നാം ഇന്ത്യാ മഹാരാജ്യത്തെ പൗരന്മാരാണ്.
ഇവിടെ നമ്മൾ സ്വതന്ത്രരായി, നിയമവിധേയരായി, സമാധാനത്തോടെ സഹവസിക്കുന്നു.
ആ അവകാശം നമുക്ക് നൽകിയത് ഇന്ത്യയുടെ ഭരണഘടനയാണ്.
നിരന്തര പോരാട്ടത്തിന്റെ ഫലമായി ഉണ്ടായതാണ് ആ ഭരണഘടന.
സ്വാതന്ത്ര്യം തേടിയുള്ള ആ പോരാട്ടത്തിലെ മഹാത്യാഗങ്ങളായിരുന്നു അതിന്റെ അടിത്തറ.
ഇപ്പോൾ നമ്മുടെ സമാധാന സഹവാസം അപകടത്തിലാക്കിയിരിക്കുന്നു.
അതിനു കാരണം നമ്മുടെ ഭരണഘടന അപകടത്തിലായതു തന്നെയാണ്.
ഇന്നാട്ടിൽ ജനിച്ചു വളർന്നു ജീവിക്കുന്ന ഓരോ വ്യക്തിയും തന്റെ പൗരത്വം തെളിയിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു.
നമ്മുടെ പൗരത്വം സംരക്ഷിക്കപ്പെടണമെങ്കിൽ ഭരണഘടന സംരക്ഷിക്കപ്പെടണം.
അതിനു വേണ്ടി നമ്മൾ തന്നെ പരിശ്രമിച്ചേ മതിയാകൂ.
ഭരണഘടനയിൽ വിശ്വസിക്കുന്നവരാണ് ഈ നാട്ടിലെ ജനങ്ങളിൽ മഹാഭൂരിപക്ഷവും എന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുകയാണ് we, the people. ആ വിശ്വാസം പ്രകടമാക്കാനും നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശബ്ദമുയർത്താനും ഒരേ സമയം, ഒരുമിച്ച് പ്രത്യക്ഷമായി നിൽക്കാൻ എത്ര പേർ തയ്യാറുണ്ട് എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് ലക്ഷ്യം. അതിനായാണ് തിരുവനന്തപുരത്ത് 2020 ജനുവരി 16, 17 തീയതികളിലെ പൗരസംഗമം. സമാധാനജീവിതം അപകടത്തിലാക്കുന്ന ഭരണകൂട നടപടികൾക്കെതിരെ കേരളത്തിൽ ഇതുവരെ നിശബ്ദമായി നിൽക്കുന്ന, മതനിരപേക്ഷരായ വലിയ വിഭാഗം ഈ സംഗമത്തിൽ എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ മാത്രം പ്രതികരിച്ചിരുന്നവർക്ക് ഒരു ലേബലുമില്ലാതെ സ്വതന്ത്രമായി, പ്രത്യക്ഷമായി പ്രതികരിക്കാൻ ഒരവസരം -അതാണ് we, the people. പൗരൻ എന്ന നിലയിൽ, ഒരു സംഘടനയുടെയും കൊടിയുടെയും തണലിലല്ലാതെ നടക്കുന്ന ഈ സംഗമത്തിൽ, ആ നിലയിൽ ആർക്കും സ്വതന്ത്രമായി പങ്കുചേരാം. ഈ പൗരസംഗമം കേരളത്തിന്റെ മതേതരശബ്ദമായി മാറും.
ജനുവരി 16, 17 തീയതികളിൽ എന്താണ് പരിപാടി?
രാജ്യത്ത് കലാപത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നു. പൗരത്വ നിയമ ഭേദഗതി എന്ന പേരിൽ രാജ്യം ഭരിക്കുന്ന സർക്കാർ തന്നെ വിദ്വേഷപ്രചാരണത്തിലൂടെ അത്തരമൊരു സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. സമൂഹത്തെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനുള്ള കുത്സിത ശ്രമത്തെ മലയാളികൾ ഒറ്റക്കെട്ടായി ചെറുത്തു തോല്പിക്കുമെന്ന് എല്ലാവർക്കും മനസ്സിലാക്കിക്കൊടുക്കാൻ ഈ പൗരസംഗമത്തിൽ പങ്കെടുത്തേ മതിയാകൂ. കേരളം എന്തുകൊണ്ട് വ്യത്യസ്തമാകുന്നുവെന്ന് ഇതരസംസ്ഥാനങ്ങളിലുള്ളവർക്ക് വീണ്ടും ബോദ്ധ്യപ്പെടുത്തിക്കൊടുക്കാൻ ഈ സംഗമത്തിൽ അണിചേരുക.
തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയമാണ് പൗരസംഗമ വേദി. ജനുവരി 16ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് തുടങ്ങുന്ന പരിപാടികൾ ജനുവരി 17ന് അർദ്ധരാത്രി വരെ നീളും. നമ്മൾ സാധാരണ പൗരന്മാർക്കൊപ്പം ദേശീയതലത്തിൽ തന്നെയുള്ള ജനനേതാക്കളും സാമൂഹിക -സാഹിത്യ -സാംസ്കാരിക രംഗങ്ങളിലെ മുഖ്യവ്യക്തികളും രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ പ്രക്ഷോഭം നയിക്കുന്ന വിദ്യാർത്ഥികളുമെല്ലാം അണിചേരും. സംഗീതത്തിന്റെ വിവിധ ഭാവങ്ങൾ, നാടകം, നാടൻപാട്ടുകൾ, കവിത, കഥ, ചിത്രമെഴുത്ത് എന്നിവയെല്ലാം ഇടവിട്ട് വേദിയിൽ അരങ്ങേറും. എഴുതിയും വരച്ചും ആടിയും പാടിയും പറഞ്ഞുമെല്ലാമുള്ള പ്രതിഷേധം!
ഇതിനുള്ള സാമ്പത്തികം എങ്ങനെ?
സമാനചിന്താഗതിക്കാരിൽ നിന്നുള്ള സംഭാവനയിലൂടെയും ക്രൗഡ് ഫണ്ടിങ്ങിലൂടെയുമാണ് ധനസമാഹരണം നടക്കുന്നത്. ഇതിന്റെ വരവ് ചെലവ് കണക്കുകൾ സുതാര്യമായിരിക്കുകയും പൊതുപരിശോധനയ്ക്കു വിധേയമായിരിക്കുകയും ചെയ്യും. കൃത്യമായി ഓഡിറ്റ് ചെയ്ത കണക്കുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പണമിടപാടുകൾക്കായി we, the people സമൂഹത്തിന് പ്രത്യേക അക്കൗണ്ട് ഉണ്ട്.
Account Name: We the people
Account Number: 0822101034998
Bank: Canara Bank
Branch: Puthenchantha, Thiruvananthapuram
IFS Code: CNRB0000822
പങ്കെടുക്കുന്നവർ എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തണം?
കുടിവെള്ളവും ഇ- ടോയലെറ്റ് സൗകര്യവും ലഭ്യമാക്കും. ഒരു സംഘടയുടെയും പിൻബലം ഇല്ലാത്തത് കൊണ്ട് തന്നെ എത്തിച്ചേരുന്ന പതിനായരക്കണക്കിന് ആളുകൾക്കുള്ള താമസ -ഭക്ഷണ സൗകര്യം അവരവർ തന്നെ ഏറ്റെടുക്കേണ്ടതാണ്. മജെന്റാ നിറത്തിലൂള്ള റിബൺ, പ്ലക്കാഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ എന്നിവ സാധ്യമെങ്കിൽ എല്ലാവരും കരുതണം. ഭരണഘടനാ വാചകങ്ങളോ, പൗരത്വം എന്ന മൗലികാവകാശവുമായി ബന്ധപ്പെട്ട വാചകങ്ങളോ, മതനിരപേക്ഷത ധ്വനിപ്പിക്കുന്ന വാചകങ്ങളോ ഇവയിൽ എഴുതുന്നതായിരിക്കും അഭികാമ്യം. ഏതെങ്കിലും സംഘടനയിൽ പ്രവർത്തിക്കുന്നവർ അവരുടെ സംഘടനയുടെ അടയാളങ്ങളോ, കൊടിയോ ഉപയോഗിക്കുന്നത് അനുയോജ്യമല്ല. മജെന്റാ ടീ ഷർട്ടുകൾ അന്ന് തുച്ഛമായ വിലയ്ക് ലഭ്യമാക്കുന്നുണ്ട്. ഇത് കൂടാതെ, അവരവരുടെ തരത്തിലുള്ള മജെന്റാ നിറത്തിലെ വസ്ത്രങ്ങൾ ധരിക്കുന്നത് ഈ സംഗമത്തെ കൂടുതൽ ആകർഷകമാക്കും.
ആരെയും അധിക്ഷേപിക്കുന്നതോ പ്രകോപിപ്പിക്കുന്ന തരത്തിലുള്ളതോ ആയ മുദ്രാവാക്യങ്ങൾ ഈ സമ്മേളനത്തിന്റെ ലക്ഷ്യമല്ല. അതിനാൽ പാട്ടുകൾ പാടുകയോ മറ്റോ ചെയ്തുകൊണ്ട് അണിചേരാം. സമാനചിന്താഗതിയുള്ള ഒരാൾ പോലും ചെറിയ അസൗകര്യങ്ങൾ കാരണം ഇതിൽ നിന്നു വിട്ടുനിൽക്കാതിരിക്കണം. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും എല്ലാവരും എത്തുമെന്നത് മാത്രമാണ് ഓരോരുത്തരുടെയും പ്രതീക്ഷ. രാജ്യത്ത് സൗഹാർദ്ദം പുനസ്ഥാപിക്കുന്നതിന്റെ തുടക്കം കേരളത്തിൽ പ്രാവർത്തികമാക്കിയതിന് ഒരു കാരണക്കാരൻ താൻ കൂടിയാണെന്ന് നമുക്കോരോരുത്തർക്കും അഭിമാനിക്കാവുന്ന ഒന്നായിത്തീരും ഇത്.
വരൂ.. നമ്മുടെ സാന്നിദ്ധ്യം കൊണ്ട് ഇതൊരു ചരിത്രനിമിഷമാക്കി മാറ്റാം.