29/03/2023
ഇസ്ലാമിലെ അനന്തരാവകാശം : വിമർശനങ്ങൾ അപ്രസക്തമാണ്
പ്രമുഖ സ്വഹാബി ഔസുബ്നു സാബിതുൽ അൻസ്വാരി (റ) മരണപ്പെട്ടു. അദ്ദേഹത്തിന് രണ്ട് പെൺ മക്കളായിരുന്നു ഉണ്ടായിരുന്നത്. അക്കാലത്തെ രീതി അനുസരിച്ച് സ്ത്രീകൾ, പെൺമക്കൾ, ചെറിയ ആൺകുട്ടികൾ എന്നിവർക്ക് അനന്തരസ്വത്തിന് അവകാശമുണ്ടായിരുന്നില്ല. അതിനാൽ പ്രതൃവ്യപുത്രന്മാരായ അർജഫത്ത്, സുവൈദ് എന്നിവർ സ്വത്ത് മുഴുവൻ കൈവശപ്പെടുത്തി. തന്റെ പെൺ മക്കളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ ഔസുബ്നു സാബിതുൽ അൻസ്വാരിയുടെ വിധവ ഉമ്മുകുജ്ജ നിസ്സഹായയായി. അവർ തിരുനബി (സ) യുടെ അരികിൽ വന്നു പരാതിപ്പെട്ടു " നബിയെ, എന്റെ ഭർത്താവ് മരണപ്പെട്ടു. അനന്തരസ്വത്ത് മുഴുവൻ അദ്ദേഹത്തിന്റെ പിതൃവ്യപുത്രന്മാർ കൈവശപ്പെടുത്തി. ഞാനും എന്റെ മക്കളും എന്ത് ചെയ്യും ?" അപ്പോഴാണ് നിലവിലെ നിയമങ്ങൾ തിരുത്തി വിശുദ്ധ ഖുർആനിറങ്ങുന്നത് " മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ സ്വത്തിൽ പുരുഷന്മാർക്ക് വിഹിതമുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ച് പോയ സ്വത്തിൽ സ്ത്രീകൾക്കും അവകാശമുണ്ട് (ഖുർആൻ 4/7 ) . സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ട അനന്തരാവകാശം സ്ഥാപിച്ച് കൊണ്ട് ഖുർആൻ നടത്തിയ ഈ പ്രഖ്യാപനം ശ്രദ്ധിച്ചാൽ തന്നെ ഈ വിഷയത്തിൽ ഇസ്ലാമിന്റെ കാർക്കശ്യം ബോധ്യപ്പെടും. ആണിനെയും പെണ്ണിനെയും യോജിപ്പിക്കുന്ന പദപ്രയോഗങ്ങൾ നടത്തി രണ്ട് പേർക്കും വിഹിതമുണ്ട് എന്ന് പറഞ്ഞാൽ മതിയല്ലോ. അതിന് പകരം രണ്ട് പേരേയും ഒരേ വാക്കുകൾ കൊണ്ട് ഒന്നിനു പിറകെ ഒന്നായി അവതരിപ്പിക്കുകയാണ് ഖുർആൻ .
അനന്തരാവകാശ നിയമം പഠിക്കൽ ഏറെ പ്രധാനപ്പെട്ടതാണന്ന് നബി (സ) പഠിപ്പിതാണ് . അവിടുന്ന് പറയുന്നു " നിങ്ങൾ അനന്തരസ്വത്ത് വിഭജനം പഠിക്കുകയും അത് മറ്റുളളവർക്ക് പഠിപ്പിക്കുകയും ചെയ്യുക. കാരണം ഞാൻ മരണപ്പെട്ട് പോവുന്ന ഒരു മനുഷ്യനാണ്.ഈ അറിവ് ജനങ്ങളിൽ നിന്ന് നഷ്ടപ്പെടും. മരണാനന്തര സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട് രണ്ട് പേര് തർക്കിച്ചാൽ കൃത്യമായ നിയമം പറഞ്ഞ് അവർക്കിടയിൽ തീരുമാനം പറയാൻ പറ്റിയ ഒരാളെ കിട്ടാതെ വരും (ഹാകിം)
സത്രീകൾക്ക് അനന്തരാവകാശം സ്ഥാപിച്ച് ഖുർആൻ പ്രഖ്യാപനം നടത്തിയത് 1400 വർഷങ്ങൾക്ക് മുമ്പാണ്. എന്നാൽ പന്ത്രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം മാത്രമാണ് ( പത്തൊമ്പതാം നൂറ്റാണ്ടിൽ ) യൂറോപ്പിൽ സ്ത്രീകൾക്ക് അനന്തരാവകാശം നൽകാൻ തുടങ്ങിയത്. അത്രയും കാലം സത്രീകൾക്ക് ഈ അവകാശം നിഷേധിക്കുകയാണ് ചെയ്തത്. മതങ്ങളെ പൂർണ്ണമായും തള്ളിയ കമ്മ്യൂണിസം അനന്തരമെന്ന ആശയത്തെ കുഴിച്ച് മൂടി. അമേരിക്കയിലെ ന്യൂയോർക്കിൽ സ്ത്രീകൾക്ക് സ്വന്തം പേരിൽ സ്വത്ത് സമ്പാദിക്കാൻ അവകാശം നൽകിയത് 1848 ൽ മാത്രമാണ്. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും പെണ്ണുങ്ങൾക്ക് അനന്തരാവകാശം നിയമമാക്കിയത് 1850ലുമാണ്. അതിന്റെയും എത്രയോ ശേഷമാണ് കേരളത്തിലും ഇന്ത്യയിലും വന്നിട്ടുള്ളത്.
സ്ത്രീകൾക്ക് അനന്തരാവകാശമുണ്ടന്ന് ആദ്യം പറയുന്നത് ഇസ്ലാമാണ്. അവർക്ക് അവകാശം നൽകുന്ന ഏക വേദ ഗ്രന്ഥം ഖുർആനുമാണ്. മക്കളിൽ ആണിന് മാത്രമാണ് അനന്തരവകാശം എന്ന് ബൈബിൾ പഴയ നിയമം പറഞ്ഞു വെക്കുന്നുണ് "ഒരാള്‍ക്ക് രണ്ടു ഭാര്യമാരുണ്ടായിരിക്കുകയും, അവന്‍ ഒരുവളെ സ്‌നേഹിക്കുകയും മറ്റവളെ ദ്വേഷിക്കുകയും ഇരുവരിലും അവനു സന്താനങ്ങളുണ്ടാവുകയും ആദ്യജാതന്‍ ദ്വേഷിക്കുന്നവളില്‍ നിന്നുള്ളവനായിരിക്കുകയും ചെയ്‌താല്‍.
അവന്‍ തന്റെ വസ്‌തുവകകള്‍ പുത്രന്‍മാര്‍ക്കു ഭാഗിച്ചുകൊടുക്കുമ്പോള്‍ താന്‍ വെറുക്കുന്നവളുടെ മകനും ആദ്യജാതനുമായവനെ മാറ്റി നിര്‍ത്തിയിട്ട് പകരം താന്‍ സ്‌നേഹിക്കുന്നവളുടെ മകനെ ആദ്യജാതനായി കണക്കാക്കരുത്.
അവന്‍ തന്റെ സകല സമ്പത്തുകളുടെയും രണ്ടോഹരി വെറുക്കുന്നവളുടെ മകനു കൊടുത്ത് അവനെ ആദ്യജാതനായി അംഗീകരിക്കണം. അവനാണ് തന്റെ പുരുഷത്വത്തിന്റെ ആദ്യഫലം. ആദ്യജാതന്റെ അവകാശം അവനുള്ളതാണ്.
(നിയമാവര്‍ത്തനം 21 : 15 -17)
സംഖ്യ പുസ്തകം പറയുന്നത് മകനില്ലങ്കിൽ മാത്രമാണ് മകൾ അവകാശിയാകുന്നത് "
നീ ഇസ്രായേല്യരോട് ഇപ്രകാരം പറയണം: ആരെങ്കിലും പുത്രനില്ലാതെ മരിച്ചാല്‍, അവകാശം പുത്രിക്കു കൊടുക്കണം.
സംഖ്യ 27 : 8 ). ഇനി ഹൈന്ദവ വേദഗ്രന്ഥങ്ങളിലേക്ക് വന്നാൽ ഒരിടത്തും പെൺ മക്കളുടെ അനന്തരാവകാശത്തെ കുറിച്ച് പറയുന്നില്ല.
ഇസ്ലാമിക അനന്തരാവകാശ നിയമങ്ങൾ പഠിക്കുമ്പോൾ അഞ്ച് പൊതു തത്വങ്ങൾ നമുക്ക് ബോധ്യപ്പെടും.
1 - ജീവിച്ചിരിപ്പുള്ള യാളുടെ സ്വത്തിൽ ആർക്കും അവകാശമില്ല.
2- മരണപ്പെട്ടയാളുടെ സ്വയാർജിത സ്വത്തും പൂർവ്വാജിത സ്വത്തും ഭാഗിക്കപ്പെടും.
3 - ഒരു അവകാശി അപ്രതക്ഷനായാൽ അയാൾ മരണപ്പെട്ടു എന്നുറപ്പാകും വരെ അദ്ദേഹത്തിന്റെ വിഹിതം ആരും കൈവശപ്പെടുത്താൻ പാടില്ല.
4- അവിഹിത ബന്ധത്തിൽ ജനിച്ച സന്താനം പിതാവുമായി അനന്തരവകാശമുണ്ടാവില്ല. മാതാവുമായി ഉണ്ടാവും.
5 - ഘാതകൻ അവകാശി ആകില്ല. (eg:ഒരാൾ പിതാവിനെ കൊന്നാൽ , പിതാവിന്റെ സമ്പത്തിന് അവ അവകാശിയല്ല.)
കുടുംബ ബന്ധം, വിവാഹ ബന്ധം, അടിമ വിമോചനം എന്നിവയിലൂടെയാണ് മരണാനന്തര സ്വത്തിന് അവകാശിയാകുന്നത്.
അനന്തര സ്വത്തുമായി ബന്ധപ്പെട്ട് അഞ്ച് ബാധ്യതകളാണ് ഇസ്ലാം പറയുന്നത്.
1. സ്വത്തുമായി നേരിട്ട് ബന്ധപ്പെട്ട ബാധ്യത
ഉദാ : അതിന്റെ സകാത്ത് നൽകാനുണ്ടാവുക, ആ സ്വത്ത് പണയം വെച്ച് വല്ലതും കടം വാങ്ങുക ... etc
2. മയ്യിത്ത് സംസ്കരണ ചിലവുകൾ
3.മരിച്ച വ്യക്തിയുടെ ഉത്തരവാദിത്വത്തിലുള്ള കട ബാധ്യതകൾ
4. അനന്തരാവകാശികളല്ലാത്തവർക്കുള്ള വസ്വിയ്യത്ത് . മേൽ പറഞ്ഞ മൂന്ന് ബാധ്യതകളും കഴിച്ച് ബാക്കിവരുന്നതിന്റെ ആകെ മൂന്നിൽ ഒന്നിൽ കൂടാത്തത് കൊണ്ടാണ് വസ്വിയ്യത്ത് നടപ്പിലാക്കേണ്ടത്.
5. അവകാശികൾക്കിടയിൽ ഓഹരി ചെയ്യുക.
പുരുഷന്മാരിലെ അവകാശികൾ താഴെ പറയുന്ന പത്ത് പേരാണ്.
മകൻ, മകന്റെ മകൻ, പിതാവ്, പിതാമഹൻ, സഹോദരൻ, സഹോദര പുത്രൻ ,പിതൃവ്യൻ, പിതൃവ്യപുത്രൻ, ഭർത്താവ്, അടിമ വിമോചനം നടത്തിയവൻ.
സ്ത്രീകളിലെ അവകാശികൾ ഏഴ് പേരാണ്. മകൾ , മകന്റെ മകൾ, ഉമ്മ, ഉമ്മാമ്മ , സഹോദരി, ഭാര്യ, അടിമ വിമോചനം നടത്തിയവൾ .
അവകാശികൾക്ക് ഖുർആനിൽ പറഞ്ഞ വിഹിതങ്ങൾ ആറെണ്ണമാണ്.
നേർപകുതി , മൂന്നിൽ രണ്ട് , നാലിൽ ഒന്ന്, എട്ടിൽ ഒന്ന്, മൂന്നിൽ ഒന്ന്, ആറിൽ ഒന്ന്
സ്ത്രീകൾക്ക് അവഗണനയോ ...?
ആണിന്റെ നേർപകുതി മാത്രമാണ് സ്ത്രീകൾക്ക് ഇസ്ലാം അനുവദിക്കുന്നത് എന്നതാണ് കാര്യമായി വിമർശകർ ഉയർത്താറുള്ള ആരോപണം. ഇത് വസ്തുതകൾ കൃത്യമായി ഗ്രഹിക്കാത്തത് കൊണ്ട് ഉണ്ടാവുന്നതാണ്. ആണ് - പെണ്ണ് എന്ന മാനദണ്ഡം വെച്ച് ഒരു വീവേചനവും ഇസ്ലാം ഇവിടെ പറയുന്നില്ല. നിയമങ്ങളെ കുറിച്ച് മിനിമം ധാരണയുള്ള ആർക്കും , നിയമങ്ങൾ പൊതു തത്വങ്ങളാണ് എന്ന വസ്തുത അറിയാം. അവ വിചാരപരവും, സുനിശ്ചിതവുമായിരിക്കും. അവക്കെല്ലാം കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കും.
ഇസ്ലാം മുന്നോട്ട് വെക്കുന്ന അനന്തരസ്വത്ത് വിഭജന നിയമത്തിൽ പെണ്ണായതിന്റെ പേരിൽ മാത്രം എപ്പോഴും പുരുഷനേക്കാൾ കുറവ് വിഹിതം അവൾ സ്വീകരിക്കണം എന്ന് പറയുന്നില്ല.മറിച്ച് ചില ഘട്ടങ്ങളിൽ പുരുഷനേക്കാൾ കൂടുതലും, ചിലപ്പോൾ തുല്യവും, മറ്റു ചിലപ്പോൾ കുറവുമായിരിക്കും. സ്ത്രീകളുടെ സംരക്ഷണം ഏറ്റെടുക്കാൻ ബാധ്യതപ്പെട്ട പുരുഷന്മാർക്ക് മാത്രമാണ് ആ സ്ത്രീകളെക്കാൾ കൂടുതൽ വിഹിതം ലഭിക്കുന്നത്. സത്രീകൾ , മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ സമ്പൂർണ സംരക്ഷണ ചുമതല പുരുഷനെ മാത്രമാണ് ഇസ്ലാം ഏൽപ്പിച്ചിട്ടുള്ളത്. ഒരു സാമ്പത്തിക ബാധ്യതയും സ്ത്രീയെ ഏൽപ്പിച്ചിട്ടില്ല. സ്ത്രീക്ക് മഹറ് നൽകാൻ പുരുഷന് ബാധ്യതയുണ്ട്. എന്നാൽ സ്ത്രീക്ക് അപ്രകാരം ഒരു ബാധ്യതയുമില്ല. സ്ത്രീ സമ്പന്നയാണങ്കിലും അവളുടെ ഫിത്ർ സകാത്ത് നൽകേണ്ടത് ഭർത്താവാണ്. ഇത്തരം ഭാരിച്ച ബാധ്യതകൾ പുരുഷന്മാരെ ഏൽപ്പിച്ചതിന് ശേഷമാണ് വിഹിതത്തിൽ അവർക്ക് അധികം നൽകുന്നത് എന്നോർക്കണം. ഭാരിച്ച സാമ്പത്തിക ബാധ്യത ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരു പോലെ നൽകുന്നതാണല്ലോ യഥാർത്ഥത്തിൽ അനീതി . എന്നാൽ ഇസ്ലാമിനെതിരെ വിമർശനം ഉന്നയിക്കുന്നവർക്ക് മറ്റൊരു ബദൽ മുന്നോട്ട് വെക്കാൻ കഴിയുമോ ? ബദലായി രണ്ട് സാധ്യതയാണ് പറയാൻ കഴിയുക. രണ്ടും അപ്രായോഗികമാണ് താനും.
ഒന്ന്. പുരുഷന് പകരം സ്ത്രീക്ക് വിഹിതം ഇരട്ടി നൽകുക ഒപ്പംഎല്ലാ സാമ്പത്തിക ബാധ്യതയും.
രണ്ട് . രണ്ട് പേർക്കും തുല്യമായി നൽകുക ഒപ്പം ബാധ്യതകളും തുല്യമായി.
ഇത് രണ്ടും അപ്രായോഗികമാണ് എന്നതിൽ സംശയമില്ല. പുരുഷൻ ചെയ്യുന്ന എല്ലാ ജോലിയും സ്ത്രീക്ക് ചെയ്യാൻ കഴിയില്ല. ഇതിനെതിർ വാദങ്ങളെല്ലാം പരീക്ഷിച്ച് പരാജയപ്പെട്ട നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്.
പെണ്ണിന്റെ ഇരട്ടി വിഹിതമാണ് പുരുഷന് എന്നത് ഇസ്ലാമിക അനന്തരവകാശ നിയമത്തിനുമേൽ പർവ്വതീകരിച്ച് കാണിക്കാൻ കഴിയില്ല. അവിടുത്തെ മാനദണ്ഡം സത്രീ-പുരുഷൻ എന്നതല്ല എന്ന് നാം പറഞ്ഞല്ലോ. സ്ത്രീ പുരുഷനേക്കാൾ കൂടുതലായും, തുല്യമായും വിഹിതം സ്വീകരിക്കുന്ന വിവിധ രൂപങ്ങൾ ഇസ്ലാമിക നിയമത്തിൽ ഉണ്ട്. ഉദാ: ഒരാൾ മരണപ്പെട്ടു അദ്ദേഹത്തിന് ഉമ്മയും ഉപ്പയും ഒത്ത രണ്ട് സഹോദരിമാരും, ഉപ്പ മാത്രം ഒത്ത രണ്ട് സഹോദരന്മാരും ഉണ്ട് . ആകെ സ്വത്തിനെ ആറായി ഭാഗിച്ച് നാല് സഹോദരിമാർക്കും രണ്ട് സഹോദരന്മാർക്കും നൽകും. ഇവിടെ പുരുഷന് ലഭിക്കുന്നതിന്റെ ഇരട്ടിയാണ് സ്ത്രീക്ക് ലഭിക്കുന്നത്. കാരണം ഉമ്മയും ബാപ്പയും ഒത്ത സഹോദരന്മാർ അവരുടെ സഹോദരിമാരുടെ ഉത്തരവാദിത്വം ഏറ്റെടുക്കും പിതാവ് മാത്രം ഒത്ത സഹോദരൻ ഏറ്റടുക്കില്ലല്ലോ.
പുരുഷന്മാർക്കിടയിലും എപ്പോഴും തുല്യമല്ല.ഉദാഹരണം നോക്കൂ: മരിച്ച വ്യക്തിക്ക് ഉപ്പയും ഒരു മകനുമുണ്ടങ്കിൽ സ്വത്തിനെ ആറാക്കി ഒന്ന് മാത്രം പിതാവിനും ബാക്കി അഞ്ചും മകന് നൽകണം. ജീവിതം ഏറെ മുന്നോട്ട് പോവാനും ബാധ്യതകൾ വഹിക്കാനുള്ളതും മകനാണ്.
വേറെ ഉദാഹരണം കാണാം : അവകാശികളായി ഉള്ളത് ഭർത്താവ് , ഒരു മകൾ എന്നിവരാണ്. എങ്കിൽ നാലിൽ ഒന്ന് ഭർത്താവിനും , നാലിൽ മൂന്ന് മകൾക്കുമാണ്. ഇവിടെ പുരുഷന്റെ രണ്ടിരട്ടിയാണ് സ്ത്രീക്ക് ലഭിക്കുന്നത്.
മരിച്ച ആൾക്ക് ഉപ്പ , ഉമ്മ, ആൺ മക്കൾ എന്നിവരാണ് ഉള്ളതങ്കിൽ മതാപിതാക്കൾക്ക് ആറിൽ ഒന്ന് വീതവും, ബാക്കി ആൺമക്കൾക്കുമാണ്. ഇവിടെ സ്ത്രീക്കും പുരുഷനും തുല്യമായാണ് വിഹിതം ലഭിക്കുന്നത്.
വിമർശകർ പ്രശ്ണവൽക്കരിക്കുന്ന മറ്റൊരു കാര്യം മരണപ്പെട്ട വ്യക്തിക്ക് പെൺ മക്കൾ മാത്രമായാൽ സ്വത്ത് മുഴുവൻ അവർക്ക് ലഭിക്കാതെ അടുത്ത ബന്ധുക്കളിലേക്ക് അൽപം പോവും എന്നതാണ്. ആൺ മക്കളാണങ്കിൽ അവർക്ക് പൂർണ്ണമായി സ്വത്ത് ലഭിക്കുകയും ചെയ്യും. ഖുർആൻ സ്പഷ്ടമായി പറഞ്ഞ ഈ കാര്യത്തിനെതിരെ വിമർശന മുന നീട്ടുന്നത് അജ്‌ഞത കാരണമാണ്. ഇവിടെ പെൺ മക്കളുടെ വിഹിതം കഴിഞ്ഞ് ബാക്കി അൽപ ഭാഗം പോവുന്നത് മരിച്ചയാളുടെ സഹോദരന്മാരിലേക്കാണ്. അതിന് കൃത്യമായ കാരണവുമുണ്ട്. ഈ പെൺകുട്ടികളുടെ സംരക്ഷണ ചുമതല, അവരെ വിവാഹം ചെയ്തയക്കേണ്ട ചുമതല, പിന്നീട് അവർ വിധവകളായാൽ സംരക്ഷിക്കേണ്ട ചുമതല , കൂടാതെ മയ്യിത്തി ന്റെ മാതാപിതാക്കളുടെ സംരക്ഷണം എല്ലാം ഇസ്ലാം ഏൽപ്പിക്കുന്നത് ഈ സഹോദരന്മാരെയാണ് . സഹോദരിമാർ ഭർത്താക്കന്മാരുടെ കൂടെ അന്യ തറവാട്ടിലായിരിക്കാം. അവർക്ക് പരിമിതികൾ ഉണ്ടാവാം. അതിനാൽ ബാധ്യതയുടെ ഭാരം വഹിക്കേണ്ട ആ സഹോദരങ്ങളെ അനന്തരസ്വത്ത് വിഭജിക്കുമ്പോൾ പരിഗണിക്കേണ്ടതുണ്ട്. എല്ലാ ബന്ധങ്ങളെയും പ്രാധാന്യത്തോടെ കാണേണ്ടതുണ്ട് എന്നാണ് ഇസ്ലാമിന്റെ വീക്ഷണം. അതിന് പകരം ചില സ്വാർത്ഥ ചിന്തകളാണ് വിമർശകരെ ഭരിച്ചു കൊണ്ടിരിക്കുന്നത്.
അനാഥകളെ അവഗണിക്കുന്നുണ്ട് എന്നതാണ് മറ്റൊരു ആരോപണം. ഒരാളുടെ മകൻ അദ്ദേഹത്തിന്റെ ജീവിത കാലത്ത് മരണപ്പെട്ടു. പിന്നീട് അയാളുടെ അനന്തരസ്വത്തിൽ ആ മകന്റെ മക്കൾക്ക് അവകാശമില്ല. ഇവിടെ അനാഥകളെ അവഗണിക്കൽ വരുന്നില്ല. വസ്തുതകൾ ഗ്രഹിക്കുമ്പോൾ ആരോപണം അടിസ്ഥാനരഹിതമാണന്ന് ബോധ്യപ്പെടും. കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമെ ഏത് നിയമത്തിനും മുന്നോട്ട് പോകാൻ കഴിയൂ. അടുത്ത ബന്ധുക്കൾ ഉണ്ടാകുമ്പോൾ അകന്ന ബന്ധുക്കൾക്ക് അവകാശം ലഭിക്കില്ല. അതനുസരിച്ച് മക്കൾ ഉണ്ടായിരിക്കെ മകന്റെ മക്കൾക്ക് ലഭിക്കില്ല എന്നത് പൊതു തത്വമാണ്. ഇത് മറികടന്ന് മരണപ്പെട്ട മകന്റെ സന്താനങ്ങൾക്ക് വിഹിതം അനുവദിച്ചാൽ മറ്റു നിയമങ്ങളല്ലാം അട്ടിമറിക്കപ്പെടാൻ കാരണമാവും. ഒരു സ്ത്രീയുടെ ഭർത്താവ് ആദ്യം മരിച്ചു എന്നിരിക്കട്ടെ . അവളുടെ അനന്തരസ്വത്തിൽ ഭർത്താവിന് അവകാശമില്ല. നേരത്തെ മരിച്ച മകന്റെ മക്കൾക്ക് അവകാശം നൽകണം എന്ന് വന്നാൽ ഇവിടെയും നിയമം അട്ടിമറിക്കപ്പെടും. നേരത്തെ മരണപ്പെട്ട ഭർത്താവിന്റെ മറ്റു ഭാര്യമാരും മക്കളും വന്ന് അവകാശം ഉന്നയിക്കാമല്ലോ. ഇനി ഭാര്യ ആദ്യം മരിച്ചാൽ ഭർത്താവിന്റെ അനന്തരസ്വത്തിൽ അവളുടെ ആദ്യ ഭർത്താവിൽ ജനിച്ച കുട്ടികൾ അവകാശം ഉന്നയിച്ചാലോ? . ഇനിയും കാണാം. പിതാവ് ആദ്യം മരിച്ചു. മകന്റെ അനന്തര സ്വത്തിൽ പിതാവിന്റെ മറ്റു ഭാര്യമാരും മക്കളും അവകാശം ചോദിച്ചാൽ നൽകേണ്ടി വരില്ലേ? . മാതാവ് ആദ്യം മരിച്ചാലും ഈ പ്രശ്നം വരും. മകന്റെ അനന്തരസ്വത്തിൽ ഉമ്മയുടെ ആദ്യ ഭർത്താവും മക്കളും വിഹിതം ചോദിച്ച് വരാനുള്ള പഴുത് ഉണ്ടാവും. അപ്പോൾ മൊത്തം നിയമത്തിന്റെ വ്യക്തത നഷ്ടപ്പെടും. അപൂർവ്വമായി ഉടലെടുക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾക്കു വേണ്ടി ഒരു നിയമ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നതിന് പകരം , ഒറ്റപ്പെട്ട അത്തരം സംഭവങ്ങൾക്ക് മറ്റു പരിഹാരം തേടലാണല്ലോ അഭികാമ്യം.
അനന്തരാവകാശ നിയമം പോലെ ഇസ്ലാമിൽ സംരക്ഷണ നിയമവും ഉണ്ട്. മകന്റെ അനാഥയെ സംരക്ഷിക്കേണ്ടത് ഉപ്പാപ്പയുടെ കടമയാണ്. ഒരു വിഹിതം നൽകി ഒതുക്കേണ്ടതല്ല അത് ,മറിച്ച് സമ്പൂർണ സംരക്ഷണമാണ് വേണ്ടത്. പിതാവ് നഷ്ടപ്പെട്ട പൗത്രന് തന്റെ ജീവിത കാലത്ത് സമ്പത്തിൽ നിന്ന് എത്രയും നൽക്കാം. ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്വത്തിൽ ഒരാൾക്കും അവകാശമില്ല. മരണാസന്നനായ സമയത്തും അദ്ദേഹത്തിന് അതിന് അവസരമുണ്ട്. അനാഥയുടെ സംരക്ഷണത്തിനായി തന്റെ സ്വത്തിന്റെ മൂന്നിലൊന്നിൽ കൂടാത്തത് അദ്ദേഹത്തിന് വസ്വിയ്യത്ത് ചെയ്യാം. അപ്രകാരം ചെയ്ത് കടമ നിർവ്വഹിക്കാൻ പിതാമഹൻ തയ്യാറായില്ലങ്കിൽ , അനന്തരസ്വത്ത് ഓഹരി ചെയ്യുമ്പോൾ അവകാശമായിട്ടല്ലങ്കിലും അനാഥയുടെ കാര്യം മറ്റുള്ളവർ പരിഗണിക്കണം. ഇക്കാര്യം വിശുദ്ധ ഖുർആൻ പറയുന്നു
" - (സ്വത്ത്) ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍ (മറ്റു) ബന്ധുക്കളോ, അനാഥകളോ പാവപ്പെട്ടവരോ ഹാജറുണ്ടായാല്‍ അതില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ വല്ലതും നല്‍കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യേണ്ടതാകുന്നു." (ഖു: 4:8)
അനാഥകളെ അവഗണിക്കുന്നതിനെതിരെ ഖുർആൻ ശക്തമായാണ് പ്രതികരിച്ചിട്ടുള്ളത്.
"അനാഥയെ അടിച്ചമര്‍ത്തരുത്" (ഖു: 93: 9)
"മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ?. അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്. (ഖു: 107: 1-2 )
✍ അസീസ് സഖാഫി വാളക്കുളം