്ഹൗസ് കമ്പനിയിലെ ജീവനക്കാരിയായ ജയി ജയകുമാർ (35) ൻറെ നിര്യാണത്തിൽ പ്രതിധ്വനി അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. മരണാനന്തര അവയവദാനത്തിലൂടെ നിരവധി ജീവനുകൾക്ക് പ്രതീക്ഷയും പുതുജീവനും പകർന്ന മഹത്തായ മാതൃകയാണ് ജയിയും കുടുംബവും.
മസ്തിഷ്‌കമരണം സംഭവിച്ചതിനെ തുടർന്ന് ജയിയുടെ കുടുംബം എടുത്ത ധീരമായ തീരുമാനം—അവയവദാനം—അവരുടെ വലിയ നഷ്ടത്തെ നിരവധി കുടുംബങ്ങൾക്ക് ജീവന്റെ പ്രതീക്ഷയായി മാറ്റി.
മരണാനന്തര അവയവദാനത്തിലൂടെ ജയി ആറുപേർക്കാണ് പുതുജീവൻ പകർന്നത്. ജയിയുടെ ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം സ്വദേശിയായ 14 കാരിയിൽ വിജയകരമായി മാറ്റിവെച്ചു. ജയിയുടെ മറ്റ് അവയവങ്ങളായ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയും വിവിധ ആശുപത്രികളിലെ രോഗികൾക്ക് നൽകി, നിരവധി ജീവനുകൾക്ക് പുതിയ ജീവിതം ലഭിച്ചു.
കഴക്കൂട്ടം ടെക്‌നോപാർക്കിലെ ഗൈഡ്ഹൗസ് കമ്പനിയിൽ ഡെന്റൽ ഡിപ്പാർട്മെന്റിൽ ഐ ടി പ്രൊഫഷണലായിരുന്ന ജയിയുടെ മസ്തിഷ്‌ക മരണം ഏപ്രിൽ 2-ന് കിംസ് ആശുപത്രിയിൽ സ്ഥിരീകരിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. തിരുവനന്തപുരം കിളിമാനൂർ കായാട്ടുകോണം സ്വദേശിയാണ് ജയി ജയകുമാർ.
അച്ഛൻ: ജയകുമാർ, അമ്മ: അംബിക
സഹോദരി: ജയു, മകൻ: പൃഥ്വിഷ്
വേദനയുടെ നിമിഷത്തിലും മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ മാതൃകയായി മാറിയ ജയിയുടെയും കുടുംബത്തിന്റെയും ഈ തീരുമാനം സമൂഹത്തിന് വലിയ പ്രചോദനമാണ്.
മരണാനന്തരവും ഒരാൾക്ക് പല ജീവനുകൾക്ക് പുതു ജീവൻ നൽകാം എന്ന മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ച ജയി ജയകുമാറിന് പ്രതിധ്വനി ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പ്രതിധ്വനിയും പങ്കുചേരുന്നു.