22/05/2025
21/05/2025
മനഃ സാക്ഷി മരവിപ്പിക്കുന്ന ക്രൂരതയ്ക്ക് ഇരയായത് ദളിത് സ്ത്രീ. വേട്ടക്കാരാകട്ടെ നമ്മുടെ ജന മൈത്രി പോലീസും. കള്ളപ്പരാതിയിൽ അറസ്റ്റ് ചെയ്തു ഒരു പാവം സ്ത്രീയെ മാനസിക പീഡനത്തിന് ഇരയാക്കിയ പോലീസുകാർക്ക് സർവീസിൽ തുടരാൻ എന്തർഹതയാണുള്ളത്!!ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ മാലക്കള്ളിയെന്ന് വിളിച്ചു ആക്ഷേപിച്ചതും മണിക്കൂറുകളോളം മറ്റ് പോലീസുകാർക്ക് അസഭ്യം വിളിക്കാനായിട്ട് ഇട്ടുകൊടുത്തതും കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽനിന്ന് എടുത്തു കഴിക്കാൻ പറഞ്ഞതും മികവിന്റെ പേരിൽ നമ്മൾ അഭിമാനം കൊള്ളുന്ന നമ്മുടെ പോലീസ് തന്നെ. മനുഷ്യന്റെ അന്തസ്സിനും അഭിമാനത്തിനും പുല്ല് വില കല്പിക്കുന്ന പോലീസുകാർ സേനയ്ക്ക് അപമാനമാണെന്ന് പറയാതെ വയ്യ. കള്ളപ്പരാതി കൊടുത്തയാൾക്കെതിരെ എന്ത് നടപടിയാണ് പോലീസ് സ്വീകരിച്ചത്!!
ഗവണ്മെന്റ് സർവെൻറ്റ്സ് എന്നുവച്ചാൽ പൊതുജന സേവകരാണ് .ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ടവർ .അത് ചെയ്യാൻ കഴിയില്ലെങ്കിൽ പണി നിർത്തി പോകണം പോലീസെ .നിങ്ങൾക്ക് ശമ്പളം നൽകുകയും വേണം ,എന്നിട്ട് ചെയ്യാത്ത കുറ്റത്തിന് നിങ്ങളുടെ പീഡന മുറകൾ സഹിക്കുകയും വേണം എന്നുവച്ചാൽ നടക്കില്ല പോലീസെ .സാധാരണക്കാർക്ക് അഭയകേന്ദ്രമാവേണ്ട പോലീസ് സ്റ്റേഷൻ പീഡന കേന്ദ്രങ്ങളായി അധഃ പതിച്ചു പോകുന്നത് ആഭ്യന്തര വകുപ്പ് കണ്ടില്ലെന്ന് നടിക്കരുത്.
പ്രാകൃതമായ ഭാഷയും പെരുമാറ്റവുമാണ് പല പോലീസുകാരും ഇപ്പോഴും പിന്തുടരുന്നത് .ജനങ്ങളുടെ നികുതിപ്പണമാണ് ഇവർക്കൊക്കെ ശമ്പളമായി നൽകുന്നത് .എന്നിട്ടും പോലീസ് ജനവിരുദ്ധമാകുന്നത് എന്തുകൊണ്ടാണ് ?പാല് കൊടുക്കുന്ന കൈക്ക് തന്നെ കൊത്തുന്ന തരത്തിൽ അധമന്മാരായിപ്പോകുന്നത് എന്തുകൊണ്ടാണ് !!പോലീസ് അതിക്രമങ്ങളിൽ ശിക്ഷിക്കപ്പെടുന്ന പോലീസുകാർ വളരെ കുറവാണു .അതുതന്നെയാണ് ഇത്തരക്കാരുടെ ധൈര്യവും .പോലീസ് അതിക്രമങ്ങളിൽ ക്രിയാത്മകമായ നടപടികൾ ഉണ്ടാവാത്തതുകൊണ്ടുതന്നെയാണ് പോലീസുകാരുടെ ധാർഷ്ട്യവും നാൾക്ക്നാൾ ഇങ്ങനെ വർദ്ധിച്ചുവരുന്നത് . കുറ്റക്കാരായ പോലീസുകാർക്കെതിരെയുള്ള നടപടികൾ കേവലം സസ്പെൻഷനിൽ ഒതുങ്ങുന്നു !! പൊതുസമൂഹത്തിൽ നിന്ന് ഇത്തരക്കാർക്കെതിരെ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകേണ്ടതുണ്ട് !!
