SNDP Muscat Shakha

SNDP Muscat Shakha Sree Narayana Dharma Paripalana Yogam (SNDP) Muscat Shakha. Reg. No. 4699. Since: 17-03-2023

മെയ് 23:- എസ് എൻ ഡി പി യോഗത്തെ നയിച്ചിരുന്ന രണ്ട് മഹാരഥൻമാരുടെ ജന്മദിനം. സിംഹള സിംഹം ശ്രീ.സി.കേശവന്റെയും ശ്രീ.മൂർക്കോത്ത...
23/05/2026

മെയ് 23:- എസ് എൻ ഡി പി യോഗത്തെ നയിച്ചിരുന്ന രണ്ട് മഹാരഥൻമാരുടെ ജന്മദിനം. സിംഹള സിംഹം ശ്രീ.സി.കേശവന്റെയും ശ്രീ.മൂർക്കോത്ത് കുമാരന്റെയും.

🔸സി.കേശവനു തുല്യം സി.കേശവൻ മാത്രം!

ആദർശധീരൻ, നിർഭയൻ, കർമ്മ കുശലൻ, യുക്തിവാദി തുടങ്ങിയ നിരവധി വിശേഷണങ്ങളുടെ ഉടമയും മഹനീയ മാതൃകയുമായ സി.കേശവൻ തിരുകൊച്ചി മുഖ്യമന്ത്രിയും എസ്.എൻ ഡി പി യോഗചരിത്രത്തിൽ നിത്യഭാസുരവും അവിസ്മരണീയവുമായ ചരിത്ര മുഹൂർത്തങ്ങളുടെ നേരവകാശിയും, ചോര തിളപ്പിക്കുന്ന നിരവധി ധീര സമരങ്ങരങ്ങളുടെ അനിഷേധ്യ നായകനുമായിരുന്നു.

കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമത്തിൽ ഒരുസാധാരണ ഈഴവ കുടുംബത്തിലാണ് സി. കേശവൻ ജനിച്ചത്. എസ് എൻ ഡി പി യോഗത്തിന്റെ പിന്തുണയോടെ 1931 ജൂലൈ 31 ന് രൂപീകരിക്കുപ്പെട്ട "ഈഴവ രാഷ്ട്രീയ സഭ" എന്ന രാഷ്ട്രീയ പാർട്ടിയാണ് തിരുവിതാംകൂറിൽ ആവിർഭവിച്ച ആദ്യ രാഷ്ടീയ സംഘടന. സി.കേശവനായിരുന്ന പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറി; പിന്നിട് ജനസംഖ്യാനുപാതിക പ്രാതിനിധ്യം, പ്രായപൂർത്തി വോട്ടവകാശം തുടങ്ങിയ രാഷ്ടീയാവശ്യങ്ങളുന്നയിച്ചു കൊണ്ട് 1932 ൽ ആരംഭിച്ച പൗരസമത്വ പ്രക്ഷോഭം നിവർത്തന പ്രക്ഷോഭം എന്നിവയുടെ നടുനായകത്വവും അദ്ദേഹത്തിലായിരുന്നു. 1933 ജൂലൈ 31 ന് ചേർത്തലയിൽ വച്ചു രൂപീകരിക്കപ്പെട്ട "ഈഴവ യൂത്ത് ലീഗ് " (തിരുവിതാംകൂറിലെ ആദ്യ യുവജന സംഘടന) എന്ന യുവജന സംഘടനയുടെ ആദ്യ പ്രസിഡായി തിരഞ്ഞെടുക്കപ്പെട്ടത് സി.കേശവനെയായിരുന്നു.

1934 ആഗസ്റ്റ് 27 ന് അദ്ദേഹം എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

1935 മെയ് 11 ലെ സുപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തെ തുടർന്ന് രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട അദ്ദേഹം 1937 ൽ ജയിൽ വിമോചിതനായി. 1938 ൽ രൂപീകരിക്കപ്പെട്ട തിരുവിതാംകൂർ സ്റ്റേറ്റു കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ അദ്ദേഹം 1948 ൽ നിലവിൽ വന്ന സ്വതന്ത്ര തിരുവിതാംകൂറിലെ ആദ്യ മന്ത്രിസഭയിൽ അംഗമായി. തുടർന്ന് തിരുകൊച്ചി മന്ത്രിസഭയിലെത്തിയ അദ്ദേഹം തിരുകൊച്ചി മുഖ്യമന്ത്രിയായി. ഗുരുദേവന്റെ വത്സല ശിഷ്യനായ സി.കേശവൻ തികഞ്ഞ യുക്തിവാദിയും, നടനും അനുഗ്രഹീത ഗായകനും അതുല്യ വാക്മി യുമായിരുന്നു. 1969 ഈ മഹത് ജീവിതം അവസാനിച്ചു.

🔸മൂർക്കോത്ത് കുമാരൻ (1874 മെയ് 23-1941 ജൂണ്‍ 25)

എസ് എൻ ഡി പി യോഗത്തിന്‍റെ ഉത്തര കേരളത്തിലെ സര്‍വ്വസന്യാധിപന്‍, ചെറുകഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍, ജീവചരിത്ര രചയിതാവ്, സാമൂഹിക പ്രവര്‍ത്തകന്‍, അധ്യാപകന്‍ തുടങ്ങിയ രംഗങ്ങളിലെല്ലാം നിറഞ്ഞുനിന്ന ബഹുമുഖ പ്രതിഭ മൂര്‍ക്കോത്തു കുമാരൻ.

1874 മെയ് 23ന് കണ്ണൂര്‍ ജില്ലയിലെ പട്ടണത്തിലെ പള്ളിക്കുന്നു റോഡിലെ പുതിയപറമ്പു വീട്ടില്‍ മൂര്‍ക്കോത്ത് രാമുണ്ണിയുടെയും കുഞ്ചിരതയുടെയും മകനായി കുമാരന്‍ ജനിച്ചു.

ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ഉത്തരകേരളത്തിലെ സര്‍വസൈന്യാധിപന്‍ എന്നറിയപ്പെട്ട മൂര്‍ക്കോത്ത്, ഗുരുവിന്റെ സന്ദേശവാഹകനായിരുന്നു. കുമാരന്‍ തലശ്ശേരിയിലെ ജഗന്നാഥക്ഷേത്രത്തില്‍ പുലയരെയും മറ്റു അധകൃത വിഭാഗക്കാരെയും പ്രവേശിപ്പിക്കുന്നതിനു വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണ്. 18 വര്‍ഷം തലശ്ശേരി മുന്‍സിപ്പല്‍ കൗണ്‍സിലറായും ഒമ്പതു വര്‍ഷം മലബാര്‍ ഡിസ്ട്രിക്ട് എഡ്യുക്കേഷന്‍ കൗണ്‍സില്‍ അംഗമായും കോട്ടയം താലൂക്ക് ബോര്‍ഡ് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുള്ള മൂര്‍ക്കോത്ത് കുമാരന്‍ 1941 ജൂണ്‍ 25ന് മദ്രാസില്‍ അന്തരിച്ചു.

