08/06/2026
അഫ്ഗാനിൽ താലിബാന്റെ കൊടുംക്രൂരത; സ്ത്രീകളെ അടിച്ചമർത്താൻ കൂട്ടബലാത്സംഗം ആയുധമാക്കുന്നു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടത്തിന് കീഴിൽ സ്ത്രീകൾ നേരിടുന്ന അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെയും ലൈംഗിക അതിക്രമങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്ത്രീകളുടെ അവകാശങ്ങൾ പൂർണ്ണമായും നിഷേധിക്കപ്പെടുന്ന രാജ്യത്ത്, ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നവരെയും നിയമങ്ങൾ ലംഘിക്കുന്നവരെയും അടിച്ചമർത്താനുള്ള ആയുധമായി താലിബാൻ കൂട്ടബലാത്സംഗത്തെ ഉപയോഗിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമമായ 'അഫ്ഗാനിസ്ഥാൻ ഇന്റർനാഷണൽ' റിപ്പോർട്ട് ചെയ്യുന്നു.
ജോലിക്ക് പോയതിന്റെയും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചതിന്റെയും പേരിൽ മാത്രം താലിബാന്റെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായ സ്ത്രീകളുടെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ബ്ലാക്ക് മെയിലിംഗിനായി ദൃശ്യങ്ങൾ പകർത്തി
2021 സെപ്റ്റംബറിൽ താലിബാൻ കാബൂൾ പിടിച്ചടക്കിയതിന് തൊട്ടുപിന്നാലെയാണ് ടിക്ടോക്കിൽ സജീവമായിരുന്ന ഇരുപത്തിരണ്ടുകാരിയായ മോഡലിന് ഈ ദുരനുഭവം ഉണ്ടായത്. അർദ്ധരാത്രിയിൽ വീട് ആക്രമിച്ച താലിബാൻ സംഘം, യുവതിയെ ക്രൂരമായി മർദ്ദിച്ച ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ സംഘം, പിന്നീട് പാകിസ്താനിലേക്ക് പലായനം ചെയ്ത യുവതിയെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇന്നും വേട്ടയാടുകയാണ്. ക്രൂരതയുടെ ആഘാതത്തിൽ ഏഴാം മാസത്തിൽ പ്രസവിക്കേണ്ടി വന്ന യുവതിയെ ഭർത്താവും ഉപേക്ഷിച്ചു.
മറ്റൊരു സംഭവത്തിൽ, മസാർ-ഇ-ഷെരീഫിൽ മെഡിക്കൽ ഉൽപ്പന്നങ്ങളുടെ പരസ്യവിഭാഗത്തിൽ ജോലി ചെയ്തിരുന്ന 22 വയസ്സുകാരിയെ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയി നാല് ദിവസത്തോളം തടങ്കലിൽ പാർപ്പിച്ചു. മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയ ശേഷം താലിബാൻ സൈനികർ യുവതിയെ നിരന്തരം കൂട്ടബലാത്സംഗം ചെയ്യുകയും കേബിളുകൾ കൊണ്ട് മർദ്ദിക്കുകയും ചെയ്തു. താലിബാന്റെ നിർബന്ധിത ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇവരുടെ മുടി കത്തികൊണ്ട് മുറിച്ചുമാറ്റുകയും ദൃശ്യങ്ങൾ ബ്ലാക്ക്മെയിലിങ്ങിനായി പകർത്തുകയും ചെയ്തു. കടുത്ത വിഷാദരോഗത്തിലായ ഈ യുവതി ആത്മഹത്യയ്ക്ക് വരെ ശ്രമിക്കുകയുണ്ടായി.
മരണവാറണ്ടിന് പിന്നാലെയും ക്രൂരത
താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച മുൻ ജേണലിസം വിദ്യാർത്ഥിനിയായ 24-കാരിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി കല്ലെറിഞ്ഞു കൊ്യാൻ താലിബാൻ കോടതി ഉത്തരവിട്ടിരുന്നു. മരണവാറണ്ട് പുറപ്പെടുവിച്ചതിന് ശേഷവും തടവറയിൽ വെച്ച് മയക്കുമരുന്ന് നൽകി ഇവരെ മൃഗീയമായി കൂട്ടബലാത്സംഗം ചെയ്തു. ഒടുവിൽ ജർമ്മനിയിലേക്ക് രക്ഷപ്പെടാൻ കഴിഞ്ഞ ഇവർ ഇപ്പോൾ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ (ICC) സമീപിച്ച് നിയമപോരാട്ടത്തിലാണ്.
പഴയ ജനാധിപത്യ സർക്കാരിന്റെ കാലത്ത് തടവുകാരെ പീഡിപ്പിക്കാതിരിക്കാൻ ജയിലുകളിൽ സ്ഥാപിച്ച ക്യാമറകൾ, ഇന്ന് ഇരകളായ സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ദൃശ്യങ്ങൾ പകർത്താനാണ് താലിബാൻ ഉപയോഗിക്കുന്നതെന്ന് അഫ്ഗാനിസ്ഥാന്റെ മുൻ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി മേധാവി അഹമ്മദ് സിയ സരാജ് വ്യക്തമാക്കുന്നു. പുറംലോകം അറിയാത്ത നൂറുകണക്കിന് സമാനമായ ക്രൂരതകൾ അഫ്ഗാനിലെ തടവറകളിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
"അഫ്ഗാനിസ്ഥാൻ മനുഷ്യാവകാശങ്ങളുടെ ശ്മശാനമായി മാറിയിരിക്കുന്നു"
- വോൾക്കർ ടൂർക്ക് (യു.എൻ മനുഷ്യാവകാശ മേധാവി)
തകർന്നടിഞ്ഞ് സ്ത്രീജീവിതങ്ങൾ; യു.എൻ റിപ്പോർട്ട്
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരമേറ്റതിന് ശേഷം സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളുടെ തോത് 40 ശതമാനത്തോളം വർദ്ധിച്ചതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ 1.42 കോടിയോളം ജനങ്ങൾക്ക് ഇവിടെ അടിയന്തിര സുരക്ഷയും സഹായവും ആവശ്യമുണ്ട്.
വിദ്യാഭ്യാസ വിലക്ക്: പ്രൈമറി സ്കൂളിന് മുകളിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണ്ണമായും നിരോധിച്ചു. മെഡിക്കൽ ബിരുദ പരീക്ഷകളിൽ നിന്ന് പോലും സ്ത്രീകളെ വിലക്കിയിരിക്കുകയാണ്.
യാത്രാ സ്വാതന്ത്ര്യമില്ല: കർശനമായ ഹിജാബ് നിയമങ്ങൾ പാലിക്കാത്ത സ്ത്രീകളെ പൊതുഗതാഗത സംവിധാനങ്ങളിൽ നിന്നും മാർക്കറ്റുകളിൽ നിന്നും പൂർണ്ണമായും മാറ്റിനിർത്തുന്നു.
നിയമസഹായമില്ല: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് നിയമപരമായ യാതൊരു സഹായവും ലഭിക്കുന്നില്ല.
നിർബന്ധിത വിവാഹം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നിർബന്ധിത വിവാഹം താലിബാൻ പ്രോത്സാഹിപ്പിക്കുന്നു.
2021-ൽ യു.എസ്, നാറ്റോ സഖ്യസേനയുടെ പിന്മാറ്റത്തോടെ താലിബാൻ അധികാരം പിടിച്ചെടുത്തതു മുതൽ അഫ്ഗാൻ ജനതയുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതം നരകതുല്യമായി മാറിയിരിക്കുകയാണ്. അവരുടെ ആരോഗ്യ പരിരക്ഷ, സഞ്ചാര സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവയെല്ലാം പൂർണ്ണമായും ഹനിക്കപ്പെട്ടിരിക്കുന്നു.
https://english.elpais.com/international/2026-06-02/hell-on-earth-for-afghan-women-from-the-ban-on-education-to-the-legal-rape-of-girls.html
✝️ Team CASA Bengaluru