09/04/2026
പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം അട്ടിമറിക്കുന്ന തിരെഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ, ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥർ എന്നിവരെ നേരിടും.
എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ. മുന്നണികളുടെ ചൂടേറിയ മത്സരത്തിനും കക്ഷിരാഷ്ട്രീയ വിഷയങ്ങൾക്കും അപ്പുറം ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത, തിരഞ്ഞെടുപ്പ് കമ്മീഷനും അവർക്ക് കീഴിലുള്ള ഉദ്യോഗസ്ഥരും കേരളത്തിൽ വ്യാപകമായി അധികാര ദുര്‍വിനിയോഗം നടത്തി ഭരണഘടന ഉറപ്പ് നൽകുന്ന പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം അട്ടിമറിച്ചു എന്നതാണ്. വ്യാപകമായി സമൂഹമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങൾ നീക്കം ചെയ്യപ്പെട്ടു. സർക്കാർ സംവിധാനങ്ങളെയും ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും പൊതുവിഷയങ്ങളുമായി ബന്ധപ്പെട്ട് അവരുടെ പൊതുപ്രവർത്തികളെ എത്ര രൂക്ഷമായി വേണമെങ്കിലും പൗരന് പരസ്യമായി വിമർശിക്കാം എന്ന് സുപ്രീം കോടതി വരെ ആവർത്തിച്ച് പറഞ്ഞിട്ടുള്ള ഈ രാജ്യത്താണ്, പ്രബുദ്ധ കേരളത്തിൽ വ്യാപകമായി തിരഞ്ഞെടുപ്പ് കമ്മീഷനും അവർക്ക് കീഴിലുള്ള ഉദ്യോഗസ്ഥരും ഭരണഘടനാ ലംഘനങ്ങൾ നടത്തി അഴിഞ്ഞാടിയത്. ഈ പ്രവണത ശക്തമായി എതിർക്കപ്പെടേണ്ടതാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആഴ്ചകളിലും മാസങ്ങളിലും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഈ വിപത്ത് നാട് നേരിടണം. ജനാധിപത്യം അപകടത്തിലാണ്.
5 വർഷം കൂടുമ്പോൾ കേരള നിയമസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 140 മണ്ഡലങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തികൊണ്ട് ഇന്ന് 09 ഏപ്രിൽ 2026-ൽ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്തു. കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ വോട്ട് രേഖപ്പെടുത്തികൊണ്ട് ജനാതിപത്യത്തെ ശക്തിപ്പെടുത്തുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ.
നിപുൺ ചെറിയാൻ.
പ്രസിഡന്റ്, V4 കൊച്ചി.