മഹാഗുരുവിൻ്റെ തിരുഅവതാര ചരിത്രംചെമ്പഴന്തിയിലെ വയൽവാരം വീട്.. ഗുരുദേവന്റെ തിരുപ്പിറവികൊണ്ട് പുണ്യമിയന്ന പ്രദേശമാണ് ചെമ്പഴ...
17/05/2026

മഹാഗുരുവിൻ്റെ തിരുഅവതാര ചരിത്രം

ചെമ്പഴന്തിയിലെ വയൽവാരം വീട്.. ഗുരുദേവന്റെ തിരുപ്പിറവികൊണ്ട് പുണ്യമിയന്ന പ്രദേശമാണ് ചെമ്പഴന്തി . തിരുവനന്തപുരത്തുനിന്നും വടക്കോട്ട് ഏകദേശം 12 കിലോമീറ്റർ ദൂരെയായിട്ടാണ് ഈ മനോഹരമായ ഗ്രാമം സ്ഥിതി ചെയ്യുന്നത് . പാടശേഖരങ്ങളും കാവുകളും കേരവൃക്ഷങ്ങളും പറങ്കിമാവുകളുമൊക്കെ തിങ്ങിനിറഞ്ഞ ഒരു പ്രദേശമായിരുന്നു ഇവിടം . തിരുവിതാംകൂർ രാജഭരണകാലത്ത് കരംപിരിവ് നടത്തുവാനും ക്ഷേത്രകാര്യങ്ങളും മഠങ്ങളും നോക്കി നടത്തുവാനുമായി കഴക്കൂട്ടം , കുളത്തൂർ , രാമനാമഠം , മാർത്താണ്ഡം , വെങ്ങാന്നൂർ , ചെമ്പഴന്തി , കുടമൺ , പള്ളിക്കൽ എന്നീ എട്ടു പ്രദേശങ്ങളിലുള്ള എട്ടു നായർ പ്രഭുകുടുംബങ്ങളിലെ കാര ണവന്മാരാണ് നിയോഗിക്കപ്പെട്ടിരുന്നത് . " എട്ടുവീട്ടിൽ പിള്ളമാർ ' എന്നാണ് ഇവരെ അറിയപ്പെട്ടിരുന്നത് . ഈ എട്ടുവീട്ടിൽ ഒന്ന് ചെമ്പഴന്തിയിലെ കണ്ണങ്കരഭവനമായിരുന്നു . ഈ കുടുംബത്തിലെ അന്നത്തെ മൂത്ത പിള്ളയായിരുന്ന നാരായണപിള്ള സമൂഹത്തിലെ ഉന്നതസ്ഥാനീയനും പണ്ഡിതശ്രേഷ്ഠനുമായിരുന്നു . ഇ ദ്ദേഹവുമായി നല്ല അടുപ്പം പുലർത്തിയിരുന്നവരായിരുന്നു വയൽവാരം വീട്ടുകാർ . വിശാലമായ പാടശേഖരത്തിന്റെ കരയിലായിരുന്നു വയൽ വാരം വീട് സ്ഥിതി ചെയ്തിരുന്നത് . പാടത്തിന് ഏറ്റവും സമീപത്തുള്ള ഭവനമായിരുന്നതിനാലാവാം അങ്ങനെയൊരു വീട്ടുപേരുണ്ടായി വന്നത് . കൃഷിയിലും വൈദ്യവൃത്തിയിലും അദ്ധ്യാപന ത്തിലും പേരുകേട്ടവരായിരുന്നു വയൽവാരം വീട്ടിലെ കാരണവ ന്മാർ . ഈ ഭവനത്തിന് തെക്കുഭാഗത്തായി അകലെയല്ലാതെ സ്ഥിതി ചെയ്തിരുന്ന ഒരു ക്ഷേത്രമാണ് മണയ്ക്കൽ ഭഗവതി ക്ഷേത്രം , ചെമ്പഴന്തി പ്രദേശത്തെ പ്രധാന ആരാധനാകേന്ദ്രമായിരുന്ന മണയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് അന്നാട്ടിലെ നായർ - ഈഴവ സമുദായങ്ങളിലെ പ്രമാണിമാർ യോജിച്ചായിരുന്നു . ഈ രണ്ടു സമുദായങ്ങളിലെയും പ്രധാനികൾക്ക് വന്നിരിക്കുവാൻ ക്ഷേത്രപ്പറമ്പിൽ രണ്ടു കളിത്തട്ടുകളുമുണ്ടായിരുന്നു . ഉത്സവകാലങ്ങളിലും മറ്റു വിശേഷാവസരങ്ങളിലും അവിടെ ഇരുന്നുകൊണ്ടാണ് സമുദായ പ്രമാണിമാർ ക്ഷേതസംബന്ധമായ കാര്യങ്ങൾ നിർവ്വഹിച്ചിരു പണ്ഡിതനും നിത്യബ്രഹ്മചാരിയുമായ ഒരു ആദ്ധ്യാത്മിക പുരുഷനായിരുന്നു വയൽ വാരത്ത് കൊച്ചനാശാൻ , മഹാവിദ്വാനായിരുന്ന അദ്ദേഹം താളിയോലഗ്രന്ഥങ്ങൾ പകർത്തി യെഴുതുന്നതിൽ ബഹുസമർത്ഥനായിരുന്നു . അതിനാൽ ' എഴുത്തൻ കൊച്ചനാശാൻ ' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് . ആദ്ധ്യാത്മികചര്യയും ഭാഷാപാണ്ഡിത്യവും ആകാരസൗഷ്ടവവും കൊണ്ട് ആദരണീയനായിരുന്ന കൊച്ചനാശാന്റെ സഹോദരിയെ വിവാഹം കഴിച്ചത് നായാട്ടിലും കൃഷിയിലും വൈദ്യ വൃത്തിയിലും ജ്യോതിഷത്തിലുമൊക്കെ അതിനിപുണനായിരുന്ന ഒരു മാന്യദേഹമായിരുന്നു . രാമൻ , കൃഷ്ണൻ എന്നിവർ അദ്ദേഹ ത്തിന്റെ പുത്രന്മാരും കുട്ടി പുത്രിയുമായിരുന്നു . " കേരള കാളിദാസൻ ' എന്നറിയപ്പെട്ടിരുന്ന ഭാഷാസാഹിത്യ പരിഷ്കർത്താവും കവിയുമായ കേരളവർമ്മ വലിയകോയിത്തമ്പുരാനെ നായാട്ടിൽ സഹായിച്ചിരുന്നത് അദ്ദേഹമാണ് . തമ്പുരാന്റെ സ്നേഹാദരങ്ങൾക്ക് പാത്രീഭൂതനായ അദ്ദേഹത്തെ ജാതിഭേദ മെന്യേ ചെമ്പഴന്തിയിലുള്ള ഏവരും ബഹുമാനിച്ചിരുന്നു . അ ദ്ദേഹത്തിന്റെ മകൾ കുട്ടിയമ്മയ്ക്കാണ് പില്ക്കാലത്ത് വിശ്വഗുരുവായിത്തീർന്ന ശ്രീനാരായണ ഗുരുദേവന്റെ മാതാവാ കുവാനുള്ള ദൈവനിയോഗമുണ്ടായത് . തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്ന വീരമാർത്താണ്ഡവർമ്മ മഹാരാജാവിനെ ഒരിക്കൽ ഒരു അത്യാപത്തിൽ നിന്നും രക്ഷിച്ച് ധീരനായിരുന്നു ശങ്കു ആശാൻ . ഈ ശങ്കു ആശാന്റെ അനന്തിരവ നായിരുന്നു വിദ്വാനും ഭക്തനുമായ കൊച്ചുവിളയിൽ മാടനാശാൻ . അദ്ധ്യാപക വൃത്തിയിലും കൃഷിയിലും വളരെ ശോഭിച്ചിരുന്ന മാടനാശാനാണ് കുട്ടിയമ്മയെ വിവാഹം ചെയ്തത് . മാനുഷരെല്ലാരുമൊന്നുപോലെ ' എന്ന സമത്വസുന്ദരമായ ഒരു ഗതകാലത്തിന്റെ ദിവ്യസ്മരണ മലയാളികളുടെ ഉള്ളകങ്ങളിൽ നിറയ്ക്കുന്ന ഓണക്കാലവുമായി പൊന്നിൻ ചിങ്ങമാസമെത്തി . മലയാളക്കരയാകെ ഓണാഘോഷലഹരിയിലായിരുന്നു . ചെമ്പഴന്തി ദേശത്തും പുറത്തും പേരുകേട്ട ഭവനമായിരുന്ന വയൽവാരം വീട്ടിൽ ഉതാടവും തിരുവോണവും അവിട്ടവും കഴിഞ്ഞ് നാലാം ഓണദിവസമായ ചതയം നാൾ പുലർന്നത് ഒരു ഉണ്ണിയുടെ തിരുപ്പിറവിയോടെയായിരുന്നു . ക്രിസ്തുവർഷം 1855 ആഗസ്റ്റ് 28 ( മലയാളവർഷം 1031 ചിങ്ങം 14 ) ആയിരുന്നു അന്ന് . ലോകാരാധ്യനായ ശ്രീനാരായണഗുരുദേവന്റെ തിരുവവതാരം കൊണ്ട് ചരിത്രം ധന്യമായിത്തീർന്ന സുദിനം . കൊച്ചുവിളയിൽ മാടനാശാനും കുട്ടിയമ്മയുമായിരുന്നു ആ തേജസ്വിയായ കുഞ്ഞിന്റെ മാതാപിതാക്കൾ . കാലക്രമത്തിൽ അവർക്ക് കൊച്ചു , തേവി ( ദേവി ) , മാത എന്നിങ്ങനെ മൂന്നു പെൺമക്കൾ കൂടി പിറക്കുക യുണ്ടായി .കോടിക്കണക്കിന് മനുഷ്യർ ഭൂമിയിൽ ജന്മം കൊള്ളുമ്പോൾ, അതിൽ ചിലർ ലോകത്തിനുതന്നെവെളിച്ചമാകും, തണലുതരുന്ന മഹാവൃക്ഷമാകും.
അവർ കാലഭേദമില്ലാതെ വെയിലുകൊണ്ടു മറ്റുള്ളവർക്ക് തണൽ തന്നുകൊണ്ടേയിരിക്കും.
ജീവിതത്തിൽ അസ്വസ്ഥതകൾ വരുമ്പോൾ നമുക്ക് ആ മഹാവൃക്ഷത്തിന്റെ ചുവട്ടിൽ പോയി അൽപ്പനേരം മൗനമായി ഇരിക്കാൻ തോന്നും. അങ്ങനെ ലോകത്തിനു മുഴുവൻ അനുകമ്പയുടെ സുഗന്ധം പരത്തുന്ന മഹാവൃക്ഷമാണ് മഹാഗുരു...

ഗുരു ഇന്നും ജീവിക്കുന്നു!
ജീവിക്കുന്നത് നമ്മളിലൂടെയാണ്.
നമ്മിലെ കരുണ്യമുള്ള ഹൃദയംതന്നെയാണ് ഗുരു. ആ ഗുരുവിനെ കൈവിടാതിരിക്കുക. ആ ഗുരുവിനെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുക, അലിവുള്ളവരായിരിക്കുക. അപരന്റെ ദുഃഖം കേൾക്കുമ്പോൾ കണ്ണുകലങ്ങുന്നുണ്ടെങ്കിൽ, അതു തന്റെതന്നെ ദുഃഖമായി നാം കാണുന്നുവെങ്കിൽ നാം ഗുരുവിന്റെ വഴിയിലാണ്.

എവിടെയെല്ലാം സമത്വത്തെപ്പറ്റി സംസാരിക്കുന്നുവോ, സ്നേഹത്തെപ്പറ്റി സംസാരിക്കുന്നുവോ, അനുകമ്പയെക്കുറിച്ചു സംസാരിക്കുന്നോ എവിടെയെല്ലാം മനുഷ്യർ ഒന്നായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവോ, എവിടെയെല്ലാം ശത്രുക്കളെ സ്നേഹിക്കണം എന്നു പറയുന്നുവോ, എവിടെയെല്ലാം സമാധാനത്തിന്റെ ശാന്തി മന്ത്രം മുഴങ്ങിക്കേൽക്കുന്നുവോ, എവിടെയെല്ലാം നന്മകളുണ്ടോ അവിടെയെല്ലാം ഗുരു ജ്വലിച്ചുനിൽക്കുന്നു.

ലോകത്തിലെ സകല നന്മകളെയും ഹൃദയത്തോട് ചേർത്തുവെയ്ക്കാനും അറിവിൽ നിന്നും അലിവിലേക്കുയരാനുമാണ്
ഗുരു നമ്മെ പഠിപ്പിക്കുന്നത്.

ഗുരുവിന്റെ ജീവിതം തന്നെയാണ് ഗുരുവിനു നൽകുവാനുള്ള ഏറ്റവും വലിയ സന്ദേശം. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും എല്ലാം മതിലുകൾ ഇല്ലാതെയായി മനുഷ്യകുലം ഏകമാകണമെന്നും, യാതൊരു ഭേതചിന്തകളുമില്ലാതെ സകലരും പരസ്പരം സ്നേഹിക്കുന്ന ഒരു ലോകം സ്വപ്നം കാണുകയും ചെയ്യുന്ന എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷയിൽ പ്രാർത്ഥനയോടെ ഹൃദയം നിറഞ്ഞ ഗുരുജയന്തി ആശംസകൾ

1903 ജനുവരി 7 ന് രൂപീകൃതമായ എസ് എൻ ഡി പി യോഗം മെയ് 15ന് കമ്പനി ആക്റ്റ് പ്രകാരം രജിസ്ട്രേഷൻ പൂർത്തീകരിച്ച് പ്രവർത്തനം ആരം...
15/05/2026

1903 ജനുവരി 7 ന് രൂപീകൃതമായ എസ് എൻ ഡി പി യോഗം മെയ് 15ന് കമ്പനി ആക്റ്റ് പ്രകാരം രജിസ്ട്രേഷൻ പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

കേരളത്തിൻ്റെ സമസ്ത മേഖലയിലും സ്വാധീനം ചെലുത്തുവാൻ എസ് എൻ ഡി പി യോഗത്തിന് ഇന്ന് ആയിട്ടുണ്ട്. ഗുരുദേവൻ്റെ തൃക്കരങ്ങളാൽ രൂപീകൃതമായ മഹാപ്രസ്ഥാനം ഇന്നും മികവിൻ്റെ ഉന്നതിയിൽ സംഘടനകളുടെ മാതാവായി നില കൊള്ളുന്നു.. സാമ്പത്തിക വിദ്യാഭ്യാസ ആദ്ധ്യാത്മിക മേഖലകൾ അടക്കം വിവിധങ്ങളായ രംഗങ്ങളിൽ പിന്നാക്ക വിഭാഗങ്ങളുടെ ഇടയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ എസ് എൻ ഡി പി യോഗത്തിന് കഴിഞ്ഞിട്ടുണ്ട്.

