16/04/2023
സംഘപരിവാറിന്റെ സങ്കുചിതമായ ലോകവീക്ഷണം നട്ടുപിടിക്കാൻ ഏറ്റവും ഫലഭൂയിഷ്ഠമായ നിലം ചരിത്രം തന്നെയാണ്. വർഗീയ രാഷ്ട്രീയത്തെ നിലപാടുകൾ കൊണ്ടും ഇടപെടലുകൾ കൊണ്ടും സാരമായി അസ്ഥിരപ്പെടുത്തിയ വ്യക്തികളെയും ചരിത്ര സന്ദർഭങ്ങളെയും അതിനായി ഔപചാരിക ചരിത്രത്തിൽ നിന്ന് വെട്ടിമാറ്റുകയാണ്, ഭരണകൂടം വിലക്കുവാങ്ങിയ ഫാസിസ്റ്റ് സൈദ്ധാന്തികർ. നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി ) ആണ് അവരുടെ ചരിത്ര വേട്ടയുടെ പ്രധാന ഇര. പതിനൊന്നാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്ന് ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും സ്വതന്ത്ര സമര സേനാനിയുമായ അബുൽ കലാം ആസാദിനെയും നിഷ്കരുണം വെട്ടിയിരിക്കുന്നു. ഭരണഘടനാ അസംബ്ലിയിലെ എട്ട് പ്രധാന കമ്മിറ്റികളെ വിവരിക്കുന്ന ഭാഗത്തുനിന്നാണ് അബ്ദുൽ കലാം ആസാദിന്റെ പേര് വെട്ടിമാറ്റിയത്. ദിവസങ്ങൾക്കു മുന്നെയാണ് മുഗർ ചരിത്രവും ജനാധിപത്യത്തെ കുറിച്ചുള്ള പാഠഭാഗങ്ങളും പന്ത്രണ്ടാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിൽ നിന്ന് വെട്ടിമാറ്റിയത്.
പാഠപുസ്തകങ്ങളും ക്ലാസ്മുറികളും പ്രതിനിധീകരിക്കുന്നത് ജനാധിപത്യത്തെയും ജനാധിപത്യ സമൂഹത്തെയുമാണ്. അതിനാൽ ഇത്തരം ചെയ്തികളിലൂടെ ജനാധിപത്യത്തെ തന്നെയാണ് എൻ.സി.ഇ.ആർ.ടി
റദ്ദ് ചെയ്യുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം സ്കൂൾ ബോർഡുകൾക്കും പാഠ്യപദ്ധതി ക്രമീകരിക്കാനും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും ഉത്തരവാദിത്തമുള്ള NCERT യുടെ ഈ നീക്കം ഭരണകൂട അജണ്ടകളുടെ ആയുധ പ്രയോഗമാണ്. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ഇത്തരം അജണ്ടകളുടെ ഭാഗമാകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
ഇന്ത്യയിലെ പാഠപുസ്തക വിപണിയുടെ ഒരു വലിയ ഭാഗം എൻ.സി.ഇ.ആർ.ടിയുടെ കീഴിലാണ്. രാജ്യത്തൊട്ടാകെയുള്ള കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ സ്കൂളുകളും ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്. സി.ബി.എസ്.ഇ സിലബസ് പിന്തുടരുന്ന ഭൂരിപക്ഷം വരുന്ന സ്വകാര്യ സ്കൂളുകളിലും എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളാണ് പഠിപ്പിക്കപ്പെടുന്നത്. മാത്രമല്ല ഹിമാചൽ പ്രദേശ് അടക്കമുള്ള പല സംസ്ഥാനങ്ങൾക്കും വേണ്ടി പ്രത്യേകമായി പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതും ഇവരാണ്.
ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര പ്രചാരകരായി പ്രത്യക്ഷത്തിൽ തന്നെ എൻസിഇആർടി മാറുകയാണ്. മഹാത്മാഗാന്ധി, അദ്ദേഹത്തിൻ്റെ ഘാതകൻ, രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ (ആർ.എസ്.എസ്) നിരോധനം എന്നിവയെ കുറിച്ചുള്ള ഉള്ളടക്കം ഈ അധ്യായന വർഷത്തെ ഏറ്റവും പുതിയ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് & ഹിസ്റ്ററി പാഠപുസ്തക പതിപ്പുകളിൽ നിന്ന് നീക്കം ചെയ്തത് അതിൻ്റെ ഭാഗമാണ്. 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പാഠഭാഗങ്ങളും അപ്രത്യക്ഷമായിരിക്കുന്നു.
ഒട്ടും ജനാധിപത്യപരമല്ല എൻ.സി.ഇ.ആർ.ടിയുടെ ഈ നീക്കങ്ങൾ. പാഠപുസ്തകങ്ങൾ തയ്യാറാക്കുന്ന ടീമിലെ അംഗങ്ങളായ ചരിത്രകാരന്മാരോടും സ്കൂൾ അധ്യാപകരോടും കൂടിയാലോചിക്കാതെയാണ് ഇത്തരം വെട്ടിമാറ്റലുകൾ നടന്നിരിക്കുന്നത്. ഡൽഹി സർവകലാശാലയിലെയും അതിന്റെ അനുബന്ധ കോളേജുകളിലെയും ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെയും ജാമിയ മില്ലിയ ഇസ്‌ലാമിയയിലെയും അലിഗഡിലെയും പ്രൊഫസർമാരുൾപ്പെടെ ഒരാളുമായും കൂടിയാലോചന നടത്താൻ ശ്രമിച്ചിട്ടില്ലെന്ന് പരാതികളുണ്ട്. ഭരണകൂട പ്രത്യയശാസ്ത്രവുമായി യോജിച്ചുപോകാത്ത റോമില ഥാപ്പർ, ബിപിൻ ചന്ദ്ര, സതീഷ് ചന്ദ്ര എന്നീ ചരിത്രകാരന്മാരെ എൻ.സി.ഇ.ആർ.ടി ബോർഡിൽ നിന്ന് ഒഴിവാക്കിയതും ചേർത്തുവായിക്കുക. സംഘപരിവാർ അജണ്ടകൾ കാലങ്ങളായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഭാരതീയ വിദ്യാഭവൻ, ശിശുമന്ദിരങ്ങൾ തുടങ്ങിയവയുടെ പ്രത്യക്ഷ ദൗത്യ നിർവഹണമാണ് എൻ.സി.ഇ.ആർ.ടി നിർവഹിക്കുന്നത്.
General Secretary • SSF Kerala