07/08/2026
ചരിത്രസത്യങ്ങളെ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണം; വിദ്യാഭ്യാസത്തെ ആശയപ്രചാരണത്തിനുള്ള ഉപകരണമാക്കരുത്: എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി
കാസർകോട്: മഞ്ചേശ്വരം ഉപജില്ലയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഉപയോഗിച്ച ചോദ്യാവലിയെ ചൊല്ലി ഉയർന്ന വിവാദം അതീവ ഗൗരവത്തോടെ കാണുന്നതായി എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
ചരിത്രം ഒരു സമൂഹത്തിന്റെ കൂട്ടായ ഓർമയും ദേശീയ പൈതൃകവുമാണ്. അതിനെ രാഷ്ട്രീയമോ ആശയപരമോ ആയ താൽപര്യങ്ങൾക്ക് അനുസൃതമായി വളച്ചൊടിക്കാനോ ചരിത്രസത്യങ്ങളെ മറച്ചുവെക്കാനോ നടത്തുന്ന ഏതൊരു ശ്രമവും രാജ്യത്തിന്റെ ഭാവിതലമുറയോടുള്ള നീതികേടാണ്. വിദ്യാർത്ഥികളുടെ മനസ്സിൽ വസ്തുതകൾക്ക് പകരം വിവാദപരമായ വ്യാഖ്യാനങ്ങൾ അടിച്ചേൽപ്പിക്കുന്നത് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യത്തെ തന്നെ ദുർബലപ്പെടുത്തുന്നതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആശയസംഘർഷങ്ങളുടെ വേദിയല്ല; സത്യവും വിജ്ഞാനവും വളർത്തുന്ന പുണ്യസ്ഥാപനങ്ങളാണ്. അതിനാൽ വിദ്യാർത്ഥികൾക്ക് നൽകുന്ന പഠനസാമഗ്രികളും മത്സര ചോദ്യാവലികളും അംഗീകൃത ചരിത്രപഠനങ്ങളുടെയും അക്കാദമിക സത്യസന്ധതയുടെയും അടിസ്ഥാനത്തിലായിരിക്കണം.
വിവാദത്തിന് ഇടയായ ചോദ്യാവലി സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തി വസ്തുതകൾ പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തുകയും, വിദ്യാഭ്യാസ രംഗത്തിന്റെ വിശ്വാസ്യത സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം.
ചരിത്രസത്യങ്ങളെ വളച്ചൊടിക്കുകയോ മറച്ചുവെക്കുകയോ ചെയ്യാനുള്ള ഏത് നീക്കവും ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്നും, വിദ്യാഭ്യാസ മേഖല സത്യത്തിന്റെയും നീതിയുടെയും വസ്തുനിഷ്ഠതയുടെയും അടിസ്ഥാനത്തിൽ മുന്നോട്ടുപോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ പ്രസിഡന്റ് സുബൈർ ദാരിമി പടന്നയും ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിരയും പ്രസ്താവനയിൽ പറഞ്ഞു.