ശ്രീനാരായണ ഗുരുദേവൻ പാകപ്പെടുത്തിയ കേരളത്തിൻ്റെ മതേതര കാഴ്ച്ചപ്പാടുകളിൽ ഇന്ന് ഒട്ടനവധി വെല്ലുവിളികൾ നേരിടേണ്ടി വരുന്നു. മനുഷ്യരെ ജാതിയുടെയും മതത്തിൻ്റെയും അടിസ്ഥാനത്തിൽ രാഷ്ട്രീയ അധികാരങ്ങൾക്കു വേണ്ടി വിഭജിക്കുന്നു. ഇതിൻ്റെ പേരിൽ പ്രീണനങ്ങളും പീഡനങ്ങളും നടക്കുന്നു.

ധർമ്മത്തിൻ്റെയും സത്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സഹാനുഭൂതിയുടെയും അഹിംസയുടെയും നല്ല പാഠങ്ങൾ പകർന്ന് കൊടുത്ത്, ഗുരുവിൻ്റെ തത്വ ദർശനം ജനഹൃദയങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ എസ് എൻ ഡി പി യോഗം ശക്തമായി മുന്നോട്ട് കുതിക്കുക തന്നെ ചെയ്യുന്നു.

❤️🙏ഗുരുദേവന്റെ❤️🙏പുണ്യതീർത്ഥം കുന്നും പാറയിൽ സമുദ്രതീരത്ത് നിന്നും 2500 - അടി എങ്കിലും ഉയരത്തിലാണ് ഭഗവാൻ നിർമ്മിച്ച കുന്...
03/05/2026

❤️🙏ഗുരുദേവന്റെ❤️🙏
പുണ്യതീർത്ഥം കുന്നും പാറയിൽ സമുദ്രതീരത്ത് നിന്നും 2500 - അടി എങ്കിലും ഉയരത്തിലാണ് ഭഗവാൻ നിർമ്മിച്ച കുന്നുംപാറശ്രീ സുബ്രഹ്മണ്യ ക്ഷേത്രം. ഇവിടെ ക്ഷേത്രം പ്രതിഷ്ഠിച്ചിരിക്കുന്നത് പാറയിൽ ആണ് മൊത്തമായി പാറയാണ് വെള്ളം കിട്ടാൻ ഒരു സാദ്ധ്യതയും ഇല്ല.
അവിടെ ഒക്കെ ഒന്നു നിരീക്ഷിച്ചിട്ട് ഭഗവാൻ ഒരു പാറയുടെ മുകൾ ഭാഗം പൊട്ടിച്ചു മാറ്റാൻ നിർദേശിച്ചു. അത്രയും മാറ്റിക്കഴിഞ്ഞപ്പോൾ അവിടേയും ശുദ്ധജലം ഒഴുകി വന്നു. അവിടെ മൊട്ടർ അടിച്ച് മുകളിലേയ്ക്ക വെള്ളം കൊണ്ടുപോകുന്നു. ക്ഷേത്രത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും ശുദ്ധജലം അവിടെ നിന്നും എല്ലാ കാലത്തും ഇതുവരെ ലഭിച്ചു കൊണ്ടിരിക്കുന്നു. ഞാൻ സന്ദശിച്ച മിക്ക ക്ഷേത്രങ്ങളിലും ഇങ്ങനെ ഒരു കഥയുണ്ട്.
പ്രാക്കുളത്ത് കായൽ ഓരത്താണ് ഭഗാവാന്റെ കേരളത്തിലെ ഏക ഗണപതി പ്രതിഷ്ഠ അവിടെ ഉള്ള കിണറ്റിലെ വെള്ളം. ഉപ്പുരസമാണ് എന്നാൽ ക്ഷേത്ര ആവശ്യത്തിന് കായൽ തീരത്ത് അവിടെ ഭഗവാൻ കാണിച്ച സ്ഥലത്ത് കുളംകുത്തി ഉപ്പുരസമില്ലാത്ത ശദ്ധജലം ധാരാളം ആയി അവിടെ മാത്രം ലഭിക്കുന്നു.
കുദ്രോളിയിലെ ഗോകർണ്ണനാഥ ക്ഷേത്രത്തിലും പുണ്യതീർത്ഥം നല്കി. കിണർ കുത്തിയിടത്ത് ഒക്കെ ഉപ്പുവെള്ളം ഭഗാവാൻ നേരിട്ട് കാണിച്ചു കൊടുത്ത സ്ഥലത്ത് വിസ്ഥാരത്തിൽ മണ്ണു മാറ്റി. പുണ്യതീർത്ഥം കൊടുത്തു. സമുദ്രത്തിനു വളരെ അടുത്താണ് ഈ ക്ഷേത്രവും. എത്ര എത്ര കഥകൾ നമ്മുടെ മുന്നിൽ ഉണ്ട് . ശിവഗിരിയിൽ തന്നെ വനത്തിൽ നിന്നും നീർ കൊണ്ടുവന്നു കുഴൽ വെള്ളമാക്കി പുണ്യതീർത്ഥം നമുക്ക് നല്കി. ഇവിടെ ഒക്കെ ഈ ജലം സിദ്ധ ഔഷധമാണ് എന്ന് അനുഭവസ്ഥർ സാക്ഷി പ്പെടുത്തുന്നു. അവരുടെ പേര് ഒന്നും സാക്ഷി പെടുത്തുന്നില്ല. നല്ല വിശ്വാസമുള്ളവർ സ്വയം പരീക്ഷിക്കുക.ഓം ശ്രീനാരായണ പരമ ഗുരവേ നമ:❤️❤️❤️🙏
NB: ഇത് ആരെങ്കിലും പുതിയതായി ഗുരുദേവനെ തേടി വരുവാനോ ? പ്രത്യേകിച്ചു ദൈവമായി കാണാൻ വേണ്ടിയോ എഴുതുന്നതല്ല. SNDP. യ്ക്ക് വേണ്ടിയോ ശിവഗിരി മഠത്തിനു വേണ്ടി യോ അല്ല. ഒന്നും കേട്ടറിവിന്റെ ബലത്തിലും അല്ലാ എല്ലാം അതാത് സ്ഥലത്ത് പോയി കണ്ടറിഞ്ഞ കാര്യങ്ങൾ ആണ്. ഗുരുദേവൻ ദൈവമാണ് ഏത് ആപത്തിലും കൂടെ ഒണ്ടു എന്നത് - എന്റെ ജീവിതാനുഭവം മാത്രമാണ്. അത് മറ്റൊരാൾക്ക് ലഭിക്കും എന്നോ ലഭിക്കില്ലാ എന്നോ ഞാൻ പറയില്ല. അത് നിങ്ങൾ അന്വേഷിച്ചു ആവശ്യമെങ്കിൽ കണ്ടെത്തുക ഞാൻ മറ്റ് ആരുടേയും വാക്ക് കേട്ട് അന്വേഷിച്ചു പോയതും അല്ല. സ്വയം അറിയാൻ അന്വേഷിച്ചതാണ് അതിൽ പലരും രേഖപ്പടുത്തിയ അനുഭവങ്ങൾ എനിക്ക് ഒരു വഴികാട്ടി ആയി. മറ്റ് വൈദിക ആചാര്യന്മാരുടെ ഒന്നും വാക്ക് കേട്ട് എന്നിൽ ഉണ്ടായ വിശ്വാസവും അല്ല. അതിനാൽ തന്നെ മറ്റാർക്കും വേണ്ടിയും അല്ല. ഞാൻ എഴുതുന്നതു്. അവ എന്റെ ആത്മ സുഖത്തിനു വേണ്ടി മാത്രമാണ്. അത് നിങ്ങൾക്ക് സുഖത്തിനായി ഭവിച്ചാൽ ഞാൻ ധന്യനായി. അങ്ങനെ അല്ലേ ഭാഗവാൻ പറഞ്ഞത്.
❤️❤️അവനവൻ ആത്മ സുഖത്തിന് ആചരിക്കുന്നത് അപരനു സുഖത്തിനായി വരണമേ.♥️♥️ ഓം ശ്രീ നാരായണ പരമഗുരവേ നമഃ

