28/06/2026
യുവകേരളയെ സംബന്ധിച്ച് ഇന്ന് ഏറ്റവും അഭിമാനവും സന്തോഷവും നിറഞ്ഞ ദിവസമാണ്. 2014-ൽ പ്രശസ്ത സംഗീത സംവിധായകൻ രാജമണി സാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുമ്പോൾ വെറും 7 അംഗങ്ങൾ മാത്രമുണ്ടായിരുന്ന ഈ സംഘടനയിൽ ഇന്ന് അറുപതോളം സജീവ അംഗങ്ങളുണ്ട്. കല, കായികം, കാരുണ്യം എന്നീ മൂന്ന് മേഖലകൾക്ക് മുൻതൂക്കം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യുവകേരള, 12 വർഷങ്ങൾക്ക് ശേഷവും അതേ ലക്ഷ്യബോധത്തോടെയും ആത്മാർത്ഥതയോടെയും മുന്നോട്ട് പോവുകയാണ്. ഇതിനിടയിൽ ഭാരവാഹികൾ മാറിമാറി വന്നെങ്കിലും എല്ലാവരും ഒരേ മനസ്സോടെ ആ ലക്ഷ്യത്തിനായി ഒന്നിച്ചു പ്രവർത്തിക്കുന്നു.
മാസങ്ങളോളം കഠിനാധ്വാനം ചെയ്ത് ഞങ്ങൾ നടത്തുന്ന 'യുവോത്സവവും' 'യുവാക്കപ്പ്' ഫുട്ബോൾ ടൂർണമെന്റും വിജയകരമായി പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന അതേ സംതൃപ്തിയും സന്തോഷവുമാണ് ഓരോ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിന്നും ഞങ്ങൾക്ക് ലഭിക്കുന്നത്. കോവിഡ് കാലഘട്ടത്തിലും വയനാട് ദുരന്തസമയത്തും യുവകേരള നടത്തിയ സന്നദ്ധപ്രവർത്തനങ്ങളും, സംഘടനയുടെ നേതൃത്വത്തിൽ നടന്നുവരുന്ന രക്തദാന ക്യാമ്പുകളും ചെന്നൈയിലെ മലയാളികൾക്ക് ഏറെ സുപരിചിതമാണല്ലോ.
കഴിഞ്ഞ 12 വർഷത്തിനിടയിൽ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും ഭക്ഷണത്തിനുമായി ബുദ്ധിമുട്ടുന്നവർക്ക് 20 ലക്ഷത്തിലധികം രൂപയുടെ സഹായമെത്തിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ അതിലെയെല്ലാം ഉപരിയായി, കുമാരി നിശാന്തിയുടെ കുടുംബത്തിന് 'തലചായ്ക്കാൻ ഒരിടം' എന്ന സ്വപ്നം ഇന്ന് യാഥാർത്ഥ്യമാക്കിക്കൊടുക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷവും സംതൃപ്തിയുമുണ്ട്. ഇതിനായി ഞങ്ങൾക്ക് വഴിയൊരുക്കിത്തന്ന ക്ലമന്റ് ചേട്ടനോടുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുന്നു. ഒപ്പം ഇന്ന് ഇതിന്റെ താക്കോൽദാന കർമ്മം നിർവ്വഹിച്ച ഞങ്ങളുടെ പ്രിയപ്പെട്ട കൽപകഗോപാലേട്ടനും ബാബുവേട്ടനും പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.ഞങ്ങളുടെ വഴികാട്ടികളായ ചെയർമാൻ സജിയേട്ടൻ, രക്ഷധികാരി പ്രബിൻ ചേട്ടനും .
വ്യക്തിപരമായ പല കാരണങ്ങളാൽ ഇന്ന് ഈ സന്തോഷത്തിൽ നേരിട്ട് പങ്കുചേരാൻ സാധിച്ചില്ലെങ്കിലും, ഞങ്ങൾക്ക് എപ്പോഴും മാർഗ്ഗനിർദ്ദേശങ്ങളും പിന്തുണയും നൽകി കൂടെനിൽക്കുന്ന ചെന്നൈയിലെ എല്ലാ ജ്യേഷ്ഠസഹോദരീസഹോദരന്മാർക്കും , ചെന്നൈയിലെ മറ്റു സംഘടനാ ഭാരവാഹികൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു.