02/19/2026
ബലിപീഠത്തിൽ കണ്ണുനീർ വീഴരുത്: യാക്കോബായ വൈദീകരുടെ ദുരവസ്ഥ : ഉടനടി നടപടി വേണമെന്ന് ഷിബു പീടിയേക്കൽ
ശുബകോനോ ദിനം ഷിബു പീടിയേക്കൽ ഉയർത്തിയ ചോദ്യം വളരെ പ്രസക്തമാണ് .
രാജാവായിരുന്നെങ്കിലും ഹൃദയത്തിൽ ദൈവഭക്തനായ ദാവീദ് പഴയ നിയമത്തിൽ അരവ്നയുടെ കളത്തിൽ യാഗപീഠം പണിയാൻ വന്നപ്പോൾ അരവ്ന സൗജന്യമായി സ്ഥലം, കാളകൾ, മരങ്ങൾ എല്ലാം നൽകാമെന്ന് പറഞ്ഞു. എന്നാൽ ദാവീദ് ഉറച്ച് മറുപടി നൽകി:
“വില കൊടുത്ത് വാങ്ങാതെ ഞാൻ എന്റെ ദൈവത്തിന്നു യാഗം അർപ്പിക്കയില്ല.”
ഈ വാക്കുകൾ ഒരു ആത്മീയ വെളിപ്പാട് ആണ്. എന്റെ ബലിയർപ്പണം കൊണ്ട് മറ്റൊരാളുടെ വീട്ടിൽ കണ്ണുനീർ വീഴാൻ പാടില്ല – ദാവീദിന്റെ ആത്മാവിന്റെ ആഴത്തിൽ നിന്നുള്ള ഒരു തിരിച്ചറിവ്.
ഇത് വെറും ചരിത്രസംഭവമല്ല. നമ്മുടെ വിശുദ്ധ കുർബാനയോടും അതിന് നേരിട്ട് ബന്ധമുണ്ട്.
കുർബാന ഒരു അനുസ്മരണം മാത്രമല്ല, അതൊരു ആഘോഷം ആണ്. ചില സ്ഥലങ്ങളിൽ, പ്രത്യേകിച്ച് യാക്കോബായ സഭയുടെ കുർബാനയിൽ ചില പുരോഹിതർ അതീവ വികാരഭരിതമായി, ചിലപ്പോൾ കരഞ്ഞുകൊണ്ടു കുർബാന അർപ്പിക്കുന്നതായി കാണാം. ചിലർ അത് “വലിയ ആത്മീയത”യായി കാണും.
എന്നാൽ അത് തീർത്തും തെറ്റാണു .
ബലിപീഠത്തിൽ കണ്ണുനീർ വീഴുവാൻ പാടില്ല .ബലിപീഠം നിലവിളിയുടെ വേദിയല്ല; അവിടെ ഉയരേണ്ടതു സ്തുതിയും സ്തോത്രവും മഹത്വപ്രഖ്യാപനവുമാണ് .
ബലിപീഠത്തിൽ കണ്ണുനീർ വീഴുന്നത് മേൽക്കൂര ചോർച്ച കൊണ്ടല്ല. പലപ്പോഴും അത് പുരോഹിതരുടെ ജീവിതസമരത്തിന്റെ കണ്ണുനീർ ആണ്.
ചരിത്രപരമായി നോക്കുമ്പോൾ, സുറിയാനി സഭയിലെ പുരോഹിതന്മാർ നല്ല തറവാടുകളിൽ നിന്നുമായിരുന്നു. ഭൂസ്വത്തും, സാമൂഹിക ചുറ്റുപാടും , കുടുംബത്തിൽ നിന്നുള്ള സാമ്പത്തിക പിന്തുണയും ഉണ്ടായിരുന്നു. അവർ പള്ളിയുടെ വരുമാനത്തിൽ ആശ്രയിച്ചല്ല ജീവിച്ചിരുന്നത്.
പിന്നീട് കാലം മാറി.ജീവിത ചിലവുകൾ കൂടി
വരുമാന മാർഗങ്ങൾ കുറഞ്ഞു.ഇന്ന് പല പുരോഹിതന്മാരും അവരുടെ കുടുംബം പോറ്റുന്നത് പള്ളിയുടെ വളരെ തുച്ഛമായ ചെറിയ ശമ്പളത്തിൽ നിന്നാണ്.