എസ്. എൻ. ഡി. പി യോഗത്തിന്റെ ജനറൽ  സെക്രട്ടറി,  മുൻ കേരള  മുഖ്യമന്ത്രി ആർ.ശങ്കർ എന്ന കര്‍മ്മയോഗിയുടെ ജന്മദിനം. ആരുടേയും  ...
30/04/2026

എസ്. എൻ. ഡി. പി യോഗത്തിന്റെ ജനറൽ സെക്രട്ടറി, മുൻ കേരള മുഖ്യമന്ത്രി ആർ.ശങ്കർ എന്ന കര്‍മ്മയോഗിയുടെ ജന്മദിനം.

ആരുടേയും മുന്നിൽ കുനിക്കാത്ത ശിരസ്സും വളയാത്ത നട്ടെല്ലുമായി സംഘടനയെ നയിച്ച നേതാവ്.

എന്റെ സമുദായത്തിനു വേണ്ടത് ഞാനെടുക്കും എന്നു ആർജ്ജവത്തോടെ പറഞ്ഞ മുഖ്യമന്ത്രി.

വിദ്യാഭ്യാസ രംഗത്ത് ഈഴവ സമുദായത്തെ ഇന്നു കാണുന്ന പുരോഗതിയിലേക്ക് നയിച്ച ദീർഘദർശി .

ആധൂനിക കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹിക ചരിത്രത്തിലെ സംഭവ ബഹുലമായൊരദ്ധ്യായമാണ് ആര്‍.ശങ്കര്‍ എന്ന മഹാപ്രതിഭയുടെ ജീവിതം. ഏതു പ്രതിസന്ധിയെയും കരളുറപ്പും അര്‍പ്പണ ബോധവും കൊണ്ട് എങ്ങനെ മറികടന്ന് എതിരാളികളെ അസ്ത പ്രജ്ഞരാക്കുന്ന വിജയം നേടുന്നത് എങ്ങനെ എന്നറിയാന്‍ ഇന്നത്തെ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ മറക്കാതെ പഠിക്കേണ്ടുന്ന പാഠപുസ്തകമാണ് ആര്‍. ശങ്കറിന്റെ ജീവിതം.

ശ്രീനാരായണ ധര്‍മ പരിപാലന യോഗത്തെ ചലനാത്മമായ ഒരു പ്രസ്ഥാനമായി മാറ്റി എടുത്തതില്‍ ആര്‍.ശങ്കര്‍ എന്ന മഹാൻ്റെ കര്‍മ്മ കുശലത ആദരവോടെ മാത്രമേ നോക്കിക്കാനാകു. എത്ര വലിയ സംഭാവന നല്‍കിയ പ്രതിഭയായിരുന്നാലും അധികാരം പങ്കു വെയ്ക്കുമ്പോള്‍ ജാതി വൈതാളികള്‍ അധികാരക്കസേരയില്‍ പിന്നാക്കക്കാരന്‍ വരുന്നത് തടയാന്‍ ഏതറ്റം വരെ പോകുമെന്നതിന്റെ തുടക്കവും കേരളത്തില്‍ നടമാടിയത് ആര്‍. ശങ്കറിനെതിരെയാണ്.

1909 ഏപ്രില്‍ 30ന് കൊട്ടാരക്കര താലൂക്കിലെ പുത്തൂര്‍ എന്ന കുഗ്രാമത്തില്‍ നെയ്ത്തുകാരായ രാമന്‍, കുഞ്ചാളി ദമ്പതികളുടെ എട്ടുമക്കളില്‍ അഞ്ചാമനായാണ് ആർ.ശങ്കര്‍ ജനിച്ചത്. പരിമിതമായ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടും പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതിയും കേരള മുഖ്യമന്ത്രി പദം വരെ അലങ്കരിച്ച ജനകീയ നേതാവായിരുന്നു അദ്ദേഹം. തിരുവിതാംകൂര്‍ സറ്റേറ്റ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ ജീവിതം അരംഭിച്ച് കെ.പി.സി.സി പ്രസിഡന്റ്, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍, ഉപമുഖമന്ത്രി, ധനകാര്യമന്ത്രി തുടങ്ങിയ പടവുകള്‍ താണ്ടിയാണ് കേരള മുഖ്യമന്ത്രി പദത്തിലെത്തിയത്.

ഒരു പതിറ്റാണ്ടിലേറെക്കാലം എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായും 1954-56 കാലത്ത് യോഗം പ്രസിഡൻ്റ്, എസ്.എന്‍ ട്രസ്റ്റ് സ്ഥാപകന്‍ എന്നീ നിലകളിലും ഗുരുദേവ സന്ദേശങ്ങളെ പൂര്‍ണമായി സാംശീകരിക്കുകയും പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ പരിശ്രമിക്കുകയും ചെയ്തു.

കേരളത്തില്‍ വ്യവസായ വത്കരണത്തിനും വിദ്യുച്ഛക്തിയില്‍ സ്വയം പര്യാപ്തതക്കും ഭക്ഷണകമ്മി ലഘൂകരിക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് അടിസ്ഥാനമിട്ടതും ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, ചെറുകിട വ്യവസായ കോര്‍പ്പറേഷന്‍, വിധവപെന്‍ഷന്‍ എന്നിവ രൂപീകരിച്ചതുമൊക്കെ ആര്‍.ശങ്കറാണ്. അതുപോലെതന്നെ സാങ്കേതിക വിദ്യാഭ്യാസത്തിന് ഉറച്ച അടിത്തറയിട്ടതും പട്ടണങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഗ്രാമീണതലത്തിലേക്ക് വ്യാപിപ്പിച്ചതും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും മറ്റ് പ്രോത്സാഹന പദ്ധതികള്‍ ഏര്‍പ്പെടുത്തിയതും അദ്ദേഹമാണ്. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ട അദ്ധ്യായമാണ് ശങ്കര്‍ യുഗം.