ഡ്യൂട്ടിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥനും പൊതുജനങ്ങളോടുള്ള ഇടപെടലുകളിൽ മര്യാദയും ഔചിത്യവും അവസരോചിതമായ സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടതും സഭ്യവും മാന്യവുമായ ഭാഷ ഉപയോഗിക്കേണ്ടതുമാണെന്നും കേരള പോലീസ് ആക്ടിലെ 29(1)-ാം വകുപ്പിൽ വ്യക്തമായി പറയുന്നുണ്ട് .കൂടാതെ 29(4) പ്രകാരം പോലീസുദ്യോഗസ്ഥർ അനാവശ്യമായ അക്രമണോൽസുകതാ പ്രകടനം വർജിക്കേണ്ടതും പ്രകോപനമുണ്ടായാൽ തന്നെയും ആത്മനിയന്ത്രണമില്ലാത്ത പെരുമാറ്റം ഒഴിവാക്കേണ്ടതുമാണെന്നും പറയുന്നു .പക്ഷെ പോലീസുകാർ ആക്ട് വായിച്ചിട്ടും പഠിച്ചിട്ടും വേണ്ടേ നീതി നടപ്പിലാക്കാൻ !!
കുറ്റം ചെയ്ത പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതുകൊണ്ട് മാത്രം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവില്ല .സർവീസിൽ നിന്ന് തന്നെ പിരിച്ചുവിടുകയാണ് വേണ്ടത് .പോലീസുകാരിൽ നിന്നും അകാരണമായി മർദ്ദനമേൽക്കേണ്ടി വരികയും അപമാനിതരാവേണ്ടി വരികയും ചെയ്യുന്ന ഒരു വലിയ വിഭാഗം ജനങ്ങളുണ്ട് .സമൂലമായ മാറ്റങ്ങൾ ഉണ്ടാവണം .നമ്മുടെ പോലീസുകാർ മനുഷ്യരായി പരിവർത്തനം ചെയ്യപ്പെടണം. അതിനു സർക്കാരിന്റെ ഭാഗത്തു നിന്ന് സത്വരവും സക്രിയവുമായ ഇടപെടലുകൾ ഉണ്ടാകണം.
പോലീസുകാർക്കെതിരായ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക ഏജൻസികൾ തന്നെ വേണം .നിലവിലുള്ള പോലീസ് കംപ്ലയിന്റ് അതോറിറ്റി നോക്കുകുത്തി മാത്രമാകുന്ന സാഹചര്യമാണ് ഇന്നുള്ളത് .അതിനെ ആധുനിക വൽക്കരിക്കുകയും പോലീസുകാർക്കെതിരായ പരാതിയിന്മേൽ സത്യസന്ധവും നീതിപൂർവ്വകവുമായ നടപടികളെടുക്കുന്ന ഒരു അതോറിറ്റിയായി ഉയർത്തുകയും ചെയ്യണം .പോലീസ് സേനയെ ഭരണകൂടത്തിന്റെ മർദ്ദനോപകാരണം എന്ന നിലയിൽ നിന്നും പൊതുജന താല്പര്യ സംരക്ഷണോപകരണമാക്കി മാറ്റുകയും വേണം. എന്നാൽ ആശാവഹമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
അഡ്വ .ഗണേഷ് പറമ്പത്ത്