പൗലോശ്ലീഹാ കൊരിന്ത്യ ലേഖനത്തിൽ പറയുന്നു .1 Corinthians 9:13–14
“ദൈവാലയ കർമ്മങ്ങൾ ചെയ്യുന്നവർ ദൈവാലയത്തിൽ നിന്നു ഉപജീവിക്കുന്നു എന്നും, യാഗപീഠത്തിങ്കൽ ശുശ്രൂഷ ചെയ്യുന്നവർ യാഗപീഠത്തിലെ വഴിപാടുകളിൽ ഓഹരിക്കാരാകുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ? അതുപോലെ കർത്താവും സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കണം എന്നു കല്പിച്ചിരിക്കുന്നു.”
ഇത് ഒരു മനുഷ്യന്റെ അഭിപ്രായമല്ല.
ഇത് കർത്താവിന്റെ കല്പനയാണ്.
പല ഇടവകകളിലും ഒരു തെറ്റായ മനോഭാവം കാണാം:
ഭണ്ഡാരത്തിൽ വീഴുന്ന പണം “ഇടവകയുടെ” പണം എന്നു കരുതുന്നു.
ഇടവക ഭരിക്കുന്ന അല്മായർ അത് കൊണ്ട് പള്ളികളിലെ അലങ്കാരങ്ങൾക്കും മറ്റു പണികളും മുൻഗണന കൊടുക്കുന്നു .പക്ഷേ യാഗപീഠത്തിൽ വീഴുന്ന കാണിക്ക ആദ്യം ശുശ്രൂഷകരുടെ ഉപജീവനത്തിനുള്ളതാണ്.
പള്ളി മനോഹരമാക്കുന്നതിന് മുൻപ്,
അച്ഛന്റെ വീട്ടിൽ മരുന്നിനുള്ള പണം ഉണ്ടോ?
മക്കളുടെ പഠനച്ചെലവ് കഴിയുന്നുണ്ടോ?
മാന്യമായ വസ്ത്രം ധരിക്കാൻ കഴിയുന്നുണ്ടോ?
എന്ന് അന്വേഷിക്കേണ്ടതുണ്ട് .
ഒരു ക്ലാസ് ഫോർ ജീവനക്കാരന് മാസാവസാനം ലഭിക്കുന്ന ശമ്പളത്തിന് തുല്യമായെങ്കിലും ഒരു യാക്കോബായ പുരോഹിതന് ലഭിക്കുന്നുണ്ടോ?
ഒരു ഗസറ്റഡ് ഓഫീസറുടെ ശമ്പളത്തിന് തുല്യമായെങ്കിലും ഒരു ദൈവത്തിന്റെ ശുശ്രൂഷകന് ലഭിക്കേണ്ടതല്ലേ?
പുരോഹിതൻമാർക്കു അഞ്ചു മിനിറ്റ് ലേറ്റ് ആയി വരാൻ പാടില്ല,ഓരോ നമസ്കാരവും നിർബന്ധം, എല്ലാ പെരുന്നാളുകളും നിർബന്ധം,ശാരീരിക-മാനസിക സമ്മർദ്ദം
ഇതെല്ലാം സഹിച്ച്, പരാതിയില്ലാതെ കുർബാന അർപ്പിക്കുന്നവരോട് നമുക്ക് നന്ദിയുണ്ടോ?
സഭയിൽ യഥാർത്ഥ ഉണർവ് വരണമെങ്കിൽ:പ്രസംഗത്തിന്റെ ആവേശമോ ,മേളത്തിന്റെ ശബ്ദമോ,കൈയ്യടികാളോ അല്ല
മാനസാന്തരം ആദ്യം പേഴ്സിൽ ആണ് വരേണ്ടത് .
ഈ നോമ്പുകാലത്ത് ഒരു തീരുമാനമെടുക്കാം:
ബലിപീഠത്തിൽ കണ്ണുനീർ വീഴാൻ അനുവദിക്കില്ല.
യാഗപീഠത്തിൽ ഉപ്പുള്ള കണ്ണുനീർ കലർന്ന കുർബാന അർപ്പിക്കപ്പെടരുത്.
നമ്മുടെ പുരോഹിതരുടെ കുടുംബം മാന്യമായി ജീവിക്കണം.
അപ്പോൾ:
✔️സഭ നിലനിൽക്കും.
✔️സ്തോത്രം ഉയരും.
✔️കുർബാന സന്തോഷത്തോടെ അർപ്പിക്കപ്പെടും.
ബലിപീഠം കണ്ണുനീരിനല്ല, മഹത്വത്തിനാണ്.
സ്തുതി ബലി ഉയരട്ടെ.
പുരോഹിതരുടെ കണ്ണുനീർ നമുക്ക് ഒപ്പാം.
അപ്പോൾ സഭ (വിരിയും).