പത്തൊൻപതാമത്തെ വയസില്‍ ശിവഗിരി മാതൃകാ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപകനായി നിയമിതനായതോടെയാണ് ആര്‍. ശങ്കര്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി നേരിട്ട് അടുപ്പം സ്ഥാപിക്കുന്നത്. പിന്നീട് യോഗം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അവരോധിതനായപ്പോള്‍ വിദ്യാഭ്യാസം, സംഘടന, വ്യവസായം തുടങ്ങി ശ്രീനാരായണ ധര്‍മ പരിപാലന യോഗത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ സാക്ഷാത്കാരമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപരിഗണന.

കൊല്ലം പീരങ്കി മൈതാനത്ത് 27.10 ഏക്കര്‍ സ്ഥലം തിരുവിതാംകൂര്‍ സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാനായതും 1948 ല്‍ അവിടെ പ്രീയൂണിവേഴ്സിറ്റി ക്ലാസുകളുമായി എസ്.എന്‍ കോളേജ് സ്ഥാപിതമായതും ഈഴവ സമുദായത്തിന് മാത്രമല്ല, കേരളത്തിലെ പിന്നാക്ക സമുദായങ്ങള്‍ക്കാകെ അഭിമാനത്തിന് വക നല്‍കുന്നതായിരുന്നു.
ശ്രീനാരായണ വനിതാകോളേജ്, ശ്രീനാരായണ പോളിടെക്നിക്, ശ്രീനാരായണ ട്രെയിനിംഗ് കോളേജ് എന്നിവയും അദ്ദേഹം യാഥാര്‍ത്ഥ്യമാക്കി. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി മുന്നോട്ടു കൊണ്ടു പോകുന്നതിനു വേണ്ടി അദ്ദേഹം 1952 ആഗസ്റ്റ് 18ന് എസ്.എന്‍ ട്രസ്റ്റും രൂപീകരിച്ചു.

സമുദായത്തിന് കീഴില്‍ പൊതു ജനാരോഗ്യ രംഗത്ത് വലിയൊരു ചുവടുവയ്പായിരുന്നു കൊല്ലം ശ്രീനാരായണ മെഡിക്കല്‍ മിഷന്റെ സ്ഥാപനം. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് ആയിരുന്ന കാലത്ത് അധസ്ഥിത ലക്ഷങ്ങള്‍ക്കു വേണ്ടി പടപൊരുതാന്‍ ദിനമണി എന്ന പത്രവും അദ്ദേഹം ആരംഭിച്ചു.

ടി.കെ. മാധവന് ശേഷം എസ്.എന്‍.ഡി.പി യോഗത്തിന്റെ സാമൂഹീകാടിത്തറ ശക്തമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച നേതാവ് മഹാനായ ആര്‍. ശങ്കര്‍ ആയിരുന്നു. ഈ കാലത്ത് 291 പുതിയ ശാഖകളും ഒരുലക്ഷം പുതിയ അംഗങ്ങളും സംഘടനക്കുണ്ടായി. വിദ്യാഭ്യാസ രംഗത്ത് മേല്‍പ്പറഞ്ഞ കോളേജുകള്‍ കൂടാതെ 13 യു.പി. സ്‌കൂളുകളും, 12 ഹൈസ്‌കുളുകളുമുണ്ടായി. ഇങ്ങനെ യോഗ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ മേഖലയിലേക്ക് തിരിച്ച് വിട്ടത് അദ്ദേഹമായിരുന്നു. കേരള ചരിത്രത്തില്‍ അന്നോളം കണ്ടിട്ടില്ലാത്ത വ്യവസായ പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടെ ഒരുമാസം നീണ്ടുന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ കനകജൂബിലി ആഘോഷങ്ങള്‍ (1953) ആര്‍. ശങ്കറിലെ സംഘാടനാ മികവായി അംഗീകരിക്കപ്പെട്ടവയാണ്. പിന്നീട് ശിവഗിരി മഹാസമാധി മന്ദിരത്തിന്റെ പൂര്‍ത്തീകരണത്തിനും പ്രതിഷ്ഠാ ചടങ്ങുകള്‍ക്കുമെല്ലാം നെടുനായകത്വം വഹിച്ചതും അദ്ദേഹമാണ്. അകത്തുനിന്നും പുറത്തു നിന്നുമുള്ള ശക്തമായി എതിര്‍പ്പുകളെയും പാരവെയ്പ്പുകളേയും അതിജീവിച്ചാണ് അദ്ദേഹം ഈ നേട്ടങ്ങളൊക്കെ സമുദായത്തിന് സമ്മാനിച്ചത്.

1972 ൽ അവസാനിച്ച 63 വര്‍ഷത്തെ ജീവിതത്തിനിടെ കാലത്തിന്റെ ചുവരെഴുത്തുകള്‍ക്കൊന്നും മായ്ച്ചു കളയാനാവാത്ത ഒട്ടനവധി സുവര്‍ണ മുദ്രകള്‍ പതിപ്പിച്ച ആര്‍. ശങ്കര്‍ എന്ന മഹാനുഭാവന്‍ എന്നും മലയാളി മനസുകളില്‍ നിറഞ്ഞു നില്‍ക്കും.

നവോത്ഥാന നായകൻ ടി.കെ. മാധവന് സ്മരണാഞ്ജലി.🙏🏻🌹ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ചരിത്രഗതി മാറ്റിയെഴുതിയ ഉജ്ജ്വലനായ കർമ്മയോഗിയായി...
27/04/2026

നവോത്ഥാന നായകൻ ടി.കെ. മാധവന് സ്മരണാഞ്ജലി.🙏🏻🌹

ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ചരിത്രഗതി മാറ്റിയെഴുതിയ ഉജ്ജ്വലനായ കർമ്മയോഗിയായിരുന്നു ടി.കെ. മാധവൻ. ശ്രീനാരായണ ഗുരുദേവ ദർശനത്തെ ഹൃദയത്തിലേറ്റിയ അദ്ദേഹം, എസ്.എൻ.ഡി.പി യോഗം എന്ന മഹാവൃക്ഷത്തിന്റെ അടിത്തറ ഭദ്രമാക്കുന്നതിൽ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. യോഗത്തിന്റെ സംഘടനാ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കേവലം ഒരു പദവി എന്നതിലുപരി, അടിച്ചമർത്തപ്പെട്ട ഒരു ജനതയെ ആത്മ ഗൗരവത്തിലേക്കും അവകാശങ്ങളിലേക്കും നയിക്കാനുള്ള അചഞ്ചലമായ പോരാട്ടമായിരുന്നു.

വൈക്കം സത്യാഗ്രഹത്തിന്റെ കരുത്തുറ്റ വക്താവായിരുന്ന അദ്ദേഹം, ഭാരതത്തിന്റെ ദേശീയ രാഷ്ട്രീയത്തെ കേരളത്തിലെ നവോത്ഥാന പ്രക്രിയയുമായി കോർത്തിണക്കി. മഹാത്മാഗാന്ധിയെ വൈക്കത്ത് എത്തിക്കുന്നതിനും ഗുരുദേവ ദർശനത്തിന്റെ മാഹാത്മ്യം ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിനും പിന്നിൽ പ്രവർത്തിച്ച പ്രധാന ഊർജ്ജം ടി.കെ.മാധവനായിരുന്നു.

ആലുമ്മൂട്ടിലെ സമ്പന്നമായ തറവാട്ടുപശ്ചാത്തലത്തിൽ ജനിച്ചെങ്കിലും തന്റെ സുഖസൗകര്യങ്ങളെല്ലാം ത്യജിച്ച്, സംഘടനയെ ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അദ്ദേഹം ജീവിതം സമർപ്പിച്ചു.
ശാരീരിക പ്രയാസങ്ങളെയും ജാതിവിവേചനത്തിന്റെ വെല്ലുവിളികളെയും അതിജീവിച്ച് അദ്ദേഹം പടുത്തുയർത്തിയ ആ സംഘടനാ സംവിധാനമാണ് ഇന്നും ഞങ്ങൾക്ക് കരുത്തായി നിലനിൽക്കുന്നത്.

താൻ ഏറ്റെടുത്ത ദൗത്യത്തോടുള്ള അത്യപൂർവ്വമായ നീതിപുലർത്തലും അചഞ്ചലമായ നേതൃപാടവവും അദ്ദേഹത്തെ ചരിത്രത്തിലെ അനശ്വരനായ നായകനാക്കി മാറ്റുന്നു. കേരളീയ നവോത്ഥാനത്തിന്റെ ആ ഉജ്ജ്വല പ്രകാശത്തിന്റെ സ്മരണകൾക്ക് മുന്നിൽ സ്മരണാഞ്ജലികൾ അർപ്പിക്കുന്നു.

ജ്ഞാന സൂര്യന് പ്രണാമം.നാരായണ ഗുരുകുലം അദ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദ് ഇന്ന് വെളുപ്പിന് 3.55 ന് മഹാസമാധി പ്രാപിച്ചു. സമ...
25/04/2026

ജ്ഞാന സൂര്യന് പ്രണാമം.

നാരായണ ഗുരുകുലം അദ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദ് ഇന്ന് വെളുപ്പിന് 3.55 ന് മഹാസമാധി പ്രാപിച്ചു. സമാധിയിരുത്തൽ ചടങ്ങുകൾ വൈകിട്ട് 5 ന് വർക്കല നാരായണ ഗുരുകുലത്തിൽ വച്ച് നടക്കുന്നതാണ്.

ശ്രീനാരായണ ഗുരുദേവ ദർശനം ലോകമെമ്പാടും എത്തിക്കുവാൻ ഡോ.പല്പുവിൻ്റെ മകനും ഗുരുദേവ ശിഷ്യനുമായ നടരാജഗുരുവിനാൽ സ്ഥാപിതമായ പ്രസ്ഥാനമാണ് "നാരായണ ഗുരുകുലം". ഇന്ത്യയ്ക്കകത്തും വിദേശത്തുമായി പ്രവർത്തിക്കുന്ന നൂറ് കണക്കിന് ആശ്രമങ്ങളുള്ള ആ പ്രസ്ഥാനത്തിൻ്റെ ആസ്ഥാനം വർക്കല നാരായണ ഗുരുകുലം ആണ് (ശിവഗിരി മഠം അല്ല). നടരാജ ഗുരുവിൽ ആരംഭിച്ച് ഗുരു നിത്യചൈതന്യ യതിയിലൂടെ കടന്ന് ഇന്ന് മുനി നാരായണ പ്രസാദ് സ്വാമിയിൽ എത്തി നിൽക്കുന്ന പരമ്പര.

14/04/2026

വിഷു ആശംസകൾ

എസ് എൻ ഡി പി യോഗം സ്ഥാപക ജനറൽ സെക്രട്ടറിയും, ഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യനും, മലയാള കവിതയുടെ കാൽപ്പനിക വസന്തത്തിന് തുടക്കം കു...
12/04/2026

എസ് എൻ ഡി പി യോഗം സ്ഥാപക ജനറൽ സെക്രട്ടറിയും, ഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യനും, മലയാള കവിതയുടെ കാൽപ്പനിക വസന്തത്തിന് തുടക്കം കുറിച്ച മഹാകവിയുമായ കുമാരനാശാൻ്റെ ജന്മദിനമാണിന്ന്.

മലയാളത്തിന്റെ മഹാകവിയും നവോത്ഥാന നായകനുമായ കുമാരനാശാൻ മഹാകവിയായി സർഗ ലോകത്ത് മാത്രം വിഹരിക്കാതെ മാറ്റത്തിന്റെ സ്നേഹ ഗായകനായി മാറി. ഗുരുദേവൻ തെളിച്ച പാതയിലൂടെ അധികാരത്തിന്റെ അകത്തളങ്ങളിലെത്തി കീഴാള ജനതയ്ക്കായി കത്തി ജ്വലിച്ചു. പ്രതിരോധങ്ങൾക്കും പ്രതിസന്ധികൾക്കും മുന്നിൽ പതറാതെ പോരാടിയ കേരളം കണ്ട ഏറ്റവും ഉജ്ജ്വലനായ സംഘാടകൻ കൂടിയായിരുന്നു ആശാൻ. കവി, സാഹിത്യകാരൻ, സംഘാടകൻ, പത്രപ്രവർത്തകൻ, സാമൂഹ്യ പരിഷ്കർത്താവ്, അദ്ധ്യാപകൻ, പ്രജാസഭാംഗം തുടങ്ങി ഒട്ടേറെ വിശേഷണങ്ങൾ ആ മഹാത്മാവിന്റെ പേരിനോട് ചേർത്തുവയ്ക്കേണ്ടതുണ്ട്.

1873 ഏപ്രിൽ 12 ന് ചിത്രാപൗർണമി നാളിലായിരുന്നു ജനനം. പിതാവ് നാരായണൻ പെരുങ്കുടി മാതാവ് കാളിയമ്മ (കൊച്ചുപെണ്ണ്).

കായിക്കരയിൽ
ശ്രീനാരായണ ഗുരുദേവന്റെ ശ്രദ്ധയിൽപ്പെട്ടത് 1891- ൽ, ഇരുവരുമായുള്ള ആ കൂടിക്കാഴ്ചയാണ് നവോത്ഥാന കേരളത്തിന്റെ നായകസ്ഥാനത്തേക്ക് ആശാനെ കൈപിടിച്ചുയർത്തിയത്.

ആശാനിൽ അന്തർലീനമായിരുന്ന കഴിവുകൾ പരിപോഷിപ്പിക്കാൻ ആദ്യം മൈസൂറിലും പിന്നീട് കൊൽക്കത്തയിലും ആയച്ച് ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് ഗുരുദേവൻ ചെയ്തത്. 1903 ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ രൂപീകരണത്തോടെ സമുദായോദ്ധാരണ പ്രവർത്തനത്തിന്റെ മുഖ്യ ചുമതലകൾ ആശാനിൽ നിക്ഷിപ്തമായി. അന്നു മുതൽ 16 വർഷത്തോളം ജനറൽ സെക്രട്ടറി എന്ന നിലയിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ സാരഥ്യം വഹിച്ചു.

ഈഴവ സമുദായത്തെ പ്രതിനിധീകരിച്ച് പ്രജാസഭാംഗമായ കുമാരനാശാൻ നന്ദി പ്രകടിപ്പിച്ചു കൊണ്ട് ആദ്യമായി സഭയിൽ നടത്തിയ പ്രസംഗത്തിൽ സ്വസമുദായത്തെക്കാൾ പിന്നാക്കം നിൽക്കുന്നവർക്ക് പ്രാതിനിദ്ധ്യം നൽകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ഈഴവ സമുദായത്തിന്റെ അംഗസംഖ്യയുടെ തോത് അനുസരിച്ച് കൊല്ലംതോറും പുതിയ പ്രതിനിധികളെ നിയമിക്കണമെന്ന ആശാന്റെ നിവേദനം സർക്കാർ അംഗീകരിക്കുകയും ചെയ്തു. അതിനൊപ്പം, തിരുവിതാംകൂറിലെ വെറുമൊരു സമുദായ സംഘടന മാത്രമല്ല ശക്തമായ രാഷ്ട്രീയ സംഘടന കൂടിയാണ് എസ്.എൻ.ഡി.പി യോഗമെന്ന് തെളിയിക്കുകയും ചെയ്തു.

അക്കാലത്തും ചില എതിർശക്തികൾ സംഘടനയ്ക്കുള്ളിൽ നിന്നുതന്നെ ആശാനെ പിന്തുടരുന്നുണ്ടായിരുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ ഭരണ- സാമ്പത്തിക നിർവഹകണ കാര്യങ്ങളിലും ആശാനെതിരെ ശത്രുപക്ഷം ദുരാരോപണങ്ങൾ ഉന്നയിച്ചു. ഇതേ തുടർന്ന് ഒന്നര പതിറ്റാണ്ടിലേറെയായി കൃത്യതയോടെ നിർവഹിച്ചു പോന്നിരുന്ന ജനറൽ സെക്രട്ടി സ്ഥാനത്തു നിന്ന് ആശാൻ പടിയിറങ്ങി. അക്കാലത്ത് കുമാരനാശൻ അനുഭവിച്ച മനോവ്യഥയുടെ വിവരണമാണ് ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന കാവ്യം. ആദ്യ ജനറൽ സെക്രട്ടറിക്ക് അരോപണശരങ്ങളേറ്റു ദുഃഖത്തോട് യോഗത്തിൽ നിന്നു പടിയിറങ്ങേണ്ടി വന്നു ... കുമാരനാശൻ തൊട്ട് ഇങ്ങോട്ടുള്ള പ്രവർത്തിക്കുന്ന ജനറൽ സെക്രട്ടറിമാർക്കും യോഗ നേതാക്കൾക്കും ദുഷ്ടശക്തികളുടെ എതിർപ്പും സ്പർദ്ധയ്ക്കും ഇരയായി കൊണ്ടിരിക്കുന്നു .ദുഷ്ട - നിക്ഷിപ്ത താൽപര്യക്കാർ ആ പാരമ്പര്യം ഇന്നും തുടരുന്നു ..

പിന്നീട് അദ്ധ്യാപകൻ, പ്രജാസഭാംഗം, സാഹിത്യകാരൻ, വ്യവസായ സംരംഭകൻ, പത്രപ്രവർത്തകൻ തുടങ്ങി ബഹുമുഖ വ്യക്തിത്വങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് 1924 ജനുവരി 16 ന് പല്ലനയാറ്റിൽ റെഡീമർ ബോട്ട് അപകടത്തിൽ അകപ്പെട്ടു. ആശാൻ നമ്മളിൽ നിന്ന് എന്നന്നേക്കുമായി വിട്ടുപോയി.

എസ് എൻ ഡി പി യോഗം സ്ഥാപക ജനറൽ സെക്രട്ടറിയും, മഹാകവിയുമായ ശ്രീ എൻ. കുമാരനാശാന്റെ സ്മരണകൾക്ക് മുന്നിൽ പ്രണാമം.

ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും-ഓപ്പൺ യൂണിവേഴ്സിറ്റി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു കൊല്ലം: ശ്രീനാരായണഗുരു ഓപ്...
10/04/2026

ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും-

ഓപ്പൺ യൂണിവേഴ്സിറ്റി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും എന്ന ഒരു വർഷ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

ശ്രീനാരായണഗുരുവിന്റെ ജീവിതം, സാമൂഹികവും സാസ്‌കാരികവും മതപരവുമായ ഇടപെടീലുകൾ , ഗുരുവിന്റെ രചനകളും പ്രസംഗങ്ങളും, ശ്രീനാരായണഗുരുവിന്റെ ദർശനം എന്നിവയാണ് പ്രധാന പഠനമേഖലകൾ.

ഏപ്രിൽ 6 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 25 ആണ്.

താൽപ്പര്യമുള്ള പഠിതാക്കൾക്ക് stp.sgou.ac.in എന്ന പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം.

എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല.

രണ്ട് സെമസ്റ്ററുകളിലായി ക്രമീകരിച്ചിരിക്കുന്ന കോഴ്സിന് പഠിതാക്കൾക്ക് ഓൺലൈനായും ഓഫ്‌ ലൈനായും ക്ലാസുകൾ ( ഹൈബ്രിഡ് മോഡിൽ) ക്രമീകരിച്ചിട്ടുണ്ട് . മലയാളം ബോധനമാധ്യമമായുള്ള ഈ പാഠ്യപദ്ധതിയിൽ ആകെ 24 ക്രെഡിറ്റുകളാണുള്ളത്.

മുപ്പത് ശതമാനം ഇന്റേണൽ മാർക്കും എഴുപത് ശതമാനം സെമസ്റ്റർ പരീക്ഷാ മാർക്കും അടിസ്ഥാനമാക്കിയാണ് മൂല്യനിർണ്ണയം നടത്തുന്നത്.

അപേക്ഷാ സമയത്ത് 250 രൂപ രജിസ്ട്രേഷൻ ഫീസായി ഒടുക്കണം.സെസെസ്റ്റർ ഫീസ്, പരീക്ഷാ ഫീസ്, സിലബസ് എന്നിവയ്ക്കായി യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷകർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷാ വേളയിൽ പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.മെയ് 10 ന് ക്ലാസ്സുകൾ ആരംഭിക്കും.

പ്രവേശന സംബന്ധമായ വിവരങ്ങൾക്ക് 9188909901, 0474-2966841 എന്നീ നമ്പറുകളിലും സാങ്കേതിക സഹായങ്ങൾക്കായി 9188909903 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Address

Muscat
Muscat

Website

Alerts

Be the first to know and let us send you an email when SNDP Muscat Shakha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share